നാരായണൻ നമ്പൂതിരി, അറസ്റ്റിലായവർ
പത്തനംതിട്ട: ശബരിമല പൊന്നമ്പലമേട്ടില്‍ കടന്നുകയറി പൂജനടത്തിയ നാരായണന്‍ നമ്പൂതിരിക്കായി തിരച്ചില്‍ തുടരുന്നു. നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘം മേയ് എട്ടിനാണ് പൊന്നമ്പലമേട്ടിലെത്തിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നാരായണന്‍ നമ്പൂതിരിക്ക് അറസ്റ്റിലായവരുമായി മുന്‍ പരിചയമുണ്ടായിരുന്നു. സംഘത്തെ കൊണ്ടുപോയത് വനംവികസന കോര്‍പ്പറേഷനിലെ താത്കാലിക ജീവനക്കാരായ രാജേന്ദ്രന്‍ കറുപ്പയ്യയും സാബു മാത്യൂസുമാണെന്നുമാണ് വിവരം.
എട്ടാം തീയതി ചെന്നൈയില്‍ നിന്നുള്ള ഏഴംഗ സംഘം വള്ളക്കടവില്‍ എത്തി. നാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലായിരുന്നു സംഘം. ഇതിൽ ആറുപേര്‍ തമിഴ്‌നാട് സ്വദേശികളാണ്. തൃശ്ശൂര്‍ സ്വദേശിയായ നാരായണന്‍ നമ്പൂതിരി എറെക്കാലമായി ചെന്നൈയിലാണ് താമസിച്ചുവരുന്നത്.
7.25-ന് രാവിലെ വള്ളക്കടവിലെത്തിയ സംഘം പത്ത് കിലോമീറ്റര്‍ കാല്‍നടയായി വനത്തിലൂടെ സഞ്ചരിച്ചാണ് പൊന്നമ്പലമേട്ടിലെത്തിയത്. നാരായണന്‍ നമ്പൂതിരി ശബരിമല കീഴ്ശാന്തിയുടെ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് ശബരിമല ദര്‍ശനത്തിയപ്പോഴാണ് കറുപ്പയ്യയും സാബു മാത്യൂസുമായും പരിചയത്തിലാകുന്നത്.
ആറുപേര്‍ക്കൊപ്പമാണ് നാരായണന്‍ നമ്പൂതിരി വള്ളക്കടവില്‍ എത്തിയത്. പൊന്നമ്പലമേട്ടിലേക്ക് എത്തിക്കാന്‍ കറുപ്പയ്യയ്ക്കും സാബു മാത്യൂസിനും 3,000 രൂപ നല്‍കി. പണം കൈമാറിയ ശേഷം ഗവി റൂട്ടില്‍ മണിയാട്ടി പാലം വഴി പത്ത് കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് 11.30-ന് സംഘം പൊന്നമ്പലമേട്ടിലെത്തി. ഒരു മണിക്കൂര്‍ അവിടെ ചെലവഴിച്ചുവെന്നും കണ്ടെത്തി.
ദേവസ്വം ബോര്‍ഡിന്റെ പരാതിയില്‍ പച്ചക്കാനം ഫോറസ്റ്റ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നാലെ പത്തനംതിട്ട മൂഴിയാര്‍ പോലീസുകൂടി കേസെടുത്തു. തിരുവിതാംകൂര്‍ ദേവസ്വം കമ്മിഷണറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
ദേവസ്വം ബോര്‍ഡിന്റെ കൈവശത്തിലും നടത്തിപ്പിലുമുള്ള ഹിന്ദു മതവിശ്വാസികള്‍ പവിത്രവും പരിപാവനവും ശബരിമല ശാസ്താവിന്റെ മൂലസ്ഥാനവുമായി കരുതുന്ന പൊന്നമ്പലമേട്ടില്‍ അതിക്രമിച്ച് കയറി പരിപാവനതയെ കളങ്കപ്പെടുത്തണമെന്നും അയ്യപ്പഭക്തരെ അവഹേളിക്കണമെന്നുമുള്ള ഉദ്ദേശത്തോടെ ആചാരവിരുദ്ധമായ പൂജ നടത്തി വിശ്വാസികളെ അവഹേളിച്ചുവെന്നാണ് പോലീസിന്റെ എഫ്.ഐ.ആറിലുള്ളത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ 295, 295-എ, 447, 34 വകുപ്പുകള്‍ പ്രകാരമാണ് കേസ്. പോലീസിന്റെ എഫ്.ഐ.ആറില്‍ പ്രതികളായി ആരേയും ചേര്‍ത്തിട്ടില്ല.
അതേസമയം, സംഭവത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം കമ്മിഷണര്‍ ദേവസ്വം മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പൂജ നടന്നത് പൊന്നമ്പലമേട്ടില്‍ തന്നെയാണോയെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണം. പൊന്നമ്പലമേട്ടിലാണ് പൂജ നടന്നതെങ്കില്‍ വളരെ ഗൗരവതരമായ വിഷയമാണ്. കര്‍ശനമായ നടപടി വേണം. ശബരിമല ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണ് പൊന്നമ്പലമേട്. അത് സംരക്ഷിക്കാന്‍ നടപടി വേണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
Content Highlights: sabarimala Ponnambalamedu pooja controversy police fir


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..