പ്രിൻസിപ്പലിന്റെ മുറിയിൽ കയറി കസേര മാറ്റുന്നു, ഉപരോധ സമരം നടത്തുന്ന എസ്.എഫ്.ഐ. പ്രവർത്തകർ
മാങ്ങാട്ടുപറമ്പ്: കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിൽ രണ്ട് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ. പഠിപ്പ് മുടക്കി ഉപരോധസമരം നടത്തി. ഇതിന്റെ ഭാഗമായി എസ്.എഫ്.ഐ. പ്രവർത്തകർ പ്രിൻസിപ്പലിന്റെ മുറിയിൽ അതിക്രമിച്ച് കയറി കസേരയും പേരെഴുതിയ ബോർഡും പുറത്തെത്തിച്ച് അതിന്റെ മുന്നിലിരുന്നും മുദ്രാവാക്യം വിളിച്ചു. പ്രിൻസിപ്പൽ വി.ഒ. രജനി അവധിയിലായിരുന്നു.
നവാഗതരെ സ്വീകരിക്കുന്നതിന് സംഘടിപ്പിച്ച ആഘോഷപരിപാടി കോളേജ് അധികൃതർ നിശ്ചയിച്ച സമയപരിധി ലംഘിച്ചതായി ആരോപിച്ച് എൻ.എം. ജിഫാന, വി.വി. അഭിജിത്ത് എന്നിവരെ കോളേജിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. നവംബർ 22-ന് നടന്ന പരിപാടിക്ക് രാത്രി 11.30 വരെയാണ് സമയം നൽകിയത്. പരിപാടി പുലർച്ചെ 1.30 വരെ നീണ്ടതോടെ കോളേജ് അധികൃതർ ഇടപെട്ട് ആഘോഷം നിർത്തിച്ചു. എന്നാൽ വിദ്യാർഥികളെ അധിേക്ഷപ്പിച്ചാണ് ആഘോഷ പരിപാടികൾ നിർത്തിവെപ്പിച്ചതെന്നാണ് എസ്.എഫ്.ഐ.യുടെ ആക്ഷേപം.
കോളേജ് ഹോസ്റ്റലുകളിൽ അടിസ്ഥാനസൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച എസ്.എഫ്.ഐ.യുടെ നേതൃത്വത്തിൽ പ്രിൻസിപ്പലിനെ ഉപരോധിച്ചിരുന്നു. സമരത്തിന്റെ പ്രതികാരനടപടിയായാണ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതെന്നാണ് എസ്.എഫ്.ഐ. പറയുന്നത്. നവാഗതരെ സ്വീകരിക്കുന്നതിന് ഒരുക്കിയ ആഘോഷം പരിധിവിട്ടെന്ന പ്രിൻസിപ്പൽ ഇൻ ചാർജിന്റെ പരാതിയിയിൽ അന്വേഷണം നടത്തി അധ്യാപക പാനൽ ഐകകണ്ഠ്യേനയാണ് അച്ചടക്കനടപടിയെടുത്തതെന്നാണ് കോളേജ് അധികൃതർ നൽകുന്ന വിശദീകരണം. ആഘോഷങ്ങൾ സമയപരിധി ലംഘിക്കുന്നത് ചട്ടലംഘനമാണെന്നും കോളേജ് അധികൃതർ പറഞ്ഞു. സംഭവമറിഞ്ഞ് പോലീസും സ്ഥലത്തെത്തി.
സസ്പെൻഷൻ പിൻവലിക്കുന്നതുവരെ സമരം തുടരാനാണ് തീരുമാനമെന്ന് എസ്.എഫ്.ഐ. ഏരിയ സെക്രട്ടറി ഇ.വി. ശ്രീനാഥും പ്രസിഡൻറ് ബിനിൽ കൃഷ്ണനും പറഞ്ഞു.
Content Highlights: sfi protest in kannur government engineering college
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..