ആർ.വി.പിള്ള
തിരുവനന്തപുരം: ‘‘ജീവിതത്തിലെ നല്ല കാര്യങ്ങൾ മാത്രം ഓർത്തുവെയ്ക്കുക...അല്ലാത്തവ മറന്നുകളയുക’’-രാജ്യത്തിന്റെ ചരിത്രത്തിൽതന്നെ ഇടം നേടേണ്ടിയിരുന്ന ആ 75 ദിനങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് ആർ.വി.പിള്ളയുടെ സ്ഥിരം മറുപടി ഇതായിരുന്നു. കഴിഞ്ഞ ദിവസം അന്തരിച്ച മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥൻ ആർ.വി.പിള്ളയോടൊപ്പം ഓർമ്മയാവുകയാണ് തീവ്രവാദ ക്യാമ്പിൽ ബന്ദിയാക്കപ്പെട്ട, മരണത്തെ മുഖാമുഖം കണ്ട ആ ദിനങ്ങൾ.
1962 വടക്കുകിഴക്കൻ കേഡറിൽ ഐ.എ.എസ്. ഉദ്യോഗസ്ഥനായ ആർ.വി.പിള്ളയുടെ ആദ്യ പോസ്റ്റിങ് മിസോറാമിൽ സബ്കളക്ടർ ആയിട്ടായിരുന്നു. അന്ന് പ്രായം 25. വിഘടനവാദവും തീവ്രവാദ ആക്രമണങ്ങളും കൊടുമ്പിരിക്കൊണ്ടിരുന്ന കാലം. ഒരു രാത്രി അദ്ദേഹം താമസിച്ചിരുന്ന ബംഗ്ലാവ് വളഞ്ഞ വിഘടനവാദികൾ ഇദ്ദേഹത്തെയും ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥനെയുമടക്കം നാല് പേരെ തട്ടിക്കൊണ്ടുപോയി. മിസോറാമിലെ ഉൾവനത്തിലെ തീവ്രവാദ ക്യാമ്പിൽ മരണത്തോട് മല്ലിട്ട ദിനങ്ങളായിരുന്നു പിന്നീട്.
.jpg?$p=a80322e&&q=0.8)
സന്ധി സംഭാഷണങ്ങളുടെയും ഭീഷണികളുടെയും നടുവിൽ 75 ദിവസമാണ് ഇദ്ദേഹം ബന്ദിയായി കഴിഞ്ഞത്. ഒരു ദിവസം ഒപ്പമുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനടക്കം മൂന്നുപേരെയും പിള്ളയുടെ കൺമുന്നിലിട്ട് തീവ്രവാദികൾ വെടിവെച്ചുകൊന്നു. മരണത്തിന് ഊഴം കാത്തിരിക്കുക എന്നത് മാത്രമായിരുന്നു പിന്നീട് ചെയ്യേണ്ടിയിരുന്നത്. അപ്പോഴേക്ക് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി നേരിട്ട് സംഭവത്തിൽ ഇടപെട്ടു. വിഘടനവാദി നേതാക്കളുമായി ഇന്ദിരാഗാന്ധി നടത്തിയ ചർച്ചയെ തുടർന്ന് 1966 മേയ് 15-ന് ഇദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു.
.jpg?$p=430c1f1&&q=0.8)
ഇതിനിടെ ആറൻമുള പൂവത്തൂരിലെ ഇദ്ദേഹത്തിന്റെ വീട്ടിലേക്ക് ഒരു കത്ത് വന്നു; ബന്ധിയാക്കപ്പെട്ട പിള്ളയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചുകൊണ്ട് ഇന്ദിരാഗാന്ധി സ്വന്തം കൈപ്പടയിൽ എഴുതിയ കത്തായിരുന്നു അത്. ഇന്ദിരാഗാന്ധിയുടെ ആ കത്ത് ഇദ്ദേഹത്തിന്റെ അച്ഛൻ രാഘവൻപിള്ള നിധിപോലെ കാത്തുവെച്ചിരുന്നു. അന്നത്തെ അനുഭവങ്ങൾ എഴുതാനോ മാധ്യമങ്ങളോട് പങ്കുവെയ്ക്കാനോ ഒരിക്കലും പിള്ള തയാറായിരുന്നില്ല. പിന്നീട് ജീവിതസഖിയായി എത്തിയ ഗീതയോട് പലപ്പോഴായി പറഞ്ഞ അനുഭവങ്ങളിലൂടെ മാത്രം ആ ദിവസങ്ങൾ അദ്ദേഹം ഓർമ്മിച്ചു. ‘‘നിങ്ങളെ നാളെ ഞങ്ങൾ വിട്ടയക്കുകയാണ്. കാരണം നിങ്ങളൊരു നല്ല മനുഷ്യനാണ്’’- വിഘടനവാദി നേതാവ് ഒടുവിൽ പറഞ്ഞ വാചകം അദ്ദേഹം ഒരിക്കൽ ഗീതയോട് പറഞ്ഞു.
.jpg?$p=2922c1a&&q=0.8)
ദേശീയ ഹ്യൂമൻറൈറ്റ്സ് കമ്മിഷൻ ആദ്യ സെക്രട്ടറി, വർണവിവേചനം തടയുന്നതിനുള്ള യു.എൻ.കമ്മിറ്റിയുടെ ചെയർമാൻ തുടങ്ങി വിവിധ തസ്തികകളിൽ പിന്നീട് ഇദ്ദേഹത്തിന്റെ സേവനം ഉണ്ടായി. തൊഴുവൻകോട് 'ഗീതാഞ്ജലി'യിൽ ഭാര്യ ഗീത വി.പിള്ള ഈ ഓർമ്മകൾക്ക് നടുവിലാണ്. വിദേശത്തുള്ള മക്കൾ എത്തിയശേഷം ബുധനാഴ്ച ശാന്തികവാടത്തിലാണ് സംസ്കാരം.
Content Highlights: R V Pillai passes away leaving behind the memories inside a terror camp indira gandhi intervention
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..