രാമചന്ദ്രൻ തന്റെ ഓട്ടോറിക്ഷയിൽ | Photo: Mathrubhumi
കൊല്ലം: മുണ്ടയ്ക്കൽ ഈസ്റ്റ് കുളങ്ങരഴികത്ത് രാമചന്ദ്രൻ കഥ പറഞ്ഞുതുടങ്ങിയപ്പോൾ മോഹൻലാലിന്റെ കഥാപാത്രങ്ങളാണ് മനസ്സിലെത്തിയത്... തൂക്കുമരത്തിലേക്ക് കയറാൻ തയ്യാറായി നിൽക്കുമ്പോൾ, പുതിയ ബന്ധങ്ങൾ ജീവിതത്തെ മാറ്റിമറിച്ച സാഹചര്യത്തിൽ ‘എന്നെ കൊല്ലാതിരിക്കാനാകുമോ’ എന്നു ചോദിക്കുന്ന 'ചിത്ര'ത്തിലെ കഥാപാത്രം. പിന്നെ, പെട്ടെന്നുള്ള പ്രകോപനത്തിൽ ജീവിതം മാറിമറിഞ്ഞുപോയ കിരീടത്തിലെ സേതുമാധവൻ. പ്രിയദർശനും ലോഹിതദാസും സെല്ലുലോയ്ഡിനുവേണ്ടി സൃഷ്ടിച്ച ഈ കഥാപാത്രങ്ങൾക്ക് രാമചന്ദ്രന്റെ ജീവിതവുമായി എന്തെങ്കിലും ബന്ധം തോന്നുന്നുണ്ടെങ്കിൽ തികച്ചും യാദൃശ്ചികം.
*****************
1972. രാമചന്ദ്രന് പ്രായം 20. എട്ടാം ക്ളാസ് പാസായി പോലീസ് കോൺസ്റ്റബിൾ ആയി. വീട്ടിനടുത്തുള്ള വാറ്റുചാരായക്കാർ അച്ഛന് മദ്യംകൊടുക്കുന്നത് ചോദ്യംചെയ്തതാണ് പ്രശ്നങ്ങൾക്ക് തുടക്കം. വാക്കുതർക്കം സംഘട്ടനത്തിൽ കലാശിച്ചു. കത്തിക്കുത്തായി. രാമചന്ദ്രന്റെ കുത്തേറ്റ് ആശുപത്രിയിലായ എതിരാളി മൂന്നാംദിവസം മരിച്ചു. നിയമപാലകൻ നിയമം കൈയിലെടുത്ത കേസ് ഗൗരവമുള്ളതായിരുന്നു. വൈശ്യനഴികം വേലപ്പൻ പിള്ള കേസ് വാദിച്ചു. പക്ഷേ, വധശിക്ഷയാണ് വിധിച്ചത്. 1974-ൽ ഹൈക്കോടതിയും സുപ്രീംകോടതിയും അതു ശരിവെച്ചു. പിന്നീടുള്ള നാളുകൾ ജീവിതത്തിലെ നിർണായക ദിവസങ്ങളായിരുന്നു. ഒറ്റയ്ക്ക് പ്രത്യേക സെല്ലിൽ തൂക്കിക്കൊല്ലാൻ പോകുന്ന ദിവസവും കാത്തുള്ള ഇരിപ്പുണ്ടല്ലോ, അത് വിവരിക്കാൻ എനിക്കറിയില്ല. പുസ്തകങ്ങൾ ആയിരുന്നു ഏക കൂട്ട്. ഭാരതപര്യടനവും രണ്ടാമൂഴവുമൊക്കെ പലതവണ വായിച്ചു-രാമചന്ദ്രൻ പറയുന്നു.
ഇതിനിടയിൽ ഒരു ജീവപര്യന്തക്കാലം കൊഴിഞ്ഞുപോയി. പരോളിൽ ഇറങ്ങിയപ്പോഴാണ് ബന്ധുകൂടിയായ പ്രമീളയെ കാണുന്നത്. അവൾക്കൊരിഷ്ടം ഉണ്ടായിരുന്നു. തൂക്കിക്കൊന്നാലും വേണ്ടില്ല, രാമചന്ദ്രന്റെ ഭാര്യയായി കുറച്ചുദിവസം കഴിയണമെന്നൊരു ഇഷ്ടം. അങ്ങനെ ആ കഴുത്തിൽ താലികെട്ടി. തടവറയിലെ താത്കാലിക മോചനവേളയിൽ മധുവിധുവും കഴിഞ്ഞ് വീണ്ടും ജയിലിലേക്ക്. പിന്നീടാണ് വധശിക്ഷ മരണംവരെയുള്ള തടവായി ചുരുക്കി ഗവർണർ എൻ.എൻ.വാഞ്ചുവിന്റെ ഉത്തരവുവരുന്നത്. 1986 ഓഗസ്റ്റിൽ. സി.പി.ഐ. നേതാവായിരുന്ന ചിത്തരഞ്ജൻ ആയിരുന്നു സഹായിച്ചത്. അന്ന് അച്യുതമേനോൻ മന്ത്രിസഭയുടെ ശുപാർശയിൽ ഗവർണർ തന്റെ അധികാരമുപയോഗിച്ച് വധശിക്ഷ ഒഴിവാക്കിത്തന്നു. പിന്നെ ജീവപര്യന്തമായി കുറച്ചുകിട്ടി. അങ്ങനെ 12 കൊല്ലത്തിനുശേഷം ജയിൽമോചിതനായി. സത്യസായിസേവാസംഘടനയുടെ നിത്യന്നദാന പരിപാടിയുമായി സേവനവഴിയിലേക്കിറങ്ങി. ജീവിതം തിരിച്ചുപിടിക്കുക എന്നതിനേക്കാൾ വിലപ്പെട്ട ജീവൻ അപഹരിച്ചതിന്റെ കുറ്റബോധത്തിൽനിന്ന് രക്ഷപ്പെടാൻ തിരഞ്ഞെടുത്ത നല്ലനടപ്പ്. ലോൺ ശരിയാക്കി ഒരു ഓട്ടോറിക്ഷ സംഘടിപ്പിച്ചു. അതിന് സ്നേഹം എന്നു പേരിട്ടു. സേവനവഴിയിൽ അതോടിക്കൊണ്ടിരിക്കുന്നു.
പുനരധിവാസത്തിന് ഇപ്പോഴും ചെറിയസഹായം
ഒരു കുറ്റവാളിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുമ്പോൾ നമ്മുടെ സർക്കാർ സംവിധാനങ്ങൾ എത്ര അകലെയാണെന്നും ഈ ജീവിതം പറയും. പുനരധിവാസത്തിന് സാമൂഹികനീതിവകുപ്പ് വഴി ലോൺ എടുക്കാൻ പോയാലും കൂടിയാൽ 50,000 രൂപയേ കിട്ടൂ. അതും അഞ്ചുകൊല്ലം കഴിഞ്ഞാണെങ്കിൽ ഒന്നും കിട്ടില്ല. രാമചന്ദ്രൻ തന്റെ വീടുപണിക്കുവേണ്ടി സഹായത്തിനായി ചെന്നപ്പോൾ അത് നിരസിക്കപ്പെട്ടു. ഇൗ കാര്യത്തിൽ സർക്കാരിനും മാനസാന്തരം വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നെന്ന് രാമചന്ദ്രന്റെ അഭിഭാഷകനായ വ്രജ് മോഹൻ പറയുന്നു.
Content Highlights: ramachandran police constable stabbed death capital punishment life imprisonment
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..