പ്രതീകാത്മക ചിത്രം | ഫോട്ടോ:അസീസ് മാഹി
മാനന്തവാടി: ജനവാസകേന്ദ്രമായ പുതുശ്ശേരിയിൽ കടുവയുടെ ആക്രമണത്തിൽ കർഷകനായ പള്ളിപ്പുറത്ത് തോമസ് മരിച്ചതുമുതൽ വിവിധയിടങ്ങളിൽ കടുവയിറങ്ങിയെന്ന അഭ്യൂഹം പടരുന്നു. ഇത് വനംവകുപ്പിനെയും കർഷകജനതയെയും ആശങ്കയുണ്ടാക്കുന്നുണ്ട്. കടുവയെത്തിയെന്ന വിവരങ്ങളുടെ പിന്നാലെ പോകുമ്പോൾ കടുവയെ കണ്ടത് ആരെന്നോ എവിടെയെന്നോ വ്യക്തമായ ഒരുവിവരവും ലഭിക്കുന്നില്ല.
പുതുശ്ശേരിയിൽ ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവയെയാണ് വനംവകുപ്പ് പിടിച്ചതെന്നറിഞ്ഞപ്പോൾ ജനത്തിന്റെ ആശങ്ക വലിയരീതിയിൽ കുറഞ്ഞിരുന്നു. എന്നാൽ ഇതേ ദിവസം ഉച്ചയ്ക്ക് പിലാക്കാവ് മണിയൻകുന്നിൽ കടുവ പശുവിനെ കൊന്നതോടെ ജനം പിന്നെയും ആശങ്കയിലായി. പിലാക്കാവിൽ കടുവയുടെ സാന്നിധ്യം വനംവകുപ്പും സ്ഥിരീകരിച്ചിരുന്നു. പശുവിനെകൊന്ന സ്ഥലത്തുനിന്നും അല്പം മാറി കൂട് സ്ഥാപിച്ചെങ്കിലും കടുവ എത്താത്തതിനെ ത്തുടർന്ന് വനംവകുപ്പ് കഴിഞ്ഞദിവസം ശാസ്ത എസ്റ്റേറ്റ് ബംഗ്ലാവിന്റെ പരിസരത്തേക്ക് കൂട് മാറ്റി സ്ഥാപിച്ചിട്ടുണ്ട്.

ആടിനെ കൊന്നത് കടുവയല്ലെന്ന് പ്രാഥമിക നിഗമനം
മാനന്തവാടി: കല്ലുമൊട്ടംകുന്നിലെ മണിത്തൊട്ടി ബിജുവിന്റെ ആടിനെ കൊന്നത് കടുവയാണെന്ന് വനംവകുപ്പ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ബുധനാഴ്ച രാവിലെയാണ് ഒരുവയസ്സുള്ള ആടിനെ വന്യജീവി കൊന്നത്. ശബ്ദംകേട്ട് ലൈറ്റിട്ട് നോക്കിയപ്പോഴേക്കും വന്യജീവി ഓടിമറഞ്ഞിരുന്നു. നോർത്ത് വയനാട് വനംഡിവിഷനിലെ ബേഗൂർ റെയ്ഞ്ചിന്റെ പരിധിയിലുള്ള വനവുമായി അതിരിടുന്ന പ്രദേശമാണിത്.
