കൊട്ടാരക്കര: ശബരിമലയില്‍ നിരവധി യുവതികള്‍ ഇതിനകം കയറിയെന്നും ഇനിയും കയറുമെന്നും മന്ത്രി എം.എം.മണി. കൊട്ടാരക്കരയില്‍ അബ്ദുള്‍ മജീദ് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അമ്പതിനായിരം സ്ത്രീകളെ കെട്ടും കെട്ടിച്ച് ശബരിമലയിലെത്തിക്കാനുള്ള കരുത്ത് സി.പി.എമ്മിനുണ്ട്. അവിടെ തടയാന്‍ ഒരുത്തനും അപ്പോള്‍ കാണില്ല. എന്നാല്‍ അത് സി.പി.എമ്മിന്റെ ജോലിയല്ല. സ്ത്രീകളുടെ പ്രായം അളക്കാനുള്ള യന്ത്രമുണ്ടെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറയുന്നത്. താനുള്‍പ്പെടെയുള്ള ഹിന്ദു എം.എല്‍.എ.മാര്‍ വോട്ടുചെയ്ത് നിയമിച്ചവരാണ് അവിടെയിരിക്കുന്നത്.
തന്ത്രിയെ അയ്യപ്പന്‍ നേരിട്ടു നിയമിച്ചതല്ല. സ്ത്രീകള്‍ കയറിയാല്‍ അയ്യപ്പന്റെ ബ്രഹ്മചര്യം നഷ്ടപ്പെടുമെന്നു പറയുന്നത് വ്യാജമാണ്. തന്ത്രി ലൗകികജീവിതം നയിക്കുന്ന ആളും മക്കളുള്ള ആളുമാണ്. എന്നിട്ട് എന്തു ദോഷമാണ് അയ്യപ്പനുണ്ടായത്. കണ്ഠരെ പിരിച്ചുവിടാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നാണ് പറയുന്നത്.
കോടതിവിധി തന്ത്രിക്കും ബാധകമാണ്. അതു ലംഘിച്ചാല്‍ ശിക്ഷയുണ്ടാകും. പന്തളം കൊട്ടാരത്തിന്റെ വകയല്ല ശബരിമല. സംഘപരിവാര്‍ കാട്ടുന്ന സമരങ്ങള്‍ തട്ടിപ്പാണ്. അനാഥപ്രേതംപോലെയാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ ഒരാള്‍ നിരാഹാരസമരം നടത്തുന്നത്.
യുവതികള്‍ കയറിയാല്‍ ആത്മഹത്യചെയ്യുമെന്നു പറഞ്ഞ കെ.പി.ശശികലയെ ഇപ്പോള്‍ കാണാനില്ല. സവര്‍ണമേധാവിത്വം തിരികെ കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നത്. ചെന്നിത്തലയും സുകുമാരന്‍ നായരുമെല്ലാം ചെയ്യുന്നത് അതാണ്-മന്ത്രി പറഞ്ഞു.
സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോര്‍ജ് മാത്യു അധ്യക്ഷനായിരുന്നു. എം.ബാബു, ബി.രാഘവന്‍, അയിഷാപോറ്റി എം.എല്‍.എ., വി.രവീന്ദ്രന്‍ നായര്‍, എസ്.ആര്‍.രമേശ്, സി.മുകേഷ്, എന്‍.ബേബി, ജി.സുന്ദരേശന്‍, നഗരസഭാധ്യക്ഷ ബി.ശ്യാമളയമ്മ തുടങ്ങിയവര്‍ പ്രസംഗിച്ചു.
content highlights: sabarimala, mm mani, thantri
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..