സജി ചെറിയാൻ
തിരുവനന്തപുരം: ഭരണഘടനയ്ക്കെതിരായ പരാമര്‍ശത്തിനു പിന്നാലെയുണ്ടായ വിവാദങ്ങളില്‍ കുടുങ്ങി മന്ത്രി സജി ചെറിയാന്‍ രാജി പ്രഖ്യാപിച്ചിരിക്കുന്നു. സമാനതകളില്ലാത്ത വിവാദങ്ങളില്‍ കുടുങ്ങിയാണ് സംസ്ഥാനത്തെ ഒരു മന്ത്രിക്ക് രാജിവെച്ച് പുറത്തു പോകേണ്ടിവന്നത്. അതിന് വഴിവെച്ചതാകട്ടെ ഭരണഘടനയ്ക്കെതിരായി മന്ത്രി നടത്തിയ ചില പരാമർശങ്ങളും.
ജൂലായ് മൂന്നിന് നടത്തിയ പ്രസംഗത്തിന്‍റെ വീഡിയോ ഫേയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു. നാലാം തീയതി മാതൃഭൂമി ഡോട്ട്കോം അത് വാർത്തയാക്കിയതോടെയാണ് സംഭവം വിവാദമാകുന്നതും ഇപ്പോള്‍ മന്ത്രിയുടെ രാജിയിലേക്ക് എത്തിച്ചിരിക്കുന്നതും. സംഭവത്തിന്‍റെ നാള്‍വഴി ഇങ്ങനെ-
Also Read
ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തിലാണ് മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്. സിപിഎം മല്ലപ്പള്ളി ഏരിയ കമ്മിറ്റിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ മന്ത്രിയുടെ പരാമര്‍ശം അടങ്ങിയ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഞായറും തിങ്കളും വീഡിയോ പേജില്‍ തന്നെ നിലനിന്നു. ചൊവ്വാഴ്ച രാവിലെ മാതൃഭൂമി ഡോട്ട് കോം ആണ് മന്ത്രിയുടെ വിവാദം പ്രസംഗം ആദ്യം വാര്‍ത്തയാക്കിയത്. വിവാദപ്രസംഗത്തില്‍ ചര്‍ച്ചകളുയര്‍ന്നതോടെ മറ്റ് മാധ്യമങ്ങളും വാര്‍ത്തയേറ്റെടുത്തു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകളും രംഗത്തെത്തി. സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധ പരിപാടികളും അരങ്ങേറി.
ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി സജി ചെറിയാന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷമാണ് ആദ്യം ആവശ്യപ്പെട്ടത്. മന്ത്രിയുടേത് കിളിപോയ സംസാരമാണെന്നും ഭരണഘടനയെ അവഹേളിച്ച മന്ത്രി ഉടന്‍ രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. രാജിവെച്ചില്ലെങ്കില്‍ പുറത്താക്കണം ഇല്ലെങ്കില്‍ നിയപരമായി നേരിടുമെന്നും വി.ഡി സതീശന്‍ മുന്നറിയിപ്പ് നല്‍കി.
സജി ചെറിയാന്റെ പ്രസംഗം ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞത്. ഇന്ത്യന്‍ ഭരണഘടന ചൂഷണത്തിനുള്ള അവസരമൊരുക്കുന്നതാണെന്ന് പറഞ്ഞയാള്‍ക്ക് ഒരുനിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാന്‍ അവകാശമില്ല. സജി ചെറിയാനെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും ഇല്ലെങ്കില്‍ ബിജെപി ശക്തമായ പ്രതിഷേധത്തിന് നേതൃത്വം നല്‍കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
അതിനിടെ, പറഞ്ഞത് ന്യായീകരിച്ച് ചൊവ്വാഴ്ച ഉച്ചയോടെ മന്ത്രിതന്നെ രംഗത്തുവന്നു. ഭരണഘടനയെ വിമര്‍ശിച്ചിട്ടില്ല, ഭരണകൂടത്തെയാണ് വിമര്‍ശിച്ചതെന്ന് മന്ത്രി പ്രതികരിച്ചു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഗവര്‍ണറും വിഷയത്തില്‍ ഇടപെട്ടു. വിവാദത്തിനാധാരമായ വീഡിയോ ഹാജരാക്കാന്‍ രാജ്ഭവന്‍ ചീഫ് സെക്രട്ടറിയോട് ഉത്തരവിട്ടു.
അപ്പോഴേക്കും മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള കടുത്ത പ്രതിഷേധങ്ങള്‍ സംസ്ഥാനത്തെമ്പാടും കൊടുമ്പിരി കൊണ്ടിരുന്നു. പ്രതിഷേധ സമരങ്ങളുമായി കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും ബിജെപിയും തെരുവിലിറങ്ങി. ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെ മന്ത്രിയില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണം തേടി. എന്നാല്‍ തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നാണ് മന്ത്രി മുഖ്യമന്ത്രിക്ക് നല്‍കിയ വിശദീകരണം.
