സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ | ഫോട്ടോ:ജി.ബിനുലാൽ | മാതൃഭൂമി
തിരുവനന്തപുരം: സി.എ.ജി. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുളള ധനമന്ത്രി തോമസ് ഐസക്കിന്റെ നീക്കങ്ങളില്‍ സ്പീക്കര്‍ക്ക് അതൃപ്തി. നിയമസഭയെ അനാവശ്യമായ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നതിലാണ് അതൃപ്തി.
സി.എ.ജി. റിപ്പോര്‍ട്ട് നിയസഭയുടെ ടേബിളില്‍ വയ്ക്കും വരെ രഹസ്യ സ്വഭാവത്തില്‍ സൂക്ഷിക്കേണ്ട രേഖയാണ്. അത് രഹസ്യ സ്വഭാവത്തില്‍ സൂക്ഷിക്കാന്‍ ബാധ്യസ്ഥനായ ആളാണ് ധനമന്ത്രി. എന്നാല്‍, ധനമന്ത്രി തന്നെ മാധ്യമങ്ങളിലൂടെ സി.എ.ജി. റിപ്പോര്‍ട്ടിന്റെ ഉളളടക്കം വെളിപ്പെടുത്തി. ആദ്യം കരട് റിപ്പോര്‍ട്ടാണ് എന്ന് അവകാശപ്പെട്ടെങ്കിലും പിന്നീട് അന്തിമ റിപ്പോര്‍ട്ടാണെന്ന് ധനമന്ത്രിക്ക് സമ്മതിക്കേണ്ടി വന്നു. സ്വഭാവികമായും അവകാശലംഘനത്തിന്റെ പരിധിയില്‍ വരുന്നതാണ് ഇക്കാര്യം.
പ്രതിപക്ഷം നല്‍കിയിരിക്കുന്ന അവകാശലംഘന നോട്ടീസ് തള്ളിക്കളയാന്‍ അതിനാല്‍ തന്നെ സ്പീക്കര്‍ക്ക് കഴിയില്ല. മറിച്ച്, അത് പ്രിവിലേജസ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിയുടെ പരിഗണനയ്ക്കായി വിടേണ്ടി വരും. ധനമന്ത്രിയോട് ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ടിട്ട് ഒരാഴ്ചയായി. രേഖാമൂലം വിശദീകരണം നല്‍കണം എന്നാവശ്യപ്പെട്ടിട്ടും ഇതുവരെ അദ്ദേഹം വിശദീകരണം നല്‍കിയിട്ടില്ലെന്ന് മാത്രമല്ല. സ്പീക്കറെ നേരിട്ട് കാണും എന്ന നിലപാടിലാണ് ധനമന്ത്രി.
സ്പീക്കേഴ്‌സ് കോണ്‍ഫറന്‍സുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പുറത്താണ് സ്പീക്കറുളളത്. അടുത്ത ആഴ്ചയോടെ മാത്രമേ സ്പീക്കര്‍ കേരളത്തിലേക്ക് മടങ്ങിയെത്തൂ. അതുകൊണ്ട് സ്പീക്കറെ ധനമന്ത്രി നേരിട്ടുകാണുന്നുവെങ്കില്‍ ഒരാഴ്ച കൂടി വൈകും. തന്നെയുമല്ല ധനമന്ത്രിയുടെ നിരന്തരമുളള പ്രസ്താവനകള്‍ നിയമസഭയെ ഒരു വിവാദത്തിലേക്ക് വലിച്ചിഴക്കുന്നു, അല്ലെങ്കില്‍ സഭയെ അവഹേളിക്കുന്നത് പോലെ എന്നൊരു തോന്നല്‍ സഭയ്ക്കുണ്ട്.
അതിനാല്‍ തന്നെ അവകാശലംഘന നോട്ടീസ് പ്രിവിലെജ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാനുളള സാധ്യതയാണ് ഇപ്പോള്‍ കാണുന്നത്. ധനമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനം. അതിനെ തുടര്‍ന്ന് ധനമന്ത്രിക്കെതിരായ അവകാശലംഘന നോട്ടീസില്‍ നിയമോപദേശം തേടാനും സാധ്യതയുണ്ട്.
Content Highlights: Speaker dissatisfied with CAG report controversy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..