സൗമ്യ, സുനുവും പ്രണവും | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്
ഇസ്രയേലില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ സൗമ്യ സന്തോഷ് എന്ന മലയാളി യുവതിയും ഉള്‍പ്പെടുന്ന വാര്‍ത്ത കേട്ട് മലയാളികള്‍ ഒന്നടങ്കമാണ് നൊമ്പരപ്പെട്ടത്. മറുനാട്ടിലെ സംഘര്‍ഷം നിറഞ്ഞ സാഹചര്യം സങ്കല്‍പിക്കാവുന്നതില്‍ അപ്പുറമാണെങ്കിലും ജീവിതം ഏതെങ്കിലും വിധത്തില്‍ കരയ്ക്കടിപ്പിക്കാന്‍ കടല്‍ കടന്ന് കെയര്‍ടേക്കറായി ജോലി നോക്കിയിരുന്ന സഹോദരിയുടെ വേര്‍പാടില്‍ വേദനിക്കുകയാണ് ഓരോ മലയാളി മനസ്സും.
വെടിയൊച്ചകള്‍ കേള്‍ക്കുന്നതായും തന്റെ ജീവന്‍ അപകടത്തിലാണെന്നും ഭര്‍ത്താവ് സന്തോഷുമായുള്ള വീഡിയോ ചാറ്റിനിടെ സൗമ്യ പറഞ്ഞിരുന്നു. ഏഴ് വര്‍ഷമായി ഇസ്രയേലില്‍ ജോലി ചെയ്യുന്ന സൗമ്യ രണ്ട് കൊല്ലം മുമ്പാണ് അവധിയ്ക്ക് ഇടുക്കിയിലെ വീട്ടിലെത്തി മടങ്ങിയത്. അന്യനാട്ടില്‍ അപകടസമയത്ത് ഒറ്റപ്പെട്ടു പോയ ആ യുവതി അനുഭവിച്ച മാനസിക സംഘര്‍ഷം ഊഹിക്കാവുന്നതിനപ്പുറമാണ്. അഷ്‌കിലോണിലെ ആശുപത്രിയില്‍ നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് കാത്തിരിക്കുകയാണ് സൗമ്യയുടെ ജീവനറ്റ ശരീരം.
വര്‍ഷങ്ങള്‍ക്ക് മുമ്പ് മറ്റൊരു മലയാളി യുവതിയും സമാനരീതിയില്‍ കൊല്ലപ്പെട്ടിരുന്നു. കോട്ടയം വെളിയന്നൂര്‍ സ്വദേശി സുനു(29) വാണ് അന്ന് ലിബിയില്‍ ഉണ്ടായ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. സുനുവിന്റെ മകന്‍ പ്രണവും ആ ആക്രമണത്തില്‍ മരിച്ചിരുന്നു. രണ്ട് വയസ്സായിരുന്നു കുഞ്ഞിന്റെ പ്രായം. ലിബിയയില്‍ 2016-ല്‍ അരങ്ങേറിയ ആഭ്യന്തര കലാപത്തിനിടെയായിരുന്നു അപകടം. സുനുവും ഭര്‍ത്താവ് വിപിനും ലിബിയയില്‍ നഴ്‌സായി ജോലി നോക്കുകയായിരുന്നു.
ആഭ്യന്തരകലാപം രൂക്ഷമായതോടെ ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു ഇവര്‍. അതിനിടെയായിരുന്നു ഇവര്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ ഷെല്‍ പതിച്ച് ദുരന്തമുണ്ടായത്. ജോലിസ്ഥലത്തായിരുന്നതിനാല്‍ വിപിന്‍ ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടു. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് സുനു നാട്ടിലേക്ക് വിളിച്ചിരുന്നു. ബന്ധുക്കളുമായി വാട്‌സ് ആപ്പില്‍ ചാറ്റ് ചെയ്യുകയും ചെയ്തിരുന്നു.
മകന്റെ ഏഴ് കൊല്ലത്തെ വളര്‍ച്ച സൗമ്യയ്ക്ക് അടുത്ത് നിന്ന് കാണാനായിട്ടുണ്ടാവില്ല. പ്രണവിനെ കുറിച്ച് സുനുവിനും സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നിരിക്കണം. ജറുസലേമിലുള്ള മോഷയെ പോലെയാണ് സൗമ്യയുടെ മകനെന്ന് ഇന്ത്യയിലെ ഇസ്രയേല്‍ അംബാസിഡറായ റോണ്‍ മല്‍ക്ക പറഞ്ഞു. മുംബൈ ഭീകരാക്രമണത്തില്‍ ഇസ്രയേല്‍ സ്വദേശികളായ മാതാപിതാക്കളെ നഷ്ടപ്പെട്ട കുഞ്ഞാണ് മോഷോ. അമ്മയെ നഷ്ടപ്പെട്ട ഒമ്പതുകാരനൊപ്പം തങ്ങളുടെ ഹൃദയവും തേങ്ങുകയാണെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തു.
ഇത്തരത്തിലുള്ള ദാരുണസംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് വിദേശരാജ്യങ്ങളില്‍, പ്രത്യേകിച്ച് സംഘര്‍ഷഭരിതമായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരെക്കുറിച്ച് അധികൃതരുള്‍പ്പെടെ ഓര്‍മിക്കുന്നത്. അപകടങ്ങള്‍ക്ക് ശേഷമുള്ള കുറച്ചു കാലം ചര്‍ച്ചകളില്‍ അവര്‍ കടന്നുവരുമെങ്കിലും പിന്നീട് ശ്രദ്ധ മറ്റു വിഷയങ്ങളിലേക്ക് തെന്നിമാറും. നഷ്ടങ്ങള്‍ ബന്ധുക്കളിലും പ്രിയപ്പെട്ടവരിലേക്കും മാത്രമായി ഒതുങ്ങും.
Content Highlights: Soumya Santhosh Kerala Woman Killed In Rocket Attack In Israel


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..