സജി ചെറിയാൻ |ഫോട്ടോ:മാതൃഭൂമി
കൊച്ചി: ഭരണഘടനയെ അധിക്ഷേപിച്ച കേസില്‍ കോടതി പൂര്‍ണമായും കുറ്റവിമുക്തനാക്കിയെന്ന് ബോധ്യമായാല്‍ മാത്രം സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് അനുമതിനല്‍കിയാല്‍ മതിയെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം. സജി ചെറിയാനെ അടിയന്തരമായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്നും ഗവര്‍ണറുടെ നിയമോപദേഷ്ടാവ് ഡോ. എസ്. ഗോപകുമാരന്‍ നായര്‍ നല്‍കിയിരിക്കുന്ന ഉപദേശത്തില്‍ പറയുന്നു.
മുഖ്യമന്ത്രി തിടുക്കപ്പെട്ട് നല്‍കിയിരിക്കുന്ന നോട്ടീസില്‍ വിശദാംശങ്ങള്‍ ആരായണമെന്നും നിയമോപദേശത്തിലുണ്ട്. ഭരണഘടനാ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ചുമതല ഗവര്‍ണര്‍ക്കുണ്ട്. ഇക്കാര്യം ജനങ്ങള്‍ അറിയണം. സജി ചെറിയാന് നടത്തിയ വിവാദപ്രസംഗമടക്കം പരിശോധിച്ചാണ് നിയമോപദേശം നല്‍കിയിരിക്കുന്നത്. ഭരണഘടനയോട് കൂറുപുലര്‍ത്തുമെന്ന് പ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കുന്ന മന്ത്രിക്ക് ഒട്ടും യോജിക്കാത്ത പ്രസംഗമാണ് നടത്തിയത്. എന്നാല്‍, ഭരണഘടനയെ സംരക്ഷിക്കുക എന്ന വലിയ ഉത്തരവാദിത്വമാണ് ഗവര്‍ണര്‍ക്കുള്ളത്. അതിനായി പരമാവധി ശ്രമം ഉണ്ടാകണമെന്ന് ഭരണഘടനാ അനുച്ഛേദം 159-ല്‍ നിഷ്കര്‍ഷിക്കുന്നുണ്ടെന്നും ലീഗല്‍ അഡൈ്വസര്‍ നല്കിയ നിയമോപദേശത്തിലുണ്ടെന്ന് സ്റ്റാന്‍ഡിങ് കോണ്‍സല്‍ എസ്. പ്രസാദ് അറിയിച്ചു.
സജി ചെറിയാന് വീണ്ടും മന്ത്രിയാവാനുള്ള സത്യപ്രതിജ്ഞ ബുധനാഴ്ച നടത്തുന്നതില്‍ സര്‍ക്കാര്‍ സമ്മര്‍ദത്തിലായിരിക്കുകയാണ്. വിശദപരിശോധനയ്ക്കുശേഷം മാത്രമാകും തീരുമാനമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയതോടെയാണിത്.
സത്യപ്രതിജ്ഞയ്ക്ക് അനുമതിതേടി ചീഫ് സെക്രട്ടറി നല്കിയ കത്തിന് ഇതുവരെ രാജ്ഭവന് മറുപടിനല്‍കിയിട്ടില്ല. തലസ്ഥാനത്ത് എത്തിയ ഗവര്‍ണര്‍, സത്യപ്രതിജ്ഞ മുടങ്ങിയേക്കുമെന്ന സൂചനനല്‍കി. ഭരണഘടനാവിദഗ്ധരായ മുതിര്‍ന്ന അഭിഭാഷകരില്‍നിന്ന് നിയമോപദേശം വാങ്ങിയശേഷമാണ് ഗവര്‍ണര്‍ തിരിച്ചെത്തിയത്. ഭരണഘടന അധിക്ഷേപം നടത്തിയ കേസ് സജി ചെറിയാന്റെ പേരില്‍ നിലനില്‍ക്കുന്നതിനാല്‍ സത്യപ്രതിജ്ഞയ്ക്ക് അനുമതി നല്‍കുന്നത് വിശദമായ നിയമപരിശോധനയ്ക്ക് ശേഷമാകണമെന്ന ഉപദേശമാണ് ലഭിച്ചത്.
ഗവര്‍ണര്‍ക്ക് മുമ്പില്‍ രണ്ടുവഴികളാണുള്ളത്. ഭരണഘടന അധിക്ഷേപത്തിന്റെ കാരണം സര്‍ക്കാര്‍ ഔദ്യോഗികമായി ഗവര്‍ണറെ അറിയിച്ചിട്ടില്ലാത്തതിനാല്‍, മുഖ്യമന്ത്രി നല്കിയ കത്തിനെമാത്രം അടിസ്ഥാനമാക്കി ബുധനാഴ്ച സത്യപ്രതിജ്ഞനടത്താന്‍ അനുമതി നല്‍കാനാകും.
പ്രസംഗത്തെക്കുറിച്ച് പ്രതിപക്ഷം ഗവര്‍ണര്‍ക്ക് പരാതിനല്‍കിയിരുന്നു. കേസും നിലനില്‍ക്കുന്നുണ്ട്. അതിനാല്‍, സര്‍ക്കാരിന് എന്താണ് വിശദീകരിക്കാനുള്ളതെന്ന് ആരാഞ്ഞശേഷം തീരുമാനമെടുക്കുകയാണ് രണ്ടാമത്തെ വഴി.
Content Highlights: Saji Cheriyan swearing in ceremony governor arif muhammed khan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..