ഷാഫി പറമ്പിൽ നിയമസഭയിൽ സംസാരിക്കുന്നു | ഫോട്ടോ: സഭാ ടിവി
തിരുവനന്തപുരം: മോദി സര്‍ക്കാര്‍ കക്കാനിറങ്ങുമ്പോള്‍ ഫ്യൂസ് ഊരിക്കൊടുക്കുന്ന നടപടിയാണ് കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് ഷാഫി പറമ്പില്‍ നിയമസഭയില്‍. ഇന്ധനവിലവര്‍ധനവിന് കാരണം കമ്പനികള്‍ക്ക് വിലനിര്‍ണയാധികാരം നല്‍കിയതല്ലെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുകളുടെ നികുതിഭീകരതയാണെന്നും ഷാഫി പറഞ്ഞു. ഇന്ധനവിലവര്‍ധനവുമായി ബന്ധപ്പെട്ട് സാധാരണക്കാര്‍ നേരിടുന്ന പ്രതിസന്ധി ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയ നോട്ടീസ് നല്‍കി സംസാരിക്കുകയായിരുന്നു ഷാഫി പമ്പില്‍.
ജനരോഷത്തില്‍നിന്ന് സംഘപരിവാര്‍ സര്‍ക്കാരിനെ രക്ഷിക്കാനുള്ള ക്വട്ടേഷന്‍ കേരളത്തിലെ ഇടതുപക്ഷം എടുക്കരുതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. 2014ല്‍ 34 ശതമാനമായിരുന്നു നികുതി കൊടുക്കേണ്ടിവന്നിരുന്നതെങ്കില്‍ ഇപ്പോള്‍ അറുപത് ശതമാനം നികുതിയാണ്. 36 ശതമാനം മാത്രമാണ് എണ്ണയുടെ അടിസ്ഥാന വില. ജനങ്ങള്‍ ഇത്രയും വലിയ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാതിരിക്കുന്നത് ജനാധിപത്യ വിരുദ്ധതയാണ്. ഉമ്മന്‍ചാണ്ടി കേരളം ഭരിച്ചിരുന്നപ്പോള്‍ അധിക നികുതി വരുമാനം വേണ്ടെന്നുവെച്ച് ജനങ്ങള്‍ക്ക് ആശ്വാസമാകേന്‍ ശ്രമിച്ചതിന്റെ ഉദാഹരണം മുന്നിലുണ്ട്.
എണ്ണയുടെ വിലനിയന്ത്രണം എടുത്തുകളഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം എന്ന ആരോപണം നിലനില്‍ക്കുന്നതല്ല. നരേന്ദ്ര മോദി സര്‍ക്കാരാണ് അത് ചെയ്തത്. നവംബര്‍ ഒന്നിന് 110 രൂപ പെട്രോളിന് കൊടുക്കുമ്പോള്‍ അടിസ്ഥാന വില 47. 29 രൂപയാണ്. അതിനര്‍ഥം എണ്ണ വിലയല്ല വിലക്കയറ്റത്തിന് കാരണം എന്നാണ്. ഇത് നകുതി ഭീകരതയാണ്. നികുതി തീരുമാനിക്കുന്നത് കമ്പനികളല്ല, സര്‍ക്കാരുകളാണ്. അത് മറന്നിട്ട് വ്യാജ പ്രചാരണം നടത്തുന്നത് നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ ജനരോഷം തിരിച്ചുവിടാനുള്ള ക്വട്ടേഷന്‍ ആകുമെന്ന മിനിമം രാഷ്ട്രീയ ബോധം കാണിക്കണം.
നാലു സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഇന്ധന വിലവര്‍ധന നിലച്ചു. കമ്പനികളല്ല, സര്‍ക്കാരാണ് വിലവര്‍ധിപ്പിക്കുന്നത്. വിലവര്‍ധനയുടെ ഒന്നാം പ്രതി രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍ തന്നെയാണ്. രാജ്യമെന്നാല്‍ മോദിയും ഷായുമല്ലെന്ന് മനസ്സിലാക്കണം. ലോകത്ത് മറ്റൊരു രാജ്യത്തും ഇന്ത്യയിലേപ്പോലെ വിലവര്‍ധനയില്ല. നിരവധി രാജ്യങ്ങളിലെ എണ്ണവിലയും ഷാഫി സഭയില്‍ വായിച്ചു.
Content Highlights: Shafi parambil speech fuel price hike in niyamasabha
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..