-
പത്തനംതിട്ട: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി രേഷ്മ മറിയം റോയ് ചുമതലയേറ്റു. പത്തനംതിട്ട ജില്ലയിലെ അരുവാപ്പുലം പഞ്ചായത്തിലാണ് ഈ 21-കാരി പ്രസിഡന്റ് അധികാരമേറ്റത്. ബുധനാഴ്ച നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒമ്പത് വോട്ടുകൾ നേടിയാണ് സി.പി.എം. അംഗമായ രേഷ്മ തിരഞ്ഞെടുക്കപ്പെട്ടത്. സി.പി.ഐ.യിലെ മണിയമ്മ രാമചന്ദ്രനാണ് വൈസ് പ്രസിഡന്റ്.
പഞ്ചായത്തിലെ അടിസ്ഥാന സൗകര്യവികസനത്തിനാണ് പ്രാധാന്യം നൽകുന്നതെന്നും ഒരുപാട് പദ്ധതികൾ നടപ്പിലാക്കണമെന്നുണ്ടെന്നും ചുമതലയേറ്റതിന് പിന്നാലെ രേഷ്മ മറിയം റോയ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. പാർപ്പിട, കുടിവെള്ള സൗകര്യങ്ങൾ ഒരുക്കണം. നിയമതടസങ്ങൾ കാരണമാണ് പലരുടെയും പാർപ്പിടനിർമാണം നീണ്ടുപോകുന്നത്. അത് നീക്കാനുള്ള നടപടികൾ കൈക്കൊള്ളും. കർഷകർ ഏറെയുള്ള പഞ്ചായത്താണ് അരുവാപ്പുലം. വന്യമൃഗശല്യം കർഷകർ നേരിടുന്ന ഏറ്റവും പ്രധാനപ്രശ്നമാണ്. അത് പരിഹരിക്കണം. കൃഷിയെ പ്രോത്സാഹിപ്പിക്കണം. അംഗനവാടി കെട്ടിടങ്ങളുടെ നിലവാരം മെച്ചപ്പെടുത്തണം. ആയുർവേദ ആശുപത്രിയുടെ കെട്ടിടനിർമാണം പൂർത്തിയാക്കി കിടത്തി ചികിത്സ ആരംഭിക്കണം. അച്ചൻകോവിലാറിന് കുറുകെ എം.എൽ.എ. ഫണ്ട് ഉൾപ്പെടെ ഉപയോഗപ്പെടുത്തി പാലം നിർമിക്കണം തുടങ്ങിയവയാണ് പ്രഥമ പരിഗണനയിലുള്ള വിഷയങ്ങളെന്നും രേഷ്മ വിശദീകരിച്ചു.

21 വയസിൽ ഒരു പഞ്ചായത്തിന്റെ ഭരണതലപ്പത്തിരിക്കുകയെന്നതിൽ ടെൻഷനുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന് തന്നെയായിരുന്നു ആത്മവിശ്വാസത്തോടെയുള്ള രേഷ്മയുടെ മറുപടി. ''പ്രായക്കുറവും പഞ്ചായത്ത് പ്രസിഡന്റ് പദവിയും തമ്മിൽ ഒരു ബന്ധവുമില്ലല്ലോ. പ്രായമല്ലല്ലോ ഒരാളുടെ പക്വത നിർണയിക്കുന്നത്. ജനങ്ങൾക്ക് വേണ്ട കാര്യങ്ങൾ ചെയ്തുനൽകാനാണ് എന്നെ തിരഞ്ഞെടുത്തത്. അതിന് ഒരു അവസരം കിട്ടി. ഇനി അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്തുനൽകാനാകുമെന്ന് വിശ്വസിക്കുന്നു. അതിന് വേണ്ട പരിശീലനവും ആവശ്യമാണ്''- രേഷ്മ പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റെങ്കിലും പഠനം തുടർന്നുകൊണ്ടുപോകാൻ തന്നെയാണ് ഈ ബി.ബി.എ ബിരുദധാരിയുടെ തീരുമാനം. വിദൂരവിദ്യാഭ്യാസം വഴി ബിരുദാനന്തര ബിരുദമോ എൽ.എൽ.ബി.യോ നേടിയെടുക്കണമെന്നാണ് ആഗ്രഹം.
Content Highlights:reshma mariyam roy the youngest panchayath president in kerala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..