ബി. ഗോപാലകൃഷ്ണൻ | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: അബ്ദുള്ളക്കുട്ടിയല്ല, ഏത് കുട്ടി ആയാലും ശരി, തെറ്റ് ആര് ചെയ്താലും തെറ്റാണെന്ന് ബി.ജെ.പി. വക്താവ് ബി. ഗോപാലകൃഷ്ണന്. സോളാര്‍ പീഡനക്കേസുകള്‍ സി.ബി.ഐ.ക്ക് വിട്ട സര്‍ക്കാര്‍ നടപടിയുമായി ബന്ധപ്പെട്ട് മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സി.ബി.ഐ.ക്ക് വിട്ട കേസുകളില്‍ ബി.ജെ.പി. ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടിക്കെതിരായ കേസുമുണ്ടല്ലോ എന്ന ചോദ്യത്തിനായിരുന്നു ബി. ഗോപാലകൃഷ്ണന് മറുപടി പറഞ്ഞത്. '' ആരായാലും എന്താണ്. അബ്ദുള്ളക്കുട്ടി അല്ല ഏത് കുട്ടി ആയാലും ശരി, തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെയാണ്. അബ്ദുള്ളക്കുട്ടി ഒക്കെ അവിടെനില്‍ക്കട്ടെ. അതൊരു വിഷയമുള്ള കാര്യമല്ല'- അദ്ദേഹം പറഞ്ഞു.
കേസ് സി.ബി.ഐ.ക്ക് വിട്ട സാഹചര്യത്തില്‍ അബ്ദുള്ളക്കുട്ടിയെ ദേശീയ ഉപാധ്യക്ഷ പദവിയില്‍നിന്ന് മാറ്റിനിര്‍ത്തുമോ എന്ന ചോദ്യത്തിന് അത് ബി.ജെ.പി. ദേശീയ നേതൃത്വം ചിന്തിക്കേണ്ട കാര്യമാണെന്നും ബി. ഗോപാലകൃഷ്ണന് വ്യക്തമാക്കി. '' അബ്ദുള്ളക്കുട്ടിയെ മാറ്റിനിര്‍ത്തണമോ എന്നത് ദേശീയ നേതൃത്വം ചിന്തിക്കേണ്ട കാര്യമാണ്. ദേശീയ നേതൃത്വമാണ് അദ്ദേഹത്തിന് പദവി നല്‍കിയത്. അതിനാല്‍ അക്കാര്യത്തില്‍ ദേശീയ നേതൃത്വം ഉചിതമായ തീരുമാനമെടുക്കും''- അദ്ദേഹം പറഞ്ഞു.
എല്‍.ഡി.എഫും യു.ഡി.എഫും ഒരേനാണയത്തിന്റെ രണ്ടുവശങ്ങളാണെന്നും ഒരേ തൂവല്‍ പക്ഷികളാണെന്നും ഇതിലൂടെ വ്യക്തമാവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവിടെ മറ്റൊരു അഴിമതി ആരോപണംവെച്ച് സ്വന്തം അഴിമതി മറക്കാന്‍ ശ്രമിക്കുകയാണ്. സോളാര്‍ കേസ് സി.ബി.ഐ.യെ ഏല്‍പ്പിക്കുമ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ നല്ലതാകുന്നത് എങ്ങനെയാണ്. ഇതുവരെ ഇടതുപക്ഷം കേന്ദ്ര ഏജന്‍സികളെ മോശമായി പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ കേന്ദ്രഏജന്‍സികള്‍ നല്ലതാണെന്ന് മനസിലായതുകൊണ്ടാണല്ലോ കേസ് സി.ബി.ഐ.ക്ക് കൈമാറിയതെന്നും ബി. ഗോപാലകൃഷ്ണന് ചോദിച്ചു.
Content Highlights: solar rape case handover to cbi response by bjp leader b gopalakrishnan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..