രാഹുൽ ഗാന്ധി | Photo: PTI
മുക്കം: രാജ്യത്തെ ജനസംഖ്യയിൽ അൻപത് ശതമാനത്തിലധികം സ്ത്രീകളാണെന്നും സ്ത്രീകളില്ലാത്ത വേദി ഭയം ജനിപ്പിക്കുന്നെന്നും രാഹുൽഗാന്ധി പറഞ്ഞു. മുക്കത്ത് യു.ഡി.എഫ്. ബഹുജന കൺവെൻഷനിൽ സംസാരിക്കവെയാണ് വേദിയിൽ വനിതാ പ്രാതിനിധ്യമില്ലാത്തതിനെ രാഹുൽ വിമർശിച്ചത്.
വേദിയിൽ പത്തുമുതൽ ഇരുപത് ശതമാനംവരെ വനിതാ പ്രാതിനിധ്യമുണ്ടാകണമെന്നുകൂടി അദ്ദേഹം പറഞ്ഞതോടെ സദസ്സിലുണ്ടായിരുന്ന വനിതാ പ്രവർത്തകർ കൈയടിച്ചും രാഹുൽ ഗാന്ധിക്ക് ജയ് വിളിച്ചും പിന്തുണനൽകി. ഇതോടെ വേദിയിലും സദസ്സിലും ആകെ ചിരിപടർന്നു. ‘കൈത്താങ്ങ്’ പദ്ധതിയിലൂടെ നിർധനകുടുംബങ്ങൾക്ക് വീട് നിർമിക്കുന്നതിന്റെ വീഡിയോ വേദിയിൽ ഒരുക്കിയ സ്‌ക്രീനിൽ പ്രദർശിപ്പിച്ചിരുന്നു. പ്രസംഗിക്കുന്നതിനിടെ വീഡിയോ കാണാനായി പിന്നിലേക്ക് തിരിഞ്ഞപ്പോഴാണ് വേദിയിൽ സ്ത്രീപ്രാതിനിധ്യമില്ലെന്ന് രാഹുൽ അറിയുന്നത്. ഈ സമയം ഇരുപതോളംപേർ വേദിയിലുണ്ടായിരുന്നു.
സത്യത്തിനുവേണ്ടി ഇനിയും ശബ്ദിക്കും -രാഹുൽ
മുക്കം: താൻ സത്യം പറഞ്ഞുകൊണ്ടേയിരിക്കുമെന്നും സത്യം പറയാൻ ആരെയും പേടിക്കില്ലെന്നും രാഹുൽ ഗാന്ധി.
“ആർ.എസ്.എസ്., ബി.ജെ.പി., പോലീസ് എന്നൊക്കെ കേട്ടാൽ പലരും പേടിക്കും. പക്ഷേ, ഞാൻ പേടിക്കില്ല. കാരണം ഞാൻ ‘സത്യത്തിൽ’ വിശ്വസിക്കുന്നു. സത്യത്തിനുവേണ്ടിയാണ് പോരാടുന്നത്. വീട്ടിൽ എത്രതവണ പോലീസ് വന്നാലും എത്ര കേസെടുത്താലും സത്യത്തിനുവേണ്ടി ശബ്ദമുയർത്തും”. മുക്കത്തുനടന്ന യു.ഡി.എഫ്. ബഹുജന കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കൈത്താങ്ങ്’ പദ്ധതിയിലൂടെ നിർമിച്ചുനൽകിയ ആറു വീടുകളുടെ താക്കോൽ അതത് കുടുംബങ്ങൾക്ക് രാഹുൽഗാന്ധി കൈമാറി.
പ്രധാനമന്ത്രി ഒരു വ്യക്തിമാത്രമാണ്. അദ്ദേഹത്തെയോ ആർ.എസ്.എസിനെയോ ബി.ജെ.പി.യെയോ രാഷ്ട്രീയമായി വിമർശിക്കുന്നത് ഇന്ത്യയെ വിമർശിക്കലല്ല. അവരാണ് രാജ്യമെന്നാണ് അവർ ധരിച്ചുവെച്ചിരിക്കുന്നത്. അത് അംഗീകരിക്കാനാവില്ല. രാജ്യത്തെ കോടതികൾ ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങളും ഓരോ ദിവസവും ആക്രമണത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
റബ്ബറിന്റെയും നാളികേരത്തിന്റെയും വിലത്തകർച്ചയിൽ കർഷകർ ദുരിതത്തിലാണെന്നും വന്യജീവി ആക്രമണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അടിയന്തര നടപടിയെടുക്കാൻ സംസ്ഥാനസർക്കാരിനോട് ആവശ്യപ്പെടുമെന്നും കർഷകരുടെ നിവേദനം വായിച്ചശേഷം അദ്ദേഹം വ്യക്തമാക്കി. ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ അധ്യക്ഷനായിരുന്നു.
എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെ.പി.സി.സി. പ്രസിഡൻറ് കെ. സുധാകരൻ, രമേശ് ചെന്നിത്തല എം.എൽ.എ., എ.പി. അനിൽകുമാർ എം.എൽ.എ., ടി. സിദ്ദിഖ് എം.എൽ.എ., കെ.സി. അബു, സി.കെ. കാസിം, എൻ.കെ. അബ്ദുറഹ്മാൻ, വി.എസ്. ജോയി, എം.എ. റസാഖ്, ടി.ടി. ഇസ്മയിൽ തുടങ്ങിയവർ സംസാരിച്ചു.
Content Highlights: rahul gandhi against absence of lady leaders in udf stage
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..