രമേശ് ചെന്നിത്തല, ആർ. ബാലശങ്കർ | ഫോട്ടോ : മാതൃഭൂമി
തിരുവനന്തപുരം: ആര്. ബാലശങ്കറിന്റെ വെളിപ്പെടുത്തല്‍ സീറ്റ് ലഭിക്കാത്ത ഒരാള്‍ നിരാശയില്‍ നിന്ന് പറയുന്ന ഒന്നായി നിസാരവത്കരിക്കാന്‍ സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രധാനമന്ത്രിയുമായി അടുപ്പമുള്ള, ആര്.എസ്.എസുമായി അടുത്ത ബന്ധമുള്ള ബാലശങ്കറിനെപോലെ ഒരാള്‍ നടത്തിയ പ്രസ്താവന അതീവ ഗൗരവമാണ്. കോണ്‍ഗ്രസ് നേരത്തെ പറഞ്ഞതാണ് ബാലശങ്കര്‍ ഇപ്പോള്‍ ശരിവെച്ചിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തില്‍ സിപിഎമ്മും ബിജെപിയും തമ്മിലുള്ള കൂട്ടുകെട്ട് നടന്നുകൊണ്ടിരിക്കുന്നുവെന്ന് പറഞ്ഞ ചെന്നിത്തല സിപിഎമ്മിന് തുടര്‍ ഭരണം ഉറപ്പാക്കാന്‍ ബിജെപി എല്ലാ ശ്രമവും നടത്തിക്കൊണ്ടിരിക്കുകയാണെന്നും ആരോപിച്ചു. രണ്ട് രാഷ്ട്രീയ പാര്‍ട്ടികളുടേയും സ്ഥാര്‍ഥികളെ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാണ്. ഞങ്ങള്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ ഞങ്ങളെ പരിഹസിക്കുകയാണുണ്ടായത്.
ബാലശങ്കര്‍ ആര്.എസ്.എസ് സൈദ്ധാന്തികനാണ്. ആര്‍എസ്എസ് പ്രസദ്ധീകരണമായ ഓര്‍ഗനൈസറിന്റെ മുന്‍ പത്രാധിപരാണ്. അങ്ങനെ ഒരാളാണ് ഡീല്‍ ഇന്നലെ പുറത്തുവിട്ടത്. ഈ അവിശുദ്ധ കൂട്ടുകെട്ട് കുറേ ദിവസമായി നടന്നുകൊണ്ടിരിക്കുന്നതാണ്. അത് മൂടിവെയ്ക്കാനാണ് മുഖ്യമന്ത്രിയും മറ്റ് നേതാക്കളും പലതരത്തിലുള്ള ആരോപണം ഉന്നയിക്കുന്നത്.
ചെങ്ങന്നൂര്‍, ആറന്മുള, കോന്നി മണ്ഡലങ്ങളില്‍ നല്ല രസികന്‍ ഒരു വോട്ടുകച്ചവടമാണ് നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ബാലശങ്കര്‍ പറഞ്ഞതിന് ഒരു തിരുത്തുണ്ട്. വോട്ടുകച്ചവടം ഈ മണ്ഡലങ്ങളില്‍ മാത്രമല്ല, കേരളം മുഴുവനുണ്ട്. എത്ര മണ്ഡലങ്ങളില്‍ ബിജെപിയെ വിജയിപ്പിക്കാന്‍ ഇത്തരം ഒരു കരാര്‍ ഏറ്റെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും തിരിച്ച് എത്ര മണ്ഡലങ്ങളില്‍ സിപിഎമ്മിന് വോട്ടുകൊടുക്കാന്‍ ബിജെപി കരാര്‍ എടുത്തിട്ടുണ്ടെന്ന് സുരേന്ദ്രന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുഡിഎഫിനെ എങ്ങനേയും തറപറ്റിച്ച് ഒരിക്കല്‍ കൂടി ആ കസേരയില്‍ തുടരുക എന്നതാണ് പിണറായിയുടേയും സിപിഎമ്മിന്റേയും ലക്ഷ്യമെന്നും ചെന്നിത്തല ആരോപിച്ചു. നേരിയ വോട്ട് വ്യത്യാസത്തില്‍ നില്ക്കുന്ന മണ്ഡലങ്ങളില്‍ പരസ്പരം സഹായിച്ചാല്‍ അവര്‍ക്ക് ജയിക്കാനാകുമെന്നാണ് സിപിഎം സ്വപ്നം കാണുന്നത്. അപകടകരമായ കളിയാണ് സിപിഎം കളിക്കുന്നത്. അത് കേരളത്തിലെ സിപിഎമ്മിന്റെ അന്ത്യം കുറിക്കുന്ന ഒരു നടപടിയായി മാറും. എത്ര പേരാണ് സിപിഎമ്മില്‍ നിന്ന് രാജി വെച്ച് ബിജെപിയില്‍ ചേരുന്നതെന്ന് ചോദിച്ച അദ്ദേഹം അര ഡസനിലേറെ പേര് സിപിഎമ്മില്‍ നിന്ന് പോയവരാണ് ഇത്തവണ ബിജെപി സ്ഥാനാര്‍ഥികളെന്നും പറഞ്ഞു.
Content Highlights: Ramesh Chennithala on R Balashankar's remarks
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..