പി.ടി. 7’-നെ മയക്കുവെടിവെച്ച് പിടിക്കാൻ കൊണ്ടുവന്ന തോക്കുകളും മറ്റു സാമഗ്രികളും,മയക്കുവെടിവെച്ച് പിടിച്ച് ധോണിയിലെ കൂട്ടിലേക്ക് കൊണ്ടുവരാനായി തയ്യാറാക്കിയ ലോറി
പാലക്കാട്: ധോണിയെ വിറപ്പിക്കുന്ന പാലക്കാട് ടസ്കര്‍ ഏഴാമനെ ('പി.ടി. 7') വിറപ്പിക്കാന്‍ സര്‍വസജ്ജരായി ദൗത്യസംഘം ശനിയാഴ്ച രാവിലെ കാടുകയറി. സ്ഥിതിഗതികള്‍ അനുകൂലമെങ്കില്‍, നാലുവര്‍ഷമായി നാടിനെ നട്ടം തിരിച്ച കാട്ടുകൊമ്പന് ഇന്നു രാത്രി ആനക്കൊട്ടിലിലാവും അന്തിയുറക്കം.
വനം ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ റേഞ്ച് ഓഫീസര്‍ എന്‍. രൂപേഷ് അടങ്ങുന്ന ഇരുപത്തഞ്ചംഗ ദ്രുതപ്രതികരണസംഘമാണ് (ആര്.ആര്.ടി.) 'പി.ടി. 7'-നെ മയക്കുവെടിവെച്ചു പിടികൂടാന്‍ ചുക്കാന്‍ പിടിക്കുന്നത്. ഇവര്‍ക്കു സഹായികളായി വയനാട്ടിലെ മുത്തങ്ങയില്‍നിന്നെത്തിച്ച കോന്നി സുരേന്ദ്രന്, ഭരത്, വിക്രം എന്നീ കുങ്കിയാനകളുമുണ്ട്. ധോണിയിലുള്ള പ്രമുഖയെന്ന കുങ്കിയെയും ദൗത്യത്തിന് ഉപയോഗിക്കാനാവും.
ഒലവക്കോട്ടെ ആര്.ആര്.ടി.യടക്കം ജില്ലയിലെ അന്‍പതംഗ വനപാലകസംഘവും രംഗത്തുണ്ട്. പാലക്കാട്, മണ്ണാര്‍ക്കാട്, നെന്മാറ ഡിവിഷനുകളിലെ വനപാലകരും വാച്ചര്‍മാരും ഇതിലുണ്ട്.
'പി.ടി. 7' ദൗത്യം നടപ്പാക്കുന്നതിനെക്കുറിച്ച്, വെള്ളിയാഴ്ച രാവിലെ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ വിശദചര്‍ച്ച നടത്തി. 'പി.ടി. 7' നില്ക്കുന്ന ധോണി ബംഗ്ലാകുന്ന് കാടും പരിസരവും നിരീക്ഷിച്ചശേഷമായിരുന്നു യോഗം. മയക്കുവെടി വെയ്ക്കുന്നതിനുള്ള പറ്റിയ സ്ഥലങ്ങളും സമയവും സംഘം തീരുമാനിച്ചുറപ്പിച്ചിട്ടുണ്ട്.
സാഹചര്യം അനുകൂലമല്ലെങ്കില്‍ 'പി.ടി. 7'-നെ കുങ്കികളെ ഉപയോഗിച്ച് സൗകര്യപ്രദമായ സ്ഥലത്തേക്ക് എത്തിക്കുന്നതിനും നടപടിയുണ്ടാവും.
ബംഗ്ലാകുന്ന് കാട്ടില്‍ കുരുങ്ങി നാലുദിവസം
ചൊവ്വാഴ്ച പുലര്‍ച്ചെ ധോണി കോളേജിനു പിന്നിലുള്ള ബംഗ്ലാകുന്ന് കാട്ടിലെത്തിയ 'പി.ടി. 7'-നെ നാലുദിവസം അവിടെ കുരുക്കിയിടാന്‍ കഴിഞ്ഞതാണ് ദൗത്യത്തില്‍ നിര്‍ണായകമായത്.
കഴിഞ്ഞ ദിവസങ്ങളില്‍ പലവട്ടം ഈ മേഖലയിലെ വൈദ്യുതവേലി തകര്‍ത്ത് ആന കൃഷിയിടങ്ങളിലേക്ക് ഇറങ്ങാന്‍ ശ്രമം നടത്തിയിരുന്നു. ജനവാസമേഖലകള്‍ കടന്ന് വരക്കുളം കാട്ടിലേക്ക് ആനയെത്തിയാല്‍ മയക്കുവെടിദൗത്യം ഏറെ ദുഷ്കരമാകുമെന്ന തിരിച്ചറിവാണ് എന്തുവിലകൊടുത്തും 'പി.ടി. 7'-നെ ബംഗ്ലാകുന്ന് കാട്ടില്‍ നിര്‍ത്തുന്നതിന് ദൗത്യസംഘത്തെ പ്രേരിപ്പിച്ചത്.
