സ്പീക്കർ ശ്രീരാമകൃഷ്ണൻ | മാതൃഭൂമി
തിരുവനന്തപുരം : അവകാശലംഘന പ്രശ്നം ഉന്നയിച്ച അംഗത്തിന്റെ പരാതിയിലും അതിന് മന്ത്രി നല്കിയ വിശദീകരണത്തിലും കഴമ്പുള്ളതിനാലാണ് എത്തിക്സ് കമ്മിറ്റിക്ക് വിട്ടതെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ധനമന്ത്രിക്കെതിരേയുള്ള നിയമസഭാ സാമാജികരുടെ അവകാശലംഘന പരാതി എത്തിക്സ് കമ്മറ്റിക്ക് വിടാനിടയായയ സാഹചര്യം വ്യക്തമാക്കുകയായിരുന്നു സ്പീക്കർ.
സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടും അതിന്റെ ക്രമത്തെ സംബന്ധിച്ചും അത് സഭയില്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചും അടിസ്ഥാനപരമായ പ്രശ്നങ്ങളും വിമര്‍ശനങ്ങളും മന്ത്രി ഉന്നയിച്ചിരിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ രണ്ട് പക്ഷവും കേട്ട് സഭാസമിതി നടപടിയെടുക്കട്ടെ എന്നാണ് സ്പീക്കറുടെ നിലപാട്.
"അവകാശലംഘന പ്രശ്നം ഉന്നയിച്ച അംഗത്തിന്റെ പരാതിയും അതിന് മന്ത്രി നല്കിയ മറുപടിയും പരിശോധിച്ച് നിയമസഭാ സിമിതി റിപ്പോര്‍ട്ട് തയ്യാറാക്കട്ടെ എന്നാണ് തീരുമാനം. സാമാജികന്റെ പരാതിയിലും ധനമന്ത്രിയുടെ വിശദീകരണത്തിലും കഴമ്പുണ്ട്. അതിലെ ശരിതെറ്റുകള്‍ പരിശോധിച്ച് എത്തിക്സ് ആന്‍ഡ് പ്രിലജ് കമ്മറ്റി റിപ്പോര്‍ട്ട് നല്‍കും", സ്പീക്കര്‍ പറഞ്ഞു.
"ഇത് കേവലം അവകാശലംഘനവുമായി മാത്രം ബന്ധപ്പെട്ട പ്രശ്നമല്ല. അസാധാരണ സാഹചര്യം ഉയര്‍ന്നു വന്നിട്ടുണ്ട്. സിഎജി റിപ്പോര്‍ട്ടിന്റെ ക്രമത്തില്‍ തന്നെ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. മന്ത്രി ഉന്നയിച്ച സാഹചര്യത്തില്‍ ഇതെല്ലാം പരിശോധനയക്ക് വിധേയമാക്കട്ടെ. ആ റിപ്പോര്‍ട്ട് സഭയ്ക്ക് സമര്‍പ്പിക്കട്ടെ. അതിനായി ജനാധിപത്യസംവിധാനത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്താനുള്ള തീരുമാനമാണെടുത്തത്". സ്പീക്കർ പക്ഷാപാതപരമായി പെരുമാറുന്നുവെന്ന ആരോപണങ്ങൾക്കും ശ്രീരാമകൃഷ്ണൻ മറുപടി പറഞ്ഞു.
"സ്പീക്കര്‍ പദവി മുള്‍ക്കിരീടമാണ്. മഴയുടെ അമ്മയ്ക്ക് മഴ പെയ്താലും കുറ്റമാണ് പെയ്തില്ലെങ്കിലും കുറ്റമാണ്. സ്പീക്കറെ സംബന്ധിച്ച് എല്ലായ്പ്പോഴും ആക്ഷേപം ഉണ്ടാവും. തങ്ങള്‍ക്ക് ഇഷ്ടമുള്ള നിലയില്‍ നിലപാടെടുക്കുമ്പോള്‍ ശരിയും ഇഷ്ടമില്ലാത്ത രീതിയില്‍ നിലപാടെടുക്കുമ്പോള്‍ തെറ്റുമാവുന്നത് സ്വാഭാവികമായ മുള്‍ക്കിരീടമാണ്. അത് എല്ലാ സ്പീക്കർമാരും അനുഭവിക്കുന്നതാണ്. ചെന്നിത്തലയ്ക്കെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സ്വാഭാവികമായ നടപടിക്രമം മാത്രമാണ് ഉണ്ടായത്. പ്രമാദമായ അന്വേഷണത്തെ സംബന്ധിച്ച് സർക്കാര്‍ നിലപാടെടുക്കുമ്പോള്‍ അതിനെ തടസ്സപ്പെടുത്താന്‍ സ്പീക്കര്‍ക്ക് സാധിക്കില്ല" , ശ്രീരാമകൃഷ്ണന് പറഞ്ഞു.
