യുവമോർച്ച വയനാട് ജില്ലാ പ്രസിഡന്റായിരുന്ന ദീപു പുത്തൻപുരയിൽ |ഫോട്ടോ:മാതൃഭൂമി
കല്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുല്‍ത്താന്‍ ബത്തേരിയില്‍ ഉയര്‍ന്ന കോഴ വിവാദത്തില്‍ വയനാട് ജില്ലാ ബിജെപിയില്‍ പൊട്ടിത്തെറി. യുവമോര്‍ച്ച നേതാക്കള്‍ക്കെതിരെ സ്വീകരിച്ച നടപടിയില്‍ പ്രതിഷേധിച്ച് നിരവധി ഭാരവാഹികള്‍ രാജിവെച്ചു.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റിനേയും മണ്ഡലം പ്രസിഡന്റിനേയും സ്ഥാനത്ത് നിന്ന് നീക്കി അച്ചടക്ക നടപടി എടുത്തിരുന്നു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ദീപു പുത്തന്‍പുരയിലിനെ ജില്ലാ കമ്മിറ്റിയും മണ്ഡലം പ്രസിഡന്റ് ലിലില്‍ കുമാറിനെ ബത്തേരി മണ്ഡലം കമ്മിറ്റിയുമാണ് തല്‍സ്ഥാനത്ത് നിന്ന് നീക്കിയത്.
കോഴ വിവാദത്തില്‍ ആരോപണം ഉയര്‍ന്ന നേതാക്കള്‍ക്കെതിരെ വിമര്‍ശനമുയര്‍ത്തിയിരുന്നു ഈ നേതാക്കള്‍. ഇതേ തുടര്‍ന്നാണ് നടപടിയെന്നാണ് കരുതുന്നത്.
നടപടിക്ക് പിന്നാലെയാണ് കൂട്ടരാജി ഉണ്ടായത്. ബത്തേരി നഗരസഭാ കമ്മിറ്റി ഭാരവാഹികള്‍ രാജിവെച്ചതായും കമ്മിറ്റി പിരിച്ചുവിട്ടതായുമാണ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചിട്ടുള്ളത്. വിവിധ പഞ്ചായത്ത് കമ്മിറ്റികളിലും സമാനമായി കൂട്ടരാജി ഉണ്ടായിട്ടുണ്ട്.
നേതൃത്വത്തിനെതിരെ വിമര്‍ശനങ്ങളുയര്‍ത്തി ദീപു പുത്തന്‍പുരയില്‍ കഴിഞ്ഞ ദിവസം രാത്രി ഫെയ്സ്ബുക്കിലൂടെ രംഗത്തെത്തി. പിടിച്ചുപറിക്കപ്പെടും മുമ്പേ നിസ്സഹായനായി ഉപേക്ഷിക്കുകയാണ് എന്നു തുടങ്ങുന്നതാണ് പോസ്റ്റ്. സംഘടനയോടുള്ള കൂറും ഉത്തരവാദിത്തവും നിര്‍വഹിച്ചിട്ടുണ്ട്. എന്നാല്‍ അധികാരമോഹികളുമായി സന്ധി ചെയ്യാന്‍ കഴിയാത്തത് കൊണ്ടാണ് വിട്ടുപോകുന്നതെന്നും ഇയാള്‍ കുറിച്ചു.
ബിജെപി സംഘടനാ സെക്രട്ടറി എം.ഗണേഷ് കഴിഞ്ഞ ദിവസം ജില്ലയിലെത്തി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയും രാജിയും.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..