.jpg?$p=3ca10ba&f=16x10&w=856&q=0.8)
ജയിസ് ജോസഫിന്റെ കുറിപ്പ് ഉണ്ണി മുകുന്ദൻ സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചപ്പോൾ
മുക്കം: മലയാളിക്ക് ഏറെ ഇഷ്ടപ്പെട്ട പ്രഭാതഭക്ഷണമാണ് പുട്ട്. കൂട്ടിന് കടലക്കറിയോ പപ്പടമോ ഉണ്ടെങ്കില്‍ കുശാല്‍! എന്നാല്‍, ദിവസവും രാവിലെ പുട്ടുകഴിച്ച് മടുത്ത മുക്കത്തുകാരന്‍ മൂന്നാംക്ലാസ് വിദ്യാര്‍ഥി ജയിസ് ജോസഫിന്റെ ഉത്തരക്കടലാസാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ തരംഗം.
ബെംഗളൂരൂ എസ്.എഫ്.എസ്. അക്കാദമി ഇലക്ട്രോണിക്സ് സിറ്റിയിലെ വിദ്യാര്‍ഥിയാണ് ജയിസ് ജോസഫ്. നടന് ഉണ്ണി മുകുന്ദനും കഴിഞ്ഞ ദിവസം രസകരമായ ഈ പോസ്റ്റ് പങ്കുവെച്ചിരുന്നു. 'എനിക്കിഷ്ടമില്ലാത്ത ഭക്ഷണം' എന്ന വിഷയത്തില്‍ കുറിപ്പ് തയ്യാറാക്കാനായിരുന്നു മാതൃകാപരീക്ഷയിലെ നിര്‍ദേശം. 'എനിക്കിഷ്ടമില്ലാത്ത ഭക്ഷണം പുട്ടാണ്' എന്നുതുടങ്ങുന്ന ഉത്തരത്തില്‍ കുട്ടി ഇങ്ങനെ കുറിച്ചു.
'കേരളീയഭക്ഷണമായ പുട്ട് അരികൊണ്ടാണ് തയ്യാറാക്കുന്നത്. ഏറ്റവും എളുപ്പത്തില്‍ ഉണ്ടാക്കാമെന്നതിനാല്‍ അമ്മ ദിവസവും രാവിലെ പുട്ടാണ് ഉണ്ടാക്കുക. തയ്യാറാക്കി അഞ്ചുമിനിറ്റാകുമ്പോഴേക്കും പുട്ട് പാറപോലെ കട്ടിയാവും പിന്നെ എനിക്കത് കഴിക്കാനാകില്ല.
വേറെയെന്തെങ്കിലും തയ്യാറാക്കിത്തരാന്‍ പറഞ്ഞാല്‍ അമ്മ ചെയ്യില്ല. അതോടെ ഞാന്‍ പട്ടിണികിടക്കും. അതിന് അമ്മ എന്നെ വഴക്കുപറയുമ്പോള്‍ എനിക്ക് കരച്ചില്‍വരും. പുട്ട് ബന്ധങ്ങളെ തകര്‍ക്കും' എന്നുപറഞ്ഞാണ് കുഞ്ഞ് ജയിസ് കുറിപ്പ് അവസാനിക്കുന്നത്.
'എക്സലന്റ്' എന്നാണ് രസകരമായ ഈ ഉത്തരത്തെ മൂല്യനിര്‍ണയം നടത്തിയ അധ്യാപിക വിശേഷിപ്പിച്ചത്. മുക്കം മാമ്പറ്റ സ്വദേശി സോജി ജോസഫ്-ദിയ ജെയിംസ് ജോസഫ് ദമ്പതിമാരുടെ മകനാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..