Photo: Screengrab/ Mathrubhumi news
കൊച്ചി: ആലുവ എടത്തലയിൽ സ്കൂൾ ബസിൽ നിന്ന് എമർജൻസി വാതിലിലൂടെ വിദ്യാർഥി വീണ സംഭവത്തിൽ സ്കൂൾ മാനേജ്മെന്റിനെതിരെ ആരോപണവുമായി വിദ്യാർഥിയുടെ പിതാവ്. സ്കൂളിന് 200 മീറ്റർ അകലെ മാത്രം നടന്ന അപകടത്തിൽ സ്കൂൾ അധികൃതർ കൃത്യമായി ഇടപെട്ടിട്ടില്ലെന്ന് കുട്ടിയുടെ പിതാവ് യൂസഫ് ആരോപിച്ചു.
"അപകടം സംഭവിച്ചതിന് ശേഷം കുട്ടി ഉമ്മയുടെ തോളിൽ നിന്ന് ഇറങ്ങിയിട്ടില്ല. ഇടക്കിടെ അവൾ പുറംവേദന എടുക്കുന്നു എന്ന് പറയുകയാണ്. ഡോക്ടറിനെ കാണിച്ചപ്പോൾ പ്രത്യക്ഷത്തിൽ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് പറഞ്ഞത്. എന്നാലും ഇടക്കിടെ പുറം വേദന എടുക്കുന്നു പറയുന്നതുകൊണ്ട് തന്നെ കുഞ്ഞിനെ വീണ്ടും ഡോക്ടറെ കാണിക്കാൻ കൊണ്ടു പോവുകയാണ്. എനിക്ക് ഈ ഒരു പെൺകുട്ടി മാത്രമാണ് ഉള്ളത്" ആലുവ എടത്തലയിൽ സ്കൂൾ ബസിൽ നിന്ന് എമർജൻസി വാതിലിലൂടെ വീണ വിദ്യാർഥിയുടെ പിതാവ് യൂസഫ് പറയുന്നു.
വ്യാഴാഴ്ചയാണ് ആലുവ എടത്തല പേങ്ങാട്ടുശ്ശേരിയിൽ വിദ്യാര്‍ഥിനി സ്കൂൾ ബസിലെ എമര്‍ജൻസി വാതിലിലൂടെ തെറിച്ചുവീണത്. വീണതിന് പിന്നാലെ മലമൂത്ര വിസർജനമടക്കം നടത്തിയ കുട്ടിയെ മറ്റ് കുട്ടികളെയെല്ലാം ഇറക്കിയതിന് ശേഷമാണ് വീട്ടിലെത്തിച്ചത്. ബസില്‍ നിന്ന് തെറിച്ചുവീണ വിദ്യാർഥിയെ ആശുപത്രിയിലെത്തിക്കാൻ സ്കൂള്‍ അധികൃതരോ ബസ് ജീവനക്കാരോ തയ്യാറായില്ല. വീട്ടിലെത്തിയ ശേഷം കുട്ടി ശരീരാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചു. വീഴ്ചയുടെ ആഘാതത്തില്‍ കുട്ടിയുടെ ദേഹത്ത് ചതവുകളുണ്ടായിട്ടുണ്ട്. ഭയപ്പെട്ട കുട്ടിയെ ആശ്വസിപ്പിക്കാനും ബസ് ജീവനക്കാര്‍ തയ്യാറായില്ലെന്നും എന്നാൽ സ്കൂളിന് 200 മീറ്ററിന് അകലെ മാത്രം നടന്ന അപകടത്തിൽ സ്കൂൾ അധികൃതർ കൃത്യമായി ഇടപെട്ടിട്ടില്ലെന്നാണ് യൂസഫ് ആരോപിക്കുന്നത്.
15,000 രൂപ ഡൊണേഷനും, ടേം ഫീസും, ബസ് ഫീസും മറ്റ് കുറേ ഫീസുകളുമെല്ലാം കൊടുത്താണ് കുട്ടിയെ സ്കൂളിൽ ചേർത്തത്. കുട്ടിയുടെ സുരക്ഷിതത്വമാണ് പ്രധാനം. എന്നാൽ അപകടം നടന്നിട്ട് സ്കൂൾ മാനേജ്മെന്റ് തിരിഞ്ഞു നോക്കിയിട്ടില്ല. വീടിനടുത്താണ് അവരെല്ലാം താമസിക്കുന്നത്. അപകടം നടന്നിട്ട് ആശുപത്രിയിലെത്തിക്കാൻ ബസ് ജീവനക്കാരോ സ്കൂൾ അധികൃതരോ തയാറായില്ല. സ്കൂൾ അധികൃതരുടെ നിരുത്തരവാദപരമായ ഈ രീതി അംഗീകരിക്കാൻ സാധിക്കില്ലെന്ന് യൂസഫ് പറയുന്നു.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് സ്കൂൾ ബസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ വിദ്യാഭ്യാസ ഉപഡയറക്ടറര്‍ക്കും എടത്തല പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസര്‍ക്കും ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് നിര്‍ദ്ദേശം നല്‍കി. വിഷയത്തിൽ ബാലാവകാശ കമ്മിഷനും കേസ് എടുത്തിട്ടുണ്ട്.
Content Highlights: student falls from school bus in aluva- father comment
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..