പരിക്കേറ്റ മന്യ ആശുപത്രിയിൽ, മന്യ കെ.എസ്.ആർ.ടി.സി. ബസിന്റെ ഡോർ തുറന്ന് പുറത്തേക്കു വീഴുന്നതിന്റെ സി.സി.ടി.വി. ദൃശ്യം
നെയ്യാറ്റിന്‍കര: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്.ടി.സി. ബസിന്റെ വാതില്‍ താനെ തുറന്ന് ഐ.ടി.ഐ. വിദ്യാര്‍ഥിനി റോഡില്‍ തെറിച്ചുവീണു. അതിയന്നൂര്‍, അരംഗമുകള്‍, പൊറ്റയില്‍, ധന്യ ഭവനില്‍ ബിനുവിന്റെയും ഷീബയുടെയും മകള്‍ മന്യ (18)യ്ക്കാണ് ഗുരുതര പരിക്കേറ്റത്.
പാറശ്ശാല ഗവ. വനിതാ ഐ.ടി.ഐ.യില്‍ ഒന്നാം വര്‍ഷ കോപ്പ ട്രേഡിലെ വിദ്യാര്‍ഥിനിയാണ്. സംഭവം നടന്ന് മൂന്നുദിവസം പിന്നിട്ടിട്ടും കേസ് എടുത്തതല്ലാതെ കെ.എസ്.ആര്.ടി.സി. ജീവനക്കാര്‍ക്കെതിരേ തുടര്‍നടപടിയുണ്ടായില്ല. കെ.എസ്.ആര്.ടി.സി.യും നടപടി എടുത്തിട്ടില്ല.
ബുധനാഴ്ച രാവിലെ ഒന്‍പതുമണിയോടെ കരമന-കളിയിക്കാവിള ദേശീയപാതയില്‍ നെയ്യാറ്റിന്‍കര നഗരസഭാ മൈതാനത്തിന് എതിര്‍വശത്തായിട്ടായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്നും കളിയിക്കാവിളയിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന പാറശ്ശാല ഡിപ്പോയിലെ ഓര്‍ഡിനറി ബസില്‍ മൂന്നുകല്ലിന്മൂട്ടില്നിന്നും കൂട്ടുകാരി നിധിയക്കൊപ്പമാണ് മന്യ കയറിയത്. നല്ല തിരക്കുള്ള ബസില്‍ പുറകുവശത്തെ വാതില്‍ തുറന്നാണ് അപകടമുണ്ടായത്. മന്യ തെറിച്ചുവീണതു കണ്ട് യാത്രക്കാര്‍ നിലവിളിച്ചെങ്കിലും ഇരുനൂറു മീറ്ററോളം കഴിഞ്ഞാണ് ബസ് നിര്‍ത്തിയത്. കൂട്ടുകാരി നിധിയ നിലവിളിച്ച് നാട്ടുകാരെക്കൂട്ടി. ഇതിനിടെ പോലീസുമെത്തി. മന്യയെ ആദ്യം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമെത്തിച്ചു. അവിടത്തെ ചികിത്സയ്ക്കുശേഷം വീണ്ടും ജനറല്‍ ആശുപത്രിയിലെത്തിച്ചു. ദേഹമാസകലം മുറിവേറ്റ മന്യയുടെ മുഖത്തെ എല്ലുപൊട്ടി.
അപകടസ്ഥലത്തുനിന്ന് മന്യയെ ആശുപത്രിയിലെത്തിച്ച പോലീസ് പക്ഷേ, കേസ് എടുക്കാന്‍ വൈകി. പരാതി ഉയര്‍ന്നതോടെ അടുത്ത ദിവസം ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടന്നുവരുകയാണെന്നാണ് നെയ്യാറ്റിന്‍കര പോലീസിന്റെ വാദം. സംഭവത്തില്‍ കെ.എസ്.ആര്.ടി.സി. ഒരു ഇന്സ്പെക്ടറെവെച്ച് പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും ഉത്തരവാദികള്‍ക്കെതിരേ നടപടി എടുത്തിട്ടില്ലെന്ന് മന്യയുടെ അച്ഛന് ബിനുവും അമ്മ ഷീബയും ആരോപിച്ചു
Content Highlights: student fell on the road when the door of the running bus opened; No action even after three days
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..