എം.ശിവശങ്കർ| ഫോട്ടോ: മാതൃഭൂമി
ന്യൂഡൽഹി: സ്വർണ കള്ളക്കടത്തും ആയി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് അനുവദിച്ച ജാമ്യം സ്റ്റേ ചെയ്യണം എന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. എന്നാൽ ജാമ്യത്തിന് എതിരെ ഇ ഡി നൽകിയ ഹർജിയിൽ ശിവശങ്കറിന് സുപ്രീം കോടതി നോട്ടീസ് അയച്ചു.
സ്വർണം കടത്തിയ ഡിപ്ലോമാറ്റിക് ബാഗുകൾ വിട്ടുകിട്ടാൻ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചിട്ടുണ്ട് എന്ന് ശിവശങ്കർ മൊഴി നൽകിയിട്ടുണ്ട് എന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വേണ്ടി ഹാജർ ആയ അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.സ്വർണ കള്ളക്കടത്തിനെ കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്ന എന്ന് സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. സ്വർണ കടത്തിലും ഗൂഢാലോചനയിലും അദ്ദേഹത്തിന് പങ്കുണ്ടെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയിൽ വാദിച്ചു.
തിരുവനന്തപുരം എസ് ബി ഐ ബ്രാഞ്ചിലെ ലോക്കറിൽ നിന്ന് കണ്ടെത്തിയ കണക്കിൽ പെടാത്ത 64 ലക്ഷം രൂപ മാത്രമാണ് ശിവശങ്കറും ആയി ബന്ധപ്പെട്ടത് എന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. എന്നാൽ ലൈഫ് മിഷൻ ഇടപാടിൽ ലഭിച്ച കോഴയിലെ ഒരു വിഹിതം ലഭിച്ചതും അദ്ദേഹത്തിന് ആണെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആരോപിക്കുന്നു. അതിനാൽ തന്നെ ശിവശങ്കറും ആയി ബന്ധപ്പെട്ട അഴിമതി ഒരു കോടി രൂപയ്ക്ക് പുറത്ത് ആണെന്നും എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് കോടതി യിൽ ചൂണ്ടിക്കാട്ടി. കള്ളപ്പണം വെളുപ്പിക്കൽ തടയന്നതിനുള്ള നിയമ പ്രകാരം ഉള്ള വകുപ്പുകൾ കേസിൽ നിലനിൽക്കും എന്നും അഡീഷണൽ സോളിസിറ്റർ ജനറൽ വ്യക്തമാക്കി.
ശിവശങ്കരൻ ജാമ്യത്തിൽ കഴിയുക ആണെങ്കിൽ കേസിലെ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും ഇടയുണ്ട്. അതിനാൽ ജാമ്യം സ്റ്റേ ചെയ്യണം എന്നായിരുന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം. എന്നാൽ ജാമ്യം ലഭിച്ച സാഹചര്യത്തിൽ ഇപ്പോൾ സ്റ്റേ ആവശ്യം അംഗീകരിക്കുന്നില്ല എന്ന് ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് ആർ സുബാഷ് റെഡ്ഡി എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. തുടർന്ന് കോടതി നോട്ടീസ് അയച്ചു. ആറ് ആഴ്ചയാണ് നോട്ടീസിന് മറുപടി നൽകാൻ ശിവശങ്കറിന് കോടതി അനുവദിച്ചിരിക്കുന്നത്. ഇതോടെ ഹർജി കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമേ ഇനി കോടതിയുടെ പരിഗണനയ്ക്ക് വരുകയുള്ളു എന്ന് വ്യക്തമായി.
ശിവശങ്കരന് വേണ്ടി സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത, അഭിഭാഷകർ ആയ സെൽവിൻരാജ, മനു ശ്രീനാഥ് എന്നിവർ ഹാജരായി.
Content Highilights: Shiva Shankar's bail not canceled; court will hear detailed arguments on the ED's allegations
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..