• ഷാക്കിറയും മക്കളും സ്വന്തമായി നിർമിച്ച കിണറിനരികിൽ
കുറ്റിപ്പുറം: ഷാക്കിറയും രണ്ട് മക്കളും അവരുടെ 22 ദിവസത്തെ കായികാധ്വാനത്താൽ നിർമിച്ചെടുത്തത് പത്തുകോൽ ആഴമുള്ള കിണർ. 10 കോലിലെത്തിയപ്പോൾ കിഴക്ക് ഭാഗത്തുനിന്ന് ഒഴുകിയെത്തിയ നീരുറവയ്ക്കൊപ്പം കുടുംബാംഗങ്ങളുടെ കണ്ണുകളും നിറഞ്ഞൊഴുകി. പ്രതികൂല ജീവിത സാഹചര്യങ്ങളോട് വർഷങ്ങളായി പടപൊരുതി ജീവിക്കുന്ന മൂടാൽ പാലാട്ടുപറമ്പ് കള്ളിയിൽ ഷാക്കിറ (40)യും രണ്ട് മക്കളും സ്വന്തമായി കിണർ നിർമിച്ചത് അംഗീകാരങ്ങൾക്കൊന്നുംവേണ്ടിയല്ല. അവരുടെ കൈവശം പണം ഇല്ലാത്തതിനാലാണ്.
ക്രിസ്മസ് അവധിക്കാലത്താണ് ഷാക്കിറയും മക്കളായ പേരശ്ശന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ളസ് വൺ വിദ്യാർഥി മുഹമ്മദ് നിയാസും കുറ്റിപ്പുറം ഹയർ സെക്കന്ററി സ്കൂളിലെ എട്ടാംക്ളാസ് വിദ്യാർഥി മുഹമ്മദ് സിനാനും കിണർ നിർമിക്കൽ തുടങ്ങിയത്. ദിവസവും രാവിലെ ഒൻപത് മണിക്ക് കിണർ നിർമിക്കാനെത്തുന്ന ഉമ്മയും മക്കളും വൈകുന്നേരം ആറു മണിയോടേയാണ് മൂടാലിലെ വാടക ക്വാർട്ടേഴ്സിലേക്ക് തിരിച്ചു പോവുക.
കിണർ നിർമിക്കാനുള്ള ആയുധങ്ങളും അനുബന്ധ സാധനങ്ങളെല്ലാം ഇവർ വാടകയ്ക്ക് എടുത്തിരിക്കുകയായിരുന്നു. മൂവരും മാറിമാറി മണ്ണ് കിളയ്ക്കും. പിന്നെ രണ്ടുപേർ ചേർന്ന് മണ്ണ് കോരിനീക്കും. കിണർ കുഴിച്ചു കൊണ്ടിരിക്കെ ഗായകൻ കൂടിയായ മുഹമ്മദ് സിനാൻ മാപ്പിളപ്പാട്ടും ഉറുദു ഗാനങ്ങളും പാടും. സ്കൂൾതല മത്സരങ്ങൾ മുഹമ്മദ് സിനാൻ മാപ്പിളപ്പാട്ടിലും ഉറുദു ഗാനാലാപനത്തിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
വർഷങ്ങൾക്കുമുൻപ് ഭർത്താവ് ഉപേക്ഷിച്ച ഷാക്കിറ ഒട്ടേറെ ത്യാഗങ്ങൾ സഹിച്ചാണ് മക്കളുമായി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്.
ഗ്രാമപ്പഞ്ചായത്ത് നൽകിയ രണ്ടുലക്ഷം രൂപയും ഇതുവരെ സ്വരുക്കൂട്ടിയ പണവുമെല്ലാം ചേർത്താണ് ഷാക്കിറ പാലാട്ടുപറമ്പിൽ അഞ്ച് സെന്റ് സ്ഥലം വാങ്ങിയത്.
സ്ഥലത്തിന്റെ പണം ഇനിയും ഭൂവുടമയ്ക്ക് മുഴുവനായും നൽകിയിട്ടുമില്ല. വീടിനുള്ള തറയുടെ നിർമാണം നടന്നുവരികയാണ്. വീട് നിർമിക്കാനുള്ള ഫണ്ടിനുള്ള അപേക്ഷ ഗ്രാമപ്പഞ്ചായത്തിൽ സമർപ്പിച്ചത് അനുവദിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണ് ഈ നിർധന കുടുംബം.
Content Highlights: Shakira and her children built well in 22 days
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..