ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ
കോഴിക്കോട്: മുതിര്‍ന്ന പെണ്‍കുട്ടികളെ പൊതുസദസ്സിലെ സ്റ്റേജിലേക്ക് വിളിക്കരുത് എന്നത് സമസ്തയുടെ നിലപാടാണെന്നും അതിന് വിരുദ്ധമായ കാര്യമുണ്ടായപ്പോഴാണ് ചോദ്യം ചെയ്തതെന്നും സമസ്ത നേതൃത്വം.
പെരിന്തല്‍മണ്ണയില്‍ മദ്രസ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിനിടെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ സര്‍ട്ടിഫിക്കറ്റ് ദാന ചടങ്ങിലേക്ക് ക്ഷണിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിലപാട് വ്യക്തമാക്കുകയായിരുന്നു സമസ്ത നേതാക്കള്‍. സമസ്ത സെക്രട്ടറി എം.ടി അബ്ദുള്ള മുസ്ലീയാരായിരുന്നു പെണ്‍കുട്ടി സ്റ്റേജില്‍ കയറിയതില്‍ നേതാക്കളോട് പരസ്യമായി കയര്‍ത്തതും അത് വിവാദമായതും.
സമസ്ത ഒരു മത സംഘടനയാണ്. അതിന്റെ ചട്ടക്കൂടില്‍ നിന്നിട്ടായിരിക്കും പ്രവര്‍ത്തനമെന്ന് പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പെണ്‍കുട്ടിയെ അപമാനിച്ചിട്ടില്ല. പെണ്‍കുട്ടിക്ക് ലജ്ജയുണ്ടാവാതിരിക്കാനാണ് അങ്ങനെ പറഞ്ഞത്. വലിയ പണ്ഡിതന്മാര് ഉള്ള വേദിയായിരുന്നു അത്. അവിടേക്ക് കയറി വന്ന പെണ്‍കുട്ടിയുടെ മുഖത്ത് ലജ്ജയുള്ളത് പോലെ തോന്നി. ഇനിയങ്ങനെ ഉണ്ടാവാതിരിക്കാന്‍ നിര്‍ദേശം നല്‍കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പെണ്‍കുട്ടികള്‍ക്ക് അര്‍ഹമായ ബഹുമാനവും ആദരവും നല്കുന്ന സംഘടനയാണ് സമസ്തയെന്ന് എം.ടി അബ്ദുള്ള മുസ്ലിയാരും പറഞ്ഞു. മുന്‍പും ഇതുപോലെ സര്‍ട്ടിഫിക്കറ്റ് വിതരണവും ആദരിക്കലുമെല്ലാം നടത്തിയിട്ടുണ്ട്. പക്ഷെ അതൊന്നും സ്റ്റേജിലേക്ക് വിളിച്ച് വിളിച്ചുവരുത്തി ആയിരുന്നില്ല. മുതിര്‍ന്ന പെണ്‍കുട്ടികളെ പൊതുവേദിയിലേക്ക് കൊണ്ടുവരാതിരിക്കുന്നതിലൂടെ അവര്‍ക്ക് കുറെ ഗുണങ്ങളുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് ഇടപഴകുന്ന രീതി സമസ്തയില്‍ ഇല്ല. അല്ലാതെ തന്നെ അവര്‍ക്ക് എല്ലാ തരത്തിലുള്ള ബഹുമാനവും പിന്തുണയും സമസ്ത നല്‍കുന്നുണ്ട്. സമസ്ത മാറണമെന്ന് പറയാന്‍ ആര്‍ക്കും അവകാശില്ല. കാലോചിതമായി തന്നെയാണ് സമസ്ത പ്രവര്‍ത്തിക്കുന്നതെന്നും എം.ടി അബ്ദുള്ള മുസ്ലിയാല്‍ വ്യക്തമാക്കി.
Content Highlights: Samastha Leaders On Women Ban
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..