കെ.പി. ഉദയഭാനു | ഫയൽചിത്രം | മാതൃഭൂമി
തിരുവനന്തപുരം: ഭരണഘടനയെ രൂക്ഷമായി വിമര്‍ശിച്ച മന്ത്രി സജി ചെറിയാനെ ന്യായീകരിച്ച് സി.പി.എം. രാജ്യത്തെ ജനങ്ങളുടെ അവസ്ഥയെക്കുറിച്ചാണ് മന്ത്രി സംസാരിച്ചതെന്നും ഇത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണെന്നും സി.പി.എം. പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
ഭരണഘടന എത്രയോ തവണ ഭേദഗതി ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ ഭരണഘടന അതിമനോഹരമായ ഭരണഘടനയാണ്. ഈ ഭരണഘടന രാജ്യത്തുണ്ടായിട്ടും രാജ്യത്തിന്റെ പ്രശ്‌നങ്ങളൊന്നും പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന അര്‍ഥത്തിലാണ് മന്ത്രി സജി ചെറിയാന്‍ സംസാരിച്ചത്.
രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ക്കൊന്നും പരിഹാരം കാണുവാന്‍ ഈ ഭരണഘടന നിലവിലുണ്ടായിട്ടും കഴിഞ്ഞിട്ടില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ പട്ടിണിക്കാരുള്ള രാജ്യം നമ്മുടേതാണ്. പോഷകാഹാരം കിട്ടാത്ത കുട്ടികളുള്ളത് ഇന്ത്യയിലാണ്. സ്വന്തമായി പാര്‍പ്പിടമില്ലാത്തത് ഇന്ത്യയിലാണ്. കോവിഡ് കാലത്ത് ഓക്‌സിജന്‍ കിട്ടാതെ മരിച്ചവരുടെ രാജ്യം ഇന്ത്യയാണ്.
Also Read
ഇപ്പോഴത്തെ കോടതി വിധി എന്താണെന്നും കോടതി എവിടെനില്‍ക്കുന്നു എന്നതിനെക്കുറിച്ചെല്ലാം തനിക്ക് നല്ല ധാരണയുണ്ട്. അദ്ദേഹം രാജ്യത്തെ ജനങ്ങളുടെ അവസ്ഥയെക്കുറിച്ചാണ് പറഞ്ഞത്. ഇത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണ്. രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍ മാധ്യമങ്ങള്‍ പറയാറുണ്ടോ എന്നും സി.പി.എം. ജില്ലാ സെക്രട്ടറി ചോദിച്ചു.
ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് രാജ്യത്ത് എഴുതിവെച്ചിരിക്കുന്നതെന്നായിരുന്നു സജി ചെറിയാന്റെ പ്രസംഗം. സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നതുമാത്രമാണ് ഇതിന്റെ ഉദ്ദേശ്യമെന്നും ഈ ഭരണഘടന തൊഴിലാളി ചൂഷണത്തെ അംഗീകരിക്കുന്നതാണെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..