വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി | ഫോട്ടാ: എസ്. ശ്രീകേഷ്/ മാതൃഭൂമി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം അഞ്ച് വയസ്സ് തന്നെയെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കാലങ്ങളായി നാട്ടില്‍ നിലനില്‍ക്കുന്ന രീതി അഞ്ചു വയസ്സില്‍ കുട്ടികളെ ഒന്നാം ക്ലാസില്‍ ചേര്‍ക്കുക എന്നതാണ്. സമൂഹത്തെ വിശ്വാസത്തിലെടുത്തും ബോധ്യപ്പെടുത്തിയും മാത്രമേ പ്രവേശന പ്രായം വര്‍ധിപ്പിക്കാന്‍ കഴിയൂ. അതിനാല്‍ അഞ്ചു വയസ്സില്‍ കുട്ടികളെ ഒന്നാംക്ലാസില്‍ ചേര്‍ക്കണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ക്ക് അടുത്ത അക്കാദമിക വര്‍ഷവും അതിനുള്ള അവസരം ഉണ്ടാക്കാനാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.
കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക രാജ്യത്തിനാകെ മാതൃകയാണ്. ഫെഡറല്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കാനുള്ള എല്ലാ സൗകര്യങ്ങളും പ്രയോജനപ്പെടുത്തിയാണ് സ്‌കൂള്‍ വിദ്യാഭ്യാസം കേരളം മുന്നോട്ട് കൊണ്ട് പോകുന്നത്. അതിന്റെ ഗുണവും ഉണ്ടായിട്ടുണ്ട്. കേരളത്തിലെ സ്‌കൂള്‍ പ്രായത്തില്‍ ഉള്ള മുഴുവന്‍ കുട്ടികളും സ്‌കൂളില്‍ എത്തുന്നു. പഠനത്തുടര്‍ച്ച ഉറപ്പാക്കി ഏതാണ്ട് എല്ലാവരും പന്ത്രണ്ടാം ക്ലാസ് വരെ എത്തുന്നു. കൊഴിഞ്ഞുപോക്ക് വളരെ കുറവാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍, ദേശീയ അടിസ്ഥാനത്തില്‍ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. കേന്ദ്രസര്‍ക്കാര്‍ കണക്കനുസരിച്ച് സ്‌കൂള്‍ പ്രായത്തിലുള്ള എട്ടു കോടിയിലധികം കുട്ടികള്‍ സ്‌കൂളിന് പുറത്താണ്. കൊഴിഞ്ഞുപോക്ക് വളരെ കൂടുതലാണ്. ശരാശരി സ്‌കൂളിങ് 6.7 വര്‍ഷമാണ്. കേരളത്തിലാണെങ്കില്‍ ഇത് 11 വര്‍ഷത്തില്‍ കൂടുതലാണെന്നും മന്ത്രി വി. ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.
Content Highlights: school enrollment age five year will be in kerala for next academic year
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..