
രമേശ് ചെന്നിത്തല| screengrab mathrubhumi news
തിരുവനന്തപുരം: സ്വര്‍ണക്കടത്ത്, ബിനീഷ് കോടിയേരിയുടെ മയക്ക് മരുന്ന് കേസെല്ലാം മറച്ചുവെക്കുന്നതിന് വേണ്ടിയാണ് ധനമന്ത്രി തോമസ് ഐസക് ഇല്ലാത്ത വിവാദം കുത്തിപ്പൊക്കിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ധനമനമന്ത്രി രാഷ്ട്രീയ ദുഷ്ടലാക്കിന് വേണ്ടി ഏത് തരംതാണ പ്രതികരണവും നടത്തുമെന്നതിന്റെ തെളിവാണ് ഇന്ന് കണ്ടത്. കിഫ്ബിയില്‍ നടക്കുന്ന അഴിമതി കണ്ടെത്തുകയും അദ്ദേഹം അഴിയെണ്ണേണ്ടി വരുമെന്നും ആയപ്പോഴാണ് ബഹളം വെക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വീണിടത്ത് കിടന്ന് ഉരുളുന്ന നിലപാടാണ് ചെന്നിത്തലയുടേതെന്നും പ്രസക്തമായ ചോദ്യങ്ങള്‍ക്ക് അദ്ദേഹത്തിന് മറുപടിയില്ലെന്നും തോമസ് ഐസക് വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു ചെന്നിത്തല.
ട്രാന്‍സ്ഗ്രില്‍ഡ് പദ്ധതിയില്‍ വന്‍ അഴിമതിയാണ് നടന്നത്. 2500 കോടിയുടെ പദ്ധതിക്ക് 4500 കോടി ആയി. അത് കിഫ്ബിയുടെ പണമാണ്. അതിന് ഇതുവരേയും സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. കിഫ്ബിയില്‍ നിന്ന് പണം ലഭ്യമാക്കി 850 കോടി രൂപയുടെ പദ്ധതിയായിരുന്നു കൊച്ചിയിലെ ക്യാന്‍സര്‍ സെന്ററിന് വേണ്ടി നിര്‍മിച്ച കെട്ടിടം. അത് പകുതിക്ക് വെച്ച് ഇടിഞ്ഞ് താഴേക്ക് പോകുകയായിരുന്നു. കിഫ്ബിയെ സംബന്ധിച്ച സി എ ജി റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടില്ല. ഇത് നിയമസഭയില്‍ വന്നിട്ടില്ല. അതിന് പകരം അദ്ദേഹം അത് പുറത്ത് ജനങ്ങളോട് പറയുകയാണ് ചെയ്തത്. അതിന് ധനമന്ത്രിക്ക് അവകാശമില്ല. ഇതിലൂടെ നിയമസഭയെ അവഹേളിക്കുകയാണ് ചെയ്തതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കിഫ്ബിയിലെ മസാലബോണ്ട് ഭരണഘടന വിരുദ്ധമാണെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ത്തിയിരുന്നു. 293(1) ഭരണഘടന ഭേദഗതി വ്യക്തമായി ലംഘിച്ചാണ് വിദേശത്ത് പോയി കടമെടുത്തത്. എസ് എന്‍ സി ലാവ്ലിന് കമ്പനിയെ നയിക്കുന്ന കനേഡിയന്‍ ഫണ്ടിങ് ഏജന്‍സിയായ സിഡിപിക്യൂവാണ് മസാലബോണ്ട് വാങ്ങിയത്. ലാവ്ലിന് കമ്പനിക്ക് മസാല ബോണ്ടുമായുള്ള ബന്ധം എന്താണെന്ന് ധനമന്ത്രി പറയട്ടെ എന്നും അദ്ദേഹം പറഞ്ഞു. അഴിമതിയും തട്ടിപ്പും പിടിക്കപ്പെടുന്നു എന്ന് മനസിലാക്കിയപ്പോഴാണ് ഇത്തരം പ്രതികരണങ്ങളുമായി അദ്ദേഹം വന്നിരിക്കുന്നതെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Content Highlights: Ramesh chennithala slams Thomas Issac
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..