പബ്ലിക് സർവീസ് കമ്മീഷൻ ഓഫീസ് | Photo: Mathrubhumi
കോഴിക്കോട്: സര്‍ക്കാര്‍ നടപ്പിലാക്കിയ മുന്നാക്ക സംവരണത്തിനെതിരേ മുസ്ലീം സംഘടനയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ രംഗത്ത്. സംവരണമെന്നത് സാമ്പത്തിക സഹായ പാക്കേജാക്കി മാറ്റരുതെന്ന് സമസ്ത ആവശ്യപ്പെട്ടു. നിരന്തരമായ പോരാട്ടത്തിലൂടെ പിന്നോക്ക വിഭാഗങ്ങള്‍ നേടിയെടുത്ത സംവരണമെന്ന അവകാശത്തെ അട്ടിമറിക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. സവര്‍ണ വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ പേര് പറഞ്ഞ് അധികാരസ്ഥാനങ്ങള്‍ അന്യായമായും അനര്‍ഹമായും തട്ടിയെടുക്കാനുള്ള ശ്രമമാണ് ഉദ്യോഗസ്ഥ പിന്‍ബലത്തോടെ നടക്കുന്നതെന്നും സമസ്ത പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
ഉദ്യോഗ,വിദ്യാഭ്യാസ മേഖലയില്‍ പിന്നാക്ക വിഭാഗങ്ങളെ ബോധപൂര്‍വ്വം അവഗണിക്കുന്ന മാറി മാറി വരുന്ന സര്‍ക്കാറുകളുടെ നിലപാടിനെതിരെ സമസ്ത ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്. ഭരണഘടനയുടേയും നീതിയുടെയും അന്തസ്സത്തക്ക് ഒട്ടും നിരക്കാത്തതാണ് നടപടി. സംവരണത്തിന്റെ അടിസ്ഥാന ആശയം സാമൂഹ്യമായും വിദ്യാഭ്യാസ പരമായുമുള്ള പിന്നാക്കാവസ്ഥ പരിഹരിക്കുക എന്നതാണ്. സാമ്പത്തികം ഇതില്‍ പ്രശ്നമേ ആകുന്നില്ല. പല കാരണങ്ങളാല്‍ സാമൂഹ്യമായും അധികാര പങ്കാളിത്തത്തിലും അവസരം ലഭിക്കാതെ പോയവരെ മുമ്പിലെത്തിക്കുക എന്നതാണ് പിന്നാക്ക വിഭാഗ സംവരണത്തിന്റെ ലക്ഷ്യം. ഇന്നും ആ ലക്ഷ്യത്തിന്റെ നാലയലത്ത് പോലും കേരളമെത്തിയിട്ടില്ല. ഇതിനിടെയാണ് യാതൊരു പഠനത്തിന്റെയും പിന്‍ബലമില്ലാതെ മുന്നാക്കക്കാരിലെ സാമ്പത്തിക പിന്നാക്കക്കാര്‍ക്കെന്ന പേരില്‍ 10% സംവരണം നടപ്പിലാക്കുന്നതെന്ന് സമസ്ത ചൂണ്ടിക്കാട്ടി.
ജനസംഖ്യാനുപാതികമായ സംവരണമെന്ന മുറവിളി പതിറ്റാണ്ടുകളായി പിന്നാക്ക വിഭാഗങ്ങള്‍ മുഴക്കിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ നാമമാത്രമായ സംവരണം മാത്രമാണ് നല്‍കുന്നത്. പുതിയ സവര്‍ണ സംവരണ പ്രഖ്യാപനത്തോടെ നിലവിലുള്ളതില്‍ പോലും കയ്യിട്ടുവാരുകയാണ്. കേവലം 20 ശതമാനമുള്ള മുന്നാക്കക്കാര്‍ക്ക് അര്‍ഹതപ്പെട്ടതിലധികം അന്യായമായി വാരിക്കോരി നല്‍കിയതിന്റെ കാരണമായി ഈ വര്‍ഷത്തെ ഹയര്‍ സെക്കന്റ്റി അലോട്ട്മെന്റില്‍ എണ്ണായിരത്തോളം സീറ്റുകളില്‍ അപേക്ഷകരുണ്ടായില്ലെന്നത് ഇതിന് മികച്ച ഉദാഹരണമാണ്. പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണത്തെ ബാധിക്കാത്ത വിധം ബാക്കിയുള്ളതില്‍ നിന്നാണ് സാമ്പത്തിക സംവരണമേര്‍പ്പെടുത്തുക എന്ന് മുഖ്യമന്ത്രി ഉള്‍പെടെയുള്ളവര്‍ പറഞ്ഞിരുന്നെങ്കിലും ആ വാഗ്ദാനത്തിന് വിരുദ്ധമായി മൊത്തത്തില്‍ നിന്നാണ് ഇപ്പോള്‍ സംവരണമേര്‍പ്പെടുത്തിയത്. ഇത് കടുത്ത ചതിയാണെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടി.
സുപ്രീം കോടതിയില്‍ വ്യവഹാരം നിലനില്‍ക്കുന്ന ഈ വിഷയത്തില്‍ അതിന്റെ അന്തിമ തീര്‍പ്പിനു പോലും കാത്തിരിക്കാതെ ഇത്ര ധൃതിപ്പെട്ട് കേരളത്തില്‍ മാത്രം നടപ്പിലാക്കിയത് ദുരൂഹമാണ്. വലിയ അട്ടിമറിയാണ് നടന്നിട്ടുള്ളത്. വിഷയത്തില്‍ മുഖ്യന്ത്രിയും പ്രതിപക്ഷ നേതാവും അടക്കമുള്ളവരെ ഉടന്‍ കാണുമെന്നും സമര പരിപാടികളുമായി മുന്നോട്ട് പോവുമെന്നും സമസ്ത പ്രതിനിധികള്‍ അറിയിച്ചു. സമരത്തിന്റെ ഭാഗമായി നവംബര്‍ രണ്ടിന് തിങ്കളാഴ്ച കോഴിക്കോട്ട് നേതൃസംഗമവും അവകാശ പ്രഖ്യാപനവും നടക്കും. നവംബര്‍ ആറിന് വെള്ളിയാഴ്ച പത്ത് ലക്ഷം ഒപ്പുകള്‍ ശേഖരിച്ച് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുകയും ചെയ്യും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..