നാട്ടകം സുരേഷ്, ശശി തരൂർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ | Photo: Mathrubhumi
കോട്ടയം: ശശി തരൂരിനെതിരെ പടയൊരുക്കവുമായി കോട്ടയം ഡി.സി.സി. സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്റേയും കെ.പി.സി.സി. അച്ചടക്ക സമിതിയുടേയും നിര്‍ദ്ദേശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കുമെന്ന് ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ് അറിയിച്ചു. ശശി തരൂര്‍ പങ്കെടുക്കുന്ന പരിപാടിയെക്കുറിച്ച് അദ്ദേഹത്തിന്റെ ഓഫീസോ യൂത്ത് കോണ്‍ഗ്രസോ തനിക്ക് യാതൊരുവിധ അറിയിപ്പും നല്‍കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ശശി തരൂര്‍ സമാന്തര നീക്കം നടത്തുമെന്ന് താന്‍ കരുതുന്നില്ലെന്ന് കോട്ടയത്തുനിന്നുള്ള മുതിര്‍ന്ന നേതാവായ കെ.പി.സി.സി. അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. ദേശീയവും അന്തര്‍ദേശീയവുമായ കാര്യങ്ങളെക്കുറിച്ച് വളരെയധികം അറിവുള്ള ആളാണ് തരൂര്‍. കോണ്‍ഗ്രസിന്റെ ചരിത്രമറിയാവുന്ന, പ്രമുഖമായ നേതാവാണ്. സംഘടനാപരമായ ചട്ടക്കൂട് ലംഘിക്കുന്നതിന് കൂട്ടുനില്ക്കാന് കഴിയില്ലെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു. ഇരുകൂട്ടര്‍ക്കും പരാതിയുള്ള സാഹചര്യത്തില്‍ താന്‍ എതെങ്കിലും ഭാഗം ചേരുന്നില്ലെന്നും തരൂരിന്റെ പരിപാടിയില്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശനിയാഴ്ച വൈകീട്ടോടെ കോട്ടയത്ത് എത്തുന്ന തരൂര്‍ കാഞ്ഞിരപ്പള്ളി ബിഷപ്പിനെ സന്ദര്‍ശിക്കും. കെ.എം. ചാണ്ടി അനുസ്മരണ സമ്മേളനത്തിന് ശേഷം പാലാ ബിഷപ്പ് ഹൗസിലും തരൂര്‍ സന്ദര്‍ശനം നടത്തും. ഇതിന് ശേഷമാണ് ഈരാറ്റുപേട്ടയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പരിപാടി.
തരൂര്‍ പങ്കെടുക്കുന്ന യൂത്ത് കോണ്‍ഗ്രസ് പരിപാടി ജില്ലാ നേതൃത്വത്തെ അറിയിച്ചില്ലെന്ന് നേരത്തേ തന്നെ ഡി.സി.സി. പ്രസിഡന്റ് പരാതി ഉന്നയിച്ചിരുന്നു. താഴേത്തട്ടുമുതല്‍ പ്രവര്‍ത്തിച്ച് ഡി.സി.സി. പ്രസിഡന്റ് വരെയായ തനിക്ക് പാര്‍ട്ടിയുടെ മര്യാദകള്‍ അറിയാമെന്നും അതേമര്യാദയാണ് താന്‍ മറ്റുള്ളവരില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും തരൂരിരിനെ പരോക്ഷമായി കുറ്റപ്പെടുത്തി നാട്ടകം സുരേഷ് പറഞ്ഞു.
Content Highlights: shashi tharoor kottayam dcc nattakom suresh thiruvanchoor radhakrishnan youth congress
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..