പി.വി. ശ്രീനിജൻ എം.എൽ.എ, ഗ്രൗണ്ടിന്റെ ഗേറ്റ് പൂട്ടിയ നിലയിൽ | Photo: Mathrubhumi, Screen grab/ Mathrubhumi News
കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് സെലക്ഷന്‍ ട്രയല്‍സ് തടഞ്ഞ് പി.വി. ശ്രീനിജന്‍ എം.എല്‍.എ. സ്‌പോര്‍ട്‌സ് കൗണ്‍സിലിന് വാടകനല്‍കിയില്ലെന്ന് പറഞ്ഞാണ് നടപടി. അണ്ടര്‍ 17 സെലക്ഷന്‍ ട്രയല്‍സ് നടക്കുന്ന കൊച്ചി പനമ്പള്ളി നഗറിലെ സ്‌കൂളിന്റെ ഗേറ്റ് എം.എല്‍.എ. അടച്ചുപൂട്ടി. എറണാകുളം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റാണ് കൂടിയാണ് എം.എല്‍.എ.
സംഭവം വിവാദമായതോടെ പിന്നീട് ഗേറ്റ് തുറന്നുകൊടുത്തു. കുട്ടികളെ പെരുവഴിയിലാക്കി കേരള ബ്ലാസ്റ്റേസ് അധികൃതരും ട്രയല്‍സിന്റെ സംഘാടകരും ഇതിനിടെ മുങ്ങിയിരുന്നു. അതേസമയം, എം.എല്‍.എയെ തള്ളി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് യു. ഷറഫലി രംഗത്തെത്തി. കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന് ബ്ലാസ്‌റ്റേഴ്‌സ് യാതൊരു വാടകകുടിശ്ശികയും വരുത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
വിവിധ ജില്ലകളില്‍നിന്നായി നൂറ് കണക്കിന് കുട്ടികള്‍ സെലക്ഷന്‍ ട്രയല്‍സിനായി എത്തിയിരുന്നു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം നല്‍കാനുള്ള വാടക കുടിശ്ശികയിനത്തില്‍ എട്ട് ലക്ഷത്തിലേറെ രൂപ നല്‍കാനുണ്ടെന്ന് പറഞ്ഞാണ് എം.എല്‍.എ. ഗേറ്റ് പൂട്ടിയത്.
പനമ്പള്ളി നഗര്‍ സ്‌പോര്‍ട്‌സ് അക്കാദമിയുടെ ഗൗണ്ടിലാണ് സെലക്ഷന്‍ ട്രയല്‍സ് നടക്കേണ്ടിയിരുന്നത്. ജില്ലാ സ്‌പോര്‍ടസ് കൗണ്‍സിലിന്റെ ഉടമസ്ഥതയിലാണ് ഗ്രൗണ്ട്. അനുമതി തേടി ടീം കത്ത് നല്‍കാത്തതിലുള്ള ആശയക്കുഴപ്പം മാത്രമാണ് ഉണ്ടായതെന്ന് പി.വി. ശ്രീനിജന്‍ എം.എല്‍.എ. സംഭവത്തില്‍ പ്രതികരിച്ചു. രാത്രിയാവുമ്പോള്‍ ഗ്രൗണ്ടിന്റെ ഗേറ്റ് അടച്ചിടാറുണ്ടെന്നും എം.എല്‍.എ. പറഞ്ഞു. 'മുന്‍കാലങ്ങളിലും സമാനസാഹചര്യം ഉണ്ടായപ്പോള്‍ ഗേറ്റ് തുറന്നുകൊടുത്തിട്ടുണ്ട്. എന്നാല്‍, നിവൃത്തിയില്ലാത്ത സാഹചര്യത്തിലാണ് പൂട്ടേണ്ടിവന്നത്. എട്ടുമാസത്തെ മുഴുവന്‍ തുകയാണ് കുടിശ്ശികയുള്ളത്. ഇത് ചൂണ്ടിക്കാണിച്ച് പലതവണ കത്ത് നല്‍കിയതാണ്', പി.വി. ശ്രീനിജന്‍ എം.എല്‍.എ. പറഞ്ഞു.
Content Highlights: pv sreenijin Kunnathunad mla kerala blasters football selection camp blocked gate closed
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..