നിയമസഭയിലും വിഷയമെത്തി. ഭരണഘടനയെ വിമര്‍ശിച്ചു എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെട്ടതാണെന്ന് സഭയില്‍ മന്ത്രി വിശദീകരിച്ചു. പ്രസംഗമധ്യേയുണ്ടായ പരാമര്‍ശത്തില്‍ മന്ത്രി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. മന്ത്രിയുടെ രാജി വേണ്ടെന്ന നിലപാടായിരുന്നു ചൊവ്വാഴ്ച വരെ സിപിഎമ്മും സ്വീകരിച്ചത്. മന്ത്രിക്കുണ്ടായത് നാക്കുപിഴയാണെന്നാണ് മുതിര്‍ന്ന സിപിഎം നേതാക്കളുള്‍പ്പെടെയുള്ളവര്‍ പറഞ്ഞത്. മന്ത്രിയുടെ പ്രസ്താവന ഇതോടെ വാര്‍ത്താക്കുറിപ്പായി പുറത്തിറങ്ങുകയും ചെയ്തു. ഖേദം പ്രകടിപ്പിച്ചുകൊണ്ട് വിവാദം അവസാനിപ്പിക്കാനായിരുന്നു നീക്കം.
അതിനിടെ മന്ത്രി സജി ചെറിയാന്റെ രാജി എഴുതി വാങ്ങണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ടു. സജി ചെറിയാന്റെ പ്രസ്താവനയെ തള്ളി എ.ഐ.വൈ.എഫും സിപിഐയും രംഗത്തെത്തി. മന്ത്രിയുടേത് ഗുരുതരമായ പിഴവാണെന്നും ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ തിരിച്ചടിയുണ്ടാവുമെന്നുമായിരുന്നു സിപിഐയുടെ പ്രതികരണം.
ബുധനാഴ്ചയും നിയമസഭ സജി ചെറിയാന്‍ വിഷയത്തില്‍ പ്രക്ഷുബ്ധമായിരുന്നു. സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളംവെച്ചു. മുദ്രാവാക്യം വിളിച്ചും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും സഭ ചേര്‍ന്ന ഉടന്‍ പ്രതിപക്ഷ അംഗങ്ങള്‍ രംഗത്തെത്തി. സഭ നിര്‍ത്തിവെച്ചതിന് പിന്നാലെ സിപിഎം അവയ്ലബിള്‍ സെക്രട്ടറിയേറ്റ് ചേര്‍ന്നു.
ഭരണഘടനയെ തള്ളി പറഞ്ഞ മന്ത്രിക്ക് രാജിവെക്കുകയല്ലാതെ മറ്റു വഴികളില്ലെന്ന് നിയമവിദഗ്ദ്ധരടക്കം ചൂണ്ടിക്കാട്ടിയത് യോഗത്തില്‍ ചര്‍ച്ചയായി. പിന്നാലെ സിപിഎം നേതൃത്വം എ.ജി.യില്‍ നിന്ന് നിയമോപദേശം തേടി. അപകടകരമായ സാഹചര്യമാണെന്നായിരുന്നു എ.ജിയില്‍ നിന്ന് ലഭിച്ച നിയമോപദേശം. സിപിഎം കേന്ദ്രനേതൃത്വവും സംഭവത്തില്‍ അതൃപ്തി അറിയിച്ചു. സജി ചെറിയാനെതിരേ നടപടിയുണ്ടാവുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു.
എന്നാല്‍ സിപിഎം യോഗത്തിന് പിന്നാലെ രാജിയെക്കുറിച്ച് ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് എന്തിന് രാജിവെക്കണമെന്നായിരുന്നു മന്ത്രിയുടെ മറുചോദ്യം. വിവാദത്തില്‍ തന്റെ പ്രതികരണം ഇന്നലെ പറഞ്ഞതാണെന്നും കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യാഴാഴ്ച ചേരുന്ന സി.പി.എം സമ്പൂര്‍ണ സെക്രട്ടേറിയറ്റ് യോഗം സജി ചെറിയാനെതിരേ നടപടി സ്വീകരിക്കുമെന്നായിരുന്നു അതിനിടെ പുറത്തുവന്ന റിപ്പോര്‍ട്ട്. രാജി ആവശ്യപ്പെട്ടേക്കുമെന്നും റിപ്പോര്‍ട്ടുകളുയര്‍ന്നു. നേതൃത്വം സജി ചെറിയാനെ പൂര്‍ണമായും കൈവിട്ടതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഭരണഘടനയുമായി ബന്ധപ്പെട്ട പരാമര്‍ശം സംബന്ധിച്ച വിവാദത്തില്‍ വിമര്‍ശനവും പ്രതിഷേധവും കനത്തതോടെ ബുധനാഴ്ച വൈകുന്നേരം 5.45 ഓടെ മന്ത്രി സജി ചെറിയാന്‍ രാജി പ്രഖ്യാപിക്കുകയായിരുന്നു. രാജി സ്വതന്ത്രമായ തീരുമാനമാണ്, ഭരണഘടനാ സംരക്ഷണം രാഷ്ട്രീയ ഉത്തരവാദിത്തമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സജി ചെറിയാന്‍ രാജി പ്രഖ്യാപനം നടത്തിയത്.
Content Highlights: remarks against Constitution, Kerala Minister Saji Cheriyan announces resignation
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..