രമേശ് ചെന്നിത്തല, എം.വി.ഗോവിന്ദൻ |ഫോട്ടോ:PTI, മാതൃഭൂമി
തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തില്‍ തനിക്കെതിരെ വിമര്‍ശനം നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ കടന്നാക്രമിച്ച് രമേശ് ചെന്നിത്തല. വിവാദത്തില്‍ പാര്‍ട്ടി സെക്രട്ടറി ഗോവിന്ദന്‍ മാഷിന്റെ പ്രസ്താവന അഴിമതിയെ വെള്ളപൂശാനാണെന്നും അദ്ദേഹം വിഡ്ഢികളുടെ ലോകത്താണ് ഉള്ളതെന്നും ചെന്നിത്തല പറഞ്ഞു.
'മാധ്യമങ്ങളെ നേരില്‍ കണ്ടാല്‍ ചോദ്യങ്ങളുണ്ടാവുമെന്നതിനാലാണ് എന്നെ ആക്ഷേപിച്ച് കൊണ്ട് പ്രസ്താവന നല്‍കിയത്. വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തിലാണ് എ.ഐ.ക്യാമറ ഇടപാടിലെ കോടികളുടെ അഴിമതി സംബന്ധിച്ച ആരോപണം പ്രതിപക്ഷം ഉന്നയിച്ചത്. മുഖ്യമന്ത്രി ഇത് വരെ ഒരക്ഷരം മിണ്ടിയിട്ടില്ല. അഴിമതി കയ്യോടെ പിടിക്കപ്പെട്ടതിനാല്‍ മുഖ്യമന്ത്രിക്ക് ഒന്നും പറയാനില്ലാത്തതിനാലാണ് അദ്ദേഹം ഒന്നും മിണ്ടാത്തത്. ഇതുവരെ ഒന്നും മിണ്ടാതിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഇപ്പോള്‍ അഴിമതിയെ വെള്ളപൂശാന്‍ രംഗത്തിറങ്ങിയിരിക്കുകയാണ്. ഇത്രയും കാലം മിണ്ടാതിരുന്ന ശേഷം ഇപ്പോള്‍ അദ്ദേഹം എന്തെങ്കിലും പറഞ്ഞതില്‍ സന്തോഷമുണ്ട്' ചെന്നിത്തല പറഞ്ഞു.
അഴിമതി മൂടി വയ്ക്കാന്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന പരിപാടി ഗോവിന്ദന്‍ അവസാനിപ്പിക്കണം. വിവരാവകാശ നിയമം ഒന്ന് മനസ്സിരുത്തി വായിക്കണം. വിവരാവകാശ നിയമത്തെ ദൂര്‍വ്യാഖ്യാനം ചെയ്ത് അഴിമതിക്കാരെ രക്ഷപ്പെടുത്തരുത്. ഗോവിന്ദന്‍ മാഷ് പറയുന്നത് സെക്ഷന്‍ 8 (1) (ഡി) പ്രകാരം ട്രേഡ് സീക്രട്ട് അടങ്ങുന്ന വിവരങ്ങള്‍ വിവരാവകാശം നിയമപ്രകാരം നല്‍കേണ്ട എന്നാണ് . അതെ സെക്ഷനിലെ അവസാനത്തെ വരിയില്‍ unless the competent authortiy is satisfied that larger public interest warrants the discolsure of such information എന്ന് പറയുന്നുണ്ട്.
പൊതുജനതാല്‍പര്യമുള്ള വിഷയത്തില്‍ ട്രേഡ് സീക്രട്ട് അനുസരിച്ചുള്ള വിവരങ്ങള്‍ പോലും പോലും നല്‍കാന്‍ Competent Authortiyക്ക് ബാധ്യതയുണ്ടെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. അത് ഗോവിന്ദന്‍ മാഷ് കണ്ടില്ലേയെന്നും ചെന്നിത്തല ചോദിച്ചു.
കോടി കണക്കിന് രൂപ അഴിമതി നടന്നിട്ടുള്ള എഐ ക്യാമറ പദ്ധതിയില്‍ പൊതുജനതാല്‍പര്യം ഇല്ലെന്നുള്ള ഗോവിന്ദന്‍ മാഷിന്റെ നിലപാട് അപഹാസ്യമാണ്. അതോ പൊതുജനതാല്‍പര്യത്തിനേക്കാള്‍ മുകളിലാണോ അഴിമതിക്കാരുടെ താല്‍പര്യം എന്നാണോ അദ്ദേഹം കരുതുന്നത്. പരാതിയുണ്ടെങ്കില്‍ കേസ് നല്‍കാത്തതെന്തന്നാണ് ഗോവിന്ദന്‍ മാഷ് ചോദിക്കുന്നത്. അപ്പീലല്ല, പരാതിയാണ് ഫയല്‍ ചെയ്യേണ്ടത്. വിവരാവാശ നിയമം 18 (1) പ്രകാരം വിവരങ്ങള്‍ നിഷേധിക്കപ്പെട്ട യാതൊരാള്‍ക്കും വിവരാവകാശ കമ്മീഷനില്‍ പരാതി ഫയല്‍ ചെയ്യാവുന്നതാണ്. സെക്ഷന്‍ 18 (3) പ്രകാരം പ്രസ്തുത പരാതിയിന്മേല്‍ അന്വഷണം നടത്താനും, ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിവരങ്ങള്‍ ശേഖരിക്കുന്നതിനും, ഫയലുകള്‍ വിളിച്ചുവരുത്താനും സംസ്ഥാന വിവരാവകാശ കമ്മീഷന് അധികാരമുണ്ട്. ഇക്കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് ഗോവിന്ദന്‍മാഷ് സംസാരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
'പ്രതിപക്ഷം പറഞ്ഞ നുണക്കഥകളുടെ ആയുസ്സൊടുങ്ങി എന്ന് പറഞ്ഞ് ആശ്വാസം കൊള്ളുന്ന ഗോവിന്ദന്‍ മാഷ് ഏത് ലോകത്താണ് ജീവിക്കുന്നതെന്ന് മനസിലാവുന്നില്ല. രേഖകള്‍ സഹിതം വ്യക്തമായ അഴിമതി ആരോപണം പ്രതിപക്ഷം ഉന്നയിക്കുമ്പോള്‍ ഒരക്ഷരം മറുപടി പറയാതെ മിണ്ടാതിരുന്നാല്‍ ആ ആരോപണം പുകയായി പോകുമെന്നാണ് ഗോവിന്ദന്‍ മാഷ് കരുതുന്നതെങ്കില്‍ അദ്ദേഹം വിഡ്ഢികളുടെ ലോകത്താണ്. വെറുതെ കാടടച്ച് വെടി വയ്ക്കാതെ അന്വേഷണം പ്രഖ്യാപിക്കാന്‍ ധൈര്യമുണ്ടോ എന്ന് ഗോവിന്ദന്‍ മാഷ് പറയണം.ഞാനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വൈകാതെ കോടതിയെ സമീപിക്കും' രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
Content Highlights: Ramesh Chennithala attacked CPM State Secretary MV Govindan ai camera allegations
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..