കാട്ടിമൂല വെറ്ററിനറി സർജൻ ഫൈസൽ മുഹമ്മദിന്റെ നേതൃത്വത്തിൽ ആടിന്റെ ജഡം പോസ്റ്റ്മോർട്ടം നടത്തി. ആടിനെ ആക്രമിച്ചത് കടുവയോ പുലിയോപോലുള്ള വലിയ മൃഗമല്ലെന്നാണ് പ്രാഥമികമായി ലഭിച്ച പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പ് പറയുന്നത്. പൂച്ചപ്പുലി (ലെപേർഡ് ക്യാറ്റ്) പോലുള്ള ചെറിയ മൃഗമായിരിക്കും ആക്രമിച്ചതെന്നാണ് വനംവകുപ്പിന്റെ നിഗമനം. തൊഴുത്തിനുപുറത്ത് കെട്ടിയിട്ട ആടിനെയാണ് വന്യജീവി കൊന്നത്. തൊഴുത്തിൽ പശുക്കൾ ഉണ്ടായിരുന്നെങ്കിലും അവയ്ക്കൊന്നും പരിക്കില്ല. മാനന്തവാടി നഗരത്തിൽനിന്ന് രണ്ട് കിലോമീറ്റർ മാറിയാണ് കല്ലുമൊട്ടംകുന്ന്. കഴിഞ്ഞദിവസം കടുവയുടെ സാന്നിധ്യമുണ്ടായ പിലാക്കാവ് മണിയൻകുന്നിലേക്ക് ഇവിടെനിന്നും ഏകദേശം നാലുകിലോമീറ്റർ ദൂരമേ ഉള്ളൂ. ആടിനെ കൊന്ന വീടിന്റെ സമീപം കണ്ടെത്തിയ കാൽപ്പാടുകളിലും വിവാദമുണ്ടായി. ഒരിടത്ത്കണ്ട കാൽപ്പാട് ആരോ മനഃപൂർവം സൃഷ്ടിച്ചതാണെന്നാണ് പ്രചാരണം.
നീർവാരം വാളമ്പാടിയിൽ കടുവ പശുവിനെ കൊന്നു
പനമരം: നീർവാരം വാളമ്പാടിയിൽ കടുവ പശുവിനെ ആക്രമിച്ചുകൊന്നു. വാളമ്പാടി നടുവിൽമുറ്റം കുഞ്ഞിരാമന്റെ രണ്ടുവയസ്സ് പ്രായമുള്ള പശുവിനെയാണ് ആക്രമിച്ചുകൊന്നത്.
ബുധനാഴ്ച പുലർച്ചെയാണ് സംഭവം. വനത്തിനുള്ളിലെ ഗ്രാമമായ വാളമ്പാടിയിലെ കുഞ്ഞിരാമന്റെ വീടിനുസമീപത്തെ വയലിൽ കെട്ടിയ പശുവിനുനേരെയായിരുന്നു ആക്രമണം. വളർത്തുനായകൾ ഒച്ചവെച്ചതോടെ കടുവ പശുവിനെ ഉപേക്ഷിച്ച് കാട്ടിനകത്തേക്ക് ഓടിക്കയറുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് പുല്പള്ളി സെക്ഷനിലെ വനപാലകരും പനമരം പോലീസും സ്ഥലത്തെത്തി.കടുവയാണ് ആക്രമിച്ചതെന്ന് വനപാലകസംഘം സ്ഥിരീകരിച്ചു. പനമരം ഗ്രാമപ്പഞ്ചായത്തിലെ ആറാംവാർഡിൽ ഉൾപ്പെടുന്ന പ്രദേശമാണ് വാളമ്പാടി.
നീർവാരം ഹയർസെക്കൻഡറി സ്കൂളിനുപുറകിലുള്ള പുല്പള്ളി ഫോറസ്റ്റ് സെക്ഷന്‍ ഉള്ളിലാണ് വാളമ്പാടി കോളനിയുള്ളത്. ഇവിടെ 25-ഓളം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്നുണ്ട്. ഇവരെ വനത്തിൽനിന്ന് മാറ്റിത്താമസിപ്പിക്കാമെന്നു പറയുന്നുണ്ടെങ്കിലും നടപടികൾ എങ്ങുമെത്തിയിട്ടില്ല. രണ്ടുമാസംമുമ്പ് വാളമ്പാടിക്കു സമീപത്തെ നഞ്ചറമൂലയിലും കടുവയിറങ്ങിയിരുന്നു. പോത്തിനെ ആക്രമിച്ചുകൊല്ലുകയും ചെയ്തിരുന്നു.

Content Highlights: rumours about tiger in human habitat area circulates in different parts of wayanad
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..