"നിയമസഭയുടെ അവകാശം പരിപാവനമാണ്. തെറ്റായ സമീപനമുണ്ടായാല്‍ പരാതിപ്പെടാന്‍ സാമാജികള്‍ക്കവകാശമുണ്ട്. അവകാശലംഘനവുമായി ബനധപ്പെട്ട പരാതികളെല്ലാം സ്വാഭാവികമായും പരിശോധിക്കും. പ്രാഥമിക വിശദീകരണം തേടുന്നത് സ്പീക്കറുടെ ചുമതലയാണ്. പ്രാഥമിക വിശദീകരണം തൃപ്തികരമല്ലെങ്കില്‍ സമിതിക്ക് കൈമാറുന്നതും സ്വാഭാവികമാണ്.
എം സ്വരാജിന്റെ അവകാശലംഘന പ്രശ്നം സജീവ പരിഗണനയിലുണ്ട്. നിയമസഭയുടെ മേശപ്പുറത്ത് വെക്കേണ്ട റിപ്പോര്‍ട്ട് അത് അംഗങ്ങള്‍ കാണുന്നതിന് മുമ്പ് അതിലെ വിശദാംശങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ ഏജന്‍സി രംഗത്തു വന്നു എന്ന പ്രശ്നമാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. നിയമസഭ സെക്രട്ടേറിയേറ്റില്‍ അങ്ങനെ ഒരു അന്വേഷണം നടക്കുന്നതായി വിവരമില്ല. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ ഏതെങ്കിലും ഏജന്‍സി വന്നിട്ടുണ്ടോ എന്ന് ധനകാര്യവകുപ്പിനോട് അഭിപ്രായം ചോദിച്ചിട്ടുണ്ട്. തുടര്‍ നടപടികള്‍ അതനുസരിച്ച് സ്വീകരിക്കും".
മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ടല്ല സ്പീക്കര്‍ തീരുമാനമെടുക്കുന്നത്. അത്തരം ചര്‍ച്ചകള്‍ നടത്തേണ്ട വിഷയങ്ങളില്‍ മാത്രമേ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താറുള്ളൂ എന്ന് മാധ്യപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
സ്പീക്കറിനെതിരേയുള്ള യുഡിഎഫ് കണ്‍വീനറുടെ പരാമര്‍ശത്തിനും സ്പീക്കര്‍ മറുപടി നല്കി.
"എന്താണ് അവരുദ്ദേശിക്കുന്ന നീതിയുടെ അളവുകോല്‍. ചട്ടങ്ങളുടെയും കീഴ്വഴക്കങ്ങളുടെയും അടിസ്ഥാനത്തില്‍ നിലപാട് സ്വീകരിക്കുക എന്നല്ലാതെ സ്പീക്കര്‍ക്ക് സ്വതന്ത്രമായ പദവിയും അധികാരവുമില്ല. നീതി എന്നത് തന്നിഷ്ടം നടപ്പാക്കലല്ല". തങ്ങൾക്ക് താത്പര്യമുള്ളത് നീതിയും താത്പര്യമില്ലാത്തതും അനീതിയുമാകരുത് എന്നത് ശരിയല്ലെന്നും സ്പീക്കര്‍ പറഞ്ഞു
സതീശന്, അന്‍വര്‍ സാദത്ത് വിഷയത്തില്‍ വിശദാംശങ്ങള്‍ കുറച്ചുകൂടി വേണം. അനുബന്ധ തെളിവുകള്‍ ലഭ്യമാക്കാന്‍ ആവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ടെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.
content highlights: Speaker P Sreeramakrishnan, Thomas Issac, ethics committee
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..