വി. ശിവൻകുട്ടി
തിരുവനന്തപുരം: ശനിയാഴ്ച പ്രവൃത്തി ദിനമാക്കാനുള്ള തീരുമാനത്തിലുറച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇക്കാര്യത്തിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സന്തോഷമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ അവകാശ നിയപ്രകാരമാണ് 220 അധ്യയനദിനങ്ങളാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ശനിയാഴ്ച പ്രവൃത്തി ദിനമാക്കുന്നത് ഒരു പാഠ്യേതര പ്രവർത്തനങ്ങളെയും ബാധിക്കില്ല. സർക്കാർ എടുത്ത തീരുമാനം നടപ്പിലാക്കി കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
അധ്യയനവർഷം ഏപ്രിൽ അഞ്ചുവരെ നീട്ടുകയും പ്രവൃത്തിദിനങ്ങൾ 210 ആക്കുകയുംചെയ്ത സർക്കാർതീരുമാനത്തിനെതിരേ സിപി.എം. അനുകൂല അധ്യാപകസംഘടനയായ കെ.എസ്.ടി.എ രംഗത്തെത്തിയിരുന്നു. കൂടിയാലോചനയില്ലാതെയാണ് വിദ്യാഭ്യാസ കലണ്ടർ നിശ്ചയിച്ചതെന്ന് കെ.എസ്.ടി.എ. ജനറൽ സെക്രട്ടറി എൻ.ടി. ശിവരാജൻ കുറ്റപ്പെടുത്തി. പ്രതിദിനം അഞ്ചുമണിക്കൂർ എന്നനിലയിൽ പ്രൈമറിയിൽ ഇപ്പോൾത്തന്നെ 200 പ്രവൃത്തിദിനങ്ങളുണ്ട്. അതിനാൽ ശനിയാഴ്ച ക്ലാസിന്റെ ആവശ്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നേരത്തേ, സി.പി.ഐ. അധ്യാപകസംഘടനയായ എ.കെ.എസ്.ടി.യു. സർക്കാരിനെ വിമർശിച്ചിരുന്നു. എന്നാൽ അധ്യാപക സംഘടനകളിലെ എല്ലാവർക്കും വിഷയത്തിൽ എതിർപ്പില്ലെന്ന നിലപാടിലാണ് മന്ത്രി. ഏത് അധ്യാപക സംഘടനയ്ക്കും അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Saturday is a working day, V Sivankutty said that the government has implemented the decision
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..