ജനവാസമേഖലകള്‍ കുറഞ്ഞ ബംഗ്ലാകുന്ന് കാട്ടില്‍വെച്ചുതന്നെ മയക്കുവെടി വെയ്ക്കാനായാല്‍ ആനയെ അവിടെനിന്നോ സമീപവനങ്ങളില്നിന്നോ ധോണിയിലെ വനംവകുപ്പ് ഓഫീസിനു സമീപം തയ്യാറാക്കിയ കൂട്ടിലേക്ക് ആനയിക്കാനാവും. വാഹനത്തില്‍ കയറ്റാന്‍ സൗകര്യപ്രദമല്ലാത്ത സ്ഥലത്താണ് ആനയെത്തുന്നതെങ്കില്ക്കൂടി കുങ്കികളുടെ സഹായത്തോടെ നയിച്ചുകൊണ്ടുവരാനും കഴിയുമെന്നതാണ് ബംഗ്ലാകുന്ന് കാടിനെ ദൗത്യത്തിനായി തിരഞ്ഞെടുക്കാന്‍ സംഘത്തെ പ്രേരിപ്പിച്ചത്.
അരമണിക്കൂര്‍ ഓടും
മയക്കുവെടിയേല്‍ക്കുന്ന ആന അരമണിക്കൂറെങ്കിലും ഓടുമെന്ന സൂചനയാണ് ഡോ. അരുണ്‍ സക്കറിയ നല്‍കുന്നത്. ഇത് കാട്ടിലൂടെയാണെങ്കില്‍ കുങ്കികളുടെ സഹായത്തോടെ പിന്തുടര്ന്ന് മയക്കം അനുഭവപ്പെടുന്ന സമയത്ത് വടംകൊണ്ട് ബന്ധിച്ച് വരുതിയിലാക്കി ലോറിയില്‍ കയറ്റി കൂട്ടിലെത്തിക്കാനാവും. ആനയുടെ വലിപ്പവും ശക്തിയും കണക്കാക്കിയാണ് മയക്കുന്നതിനുള്ള മരുന്ന് അടങ്ങിയ സിറിഞ്ച്, തോക്കുപയോഗിച്ച് ആനയുടെ ശരീരത്തിലേക്ക് കടത്തുക. വെടിയേറ്റ ആന ദൗത്യസംഘത്തിനുനേരെ തിരിയാനുള്ള സാധ്യതയുമേറെയാണ്.
ഓടിമടുക്കുന്ന ആന പിന്നീട് മയക്കത്തിലേക്ക് വീഴുമ്പോള്‍ ആവശ്യമെങ്കില്‍ കൂട്ടിലെത്തിക്കുന്നത് വരെയുള്ള സമയം കണക്കാക്കി വീണ്ടും മരുന്ന് കുത്തിവെയ്ക്കും. പിന്നീട് കാലുകളിലും കൈകളിലും വടം കെട്ടി കുങ്കികളുടെയും ആളുകളുടെയും സഹായത്തോടെയാണ് ലോറിയിലേക്കും പിന്നീട് കൂട്ടിലേക്കും ഇറക്കുക.
കൂട്ടിലേക്കു കയറ്റുന്നതിനു തൊട്ടുമുന്‍പ്, മയക്കമുണരുന്നതിനുള്ള പ്രതിമരുന്ന് നല്‍കും. കുറച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ സ്വബോധത്തിലേക്ക് തിരിച്ചെത്തുന്ന ആനയെ ഉടന്‍ തന്നെ കൂട്ടിലേക്ക് മാറ്റുകയും ചെയ്യും. കൂട്ടിലായാല്‍ അനുനയിപ്പിച്ച് വരുതിയിലാക്കി കുങ്കിയാക്കാനുള്ള സാധ്യതകള്‍ പരിശോധിക്കും. ഇതിന് ചിലപ്പോള്‍ മാസങ്ങള്‍ വേണ്ടിവരും. പിടികൂടിയാല്‍ 'പി.ടി. 7'-ന് നല്‍കേണ്ട ഭക്ഷണത്തിന്റെ ക്രമമടക്കം തയ്യാറാക്കിയിട്ടുണ്ട്. പിടികൂടുന്ന ആനയെ തത്ക്ാലം ധോണിയില്‍നിന്ന് മാറ്റില്ലെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
'പി.ടി. 7'-നൊപ്പം മോഴയും
കാട്ടില്‍ 'പി.ടി. 7'-ന് അടുത്തേക്ക് മോഴയാനയും ഒരു കൊമ്പനുംകൂടി എത്താനുള്ള സാധ്യതയും ദൗത്യസംഘം തള്ളിക്കളയുന്നില്ല, ബംഗ്ലാകുന്ന് കാട്ടിലും പരിസരത്തും ഈ രണ്ട് ആനകളുടെയും സാന്നിധ്യം സ്ഥിരീകരിച്ചതായി സൂചനയുണ്ട്. അങ്ങനെയെങ്കില്‍ കുങ്കിയാനകളെ ഉപയോഗിച്ച് ഈ ആനകളെ 'പി.ടി. 7'-ന് അടുത്തേക്ക് എത്താത്തവിധം അകലത്തിലാക്കിയാലേ മയക്കുവെടിയുതിര്‍ത്ത് 'പി.ടി. 7'-നെ പിടികൂടാനാവൂ. ഈ നടപടി വൈകിയാല്‍ ദൗത്യം പൂര്‍ത്തിയാവുന്നതും നീളും.
Content Highlights: pt7 mission-palakkad
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..