കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല (ഫയൽ ചിത്രം)| ഫേട്ടോ: മാതൃഭൂമി
ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് രമേശ് ചെന്നിത്തലയെ നീക്കിയേക്കുമെന്ന് സൂചന. ചെന്നിത്തലയെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവരാനാണ് ഹൈക്കമാന്‍ഡിന്റെ ആലോചന. സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കാനാണ് ആലോചിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയലും അദ്ദേഹത്തെ ഉള്‍പ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്.
കഴിഞ്ഞ ദിവസം നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ചില പൊളിച്ചെഴുത്തുകള്‍ ആവശ്യമാണെന്ന് പാര്‍ട്ടി ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞിരുന്നു. സംസ്ഥാനങ്ങളിലെ തിരിച്ചടി സംബന്ധിച്ച് സംസ്ഥാന നേതൃത്വം വിശദീകരിക്കണമെന്നും അവര്‍ ആവ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് ചെന്നിത്തലയെ നീക്കുന്നത് സംബന്ധിച്ച ആലോചനകള്‍ വരുന്നത്. തോല്‍വി സംബന്ധിച്ച വേഗത്തിലുള്ള റിപ്പോര്‍ട്ട് നല്‍കുന്നതിനും സോണിയാ ഗാന്ധിയെ ഒരു സമിതിയെ നിയോഗിച്ചിരുന്നു.
ചെന്നിത്തല മാറിയാല്‍ വി.ഡി സതീശന്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എന്നിവരില്‍ ഒരാള്‍ പ്രതിപക്ഷ നേതാവാകാനാണ് സാധ്യത. ഇതില്‍ തന്നെ സാധ്യത കൂടുതല്‍ വി.ഡി സതീശനാണ്. മാറുന്ന പക്ഷം ചെന്നിത്തലയുടെ പിന്തുണയും സതീശനാകാനാണ് സാധ്യത.
ദേശീയ നേതൃത്വത്തില്‍ ചെന്നിത്തല താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. അതേ സമയം തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളോടോ പ്രവര്‍ത്തകരോടോ മനസ്സ് തുറക്കാന്‍ തയ്യാറായിട്ടില്ല. എന്നാല്‍ കോണ്‍ഗ്രസ് നേതൃതലത്തിലുള്ള ആശയവിനിമയങ്ങളോട് അദ്ദേഹം പ്രതികരിക്കുന്നുമുണ്ട്.
തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ്, കെപിസിസി അധ്യക്ഷന്‍, യുഡിഎഫ് കണ്‍വീനര്‍ തുടങ്ങിയവരെ ഉടന്‍ സ്ഥാനത്ത് നിന്ന് നീക്കി പുനഃസംഘടന നടത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളില്‍ ചിലര്‍ സോണിയ ഗാന്ധിക്ക് കത്തയച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..