കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ പൂര്‍ണ്ണ വലയ ഗ്രഹണവും മറ്റിടങ്ങളില്‍ ഭാഗിക ഗ്രഹണവും ദൃശ്യമായി. കാസര്‍കോട് ചെറുവത്തൂരാണ് ഗ്രഹണം വ്യക്തമായി ദൃശ്യമായത്. ചെറുവത്തൂരില്‍ 5000 ല്‍ അധികം ആളുകള്‍ ഗ്രഹണം കാണാന്‍ സൗകര്യം ഒരുക്കിയ ഇടങ്ങളില്‍ ഒന്നിച്ചുകൂടി. നഗ്നനേത്രം കൊണ്ട് ഗ്രഹണം വീക്ഷിക്കരുതെന്ന മുന്നറിയിപ്പ് നല്കിയിരുന്നതിനാല് സോളാര്‍ ഫില്‍റ്ററുകള്‍ മുഖേനെയും പ്രത്യേകം സജ്ജീകരിച്ച സ്ക്രീനുകള്‍ മുഖേനെയുമാണ് ആളുകള്‍ ഗ്രഹണം വീക്ഷിക്കുന്നത്.
കാസര്‍കോട് ചെറുവത്തൂരാണ് ഗ്രഹണം ആദ്യം ദൃശ്യമായി തുടങ്ങിയത്. കണ്ണൂര്‍ നാദാപുരം, കൊച്ചി, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലും ഗ്രഹണം വീക്ഷിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
ചന്ദ്രന് ഭൂമിക്കും സൂര്യനും ഇടയില്‍ വരുമ്പോള്‍ വലയം പോലെ സൂര്യന് ദൃശ്യമാകുന്നതാണ് വലയ സൂര്യഗ്രഹണം. ഈ നൂറ്റാണ്ടിലെ തന്നെ രണ്ടാമത്തെ വലയ ഗ്രഹണമാണ് ഇന്ന് കേരളത്തില്‍ ദൃശ്യമാവുന്നത്. രാവിലെ 8.05 മുതല്‍ 11.10 മണിവരെ നീളുന്ന ഗ്രഹണം 9.30 ന് പാരമ്യത്തിലെത്തും. ആ സമയം സൂര്യന് 90 ശതമാനത്തോളം മറയ്ക്കപ്പെടും
കാസര്‍കോഡ്, കോഴിക്കോട്, വയനാട് ജില്ലകളില്‍ 2.45 മിനുട്ട് സമയത്തേക്ക് വലയ ഗ്രഹണം കാണാം. മറ്റു ജില്ലകളില്‍ ഭാഗിക ഗ്രഹണവും കാണാം. നഗ്ന നേത്രങ്ങള്‍ കൊണ്ടോ എക്സ്റേ ഫിലിം എന്നിവ ഉപയോഗിച്ചോ ഗ്രഹണം കാണരുത്. സോളാര്‍ ഫില്‍റ്ററുകള്‍, സോളാര്‍ കണ്ണടകള്‍, പിന്‍ഹോള്‍ കാമറ എന്നിവ ഉപയോഗിച്ച് ഗ്രഹണം കാണാം.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയം, കോട്ടയം ദേവമാതാ കോളേജ് ഗ്രൗണ്ട്, ചാലക്കുടി പനമ്പള്ളി മെമ്മോറിയല്‍ കോളേജ് ഗ്രൗണ്ട് , നാദാപുരം രാജാസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്നിവടങ്ങളില്‍ കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം ഗ്രഹണം കാണാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
സമയത്തിന് ഭക്ഷണം ഒഴിവാക്കണമെന്നതുള്‍പ്പെടെയുള്ള അന്ധവിശ്വാസങ്ങൾ തെറ്റെന്ന് തെളിയിക്കാന്‍ ഇവിടങ്ങളില്‍ പായസം വിതരണം ചെയ്യും.
ഇതിനു മുമ്പ് കേരളത്തില്‍ വലയ ഗ്രഹണം ദൃശ്യമായത് 2010ല്‍ തിരുവനന്തപുരത്താണ്. 2021ജൂണ്‍ മാസം 21 ന് ഇന്ത്യയുടെ വടക്കന്‍ ഭാഗങ്ങളില്‍ വലയ സൂര്യഗ്രഹണം ദൃശ്യമാവുമെങ്കിലും കേരളത്തില്‍ വളരെ ദുര്‍ബ്ബലമായ ഭാഗിക സൂര്യഗ്രഹണമായിരിക്കും കാണുക. അടുത്ത ശക്തമായ സൂര്യഗ്രഹണം 2031 മെയ് മാസം 21 നാണ്. അന്ന് 10 :58 മുതല്‍ 03:04 വരെ മധ്യകേരളത്തില്‍ വലയ സൂര്യഗ്രഹണം ദൃശ്യമാകും.
content highlights: solar eclipse in Kerala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..