മയക്കുവെടിവെച്ച് പിടികൂടിയ പാലക്കാട് ടസ്കർ ഏഴാമൻ ധോണി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലെ കൂട്ടിൽനിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നു |ഫോട്ടോ: ഇ.എസ്. അഖിൽ
പാലക്കാട്: ‘പി.ടി.7’-നെ നല്ലനടപ്പ് പഠിപ്പിക്കാൻ ഇനി പുതിയ പാപ്പാനെത്തും. ‘പി.ടി.7’-ന് ദൈനംദിന കാര്യങ്ങൾക്കുവരെ വനംവകുപ്പ് സമയക്രമമൊരുക്കി. നിന്നുതിരിയാൻ മാത്രം ഇടമുള്ള മരക്കൂട്ടിലാണ് കാട്ടാന ഇപ്പോൾ. കാട്ടിൽനിന്ന് ലോറിയിലെത്തിച്ച ‘പി.ടി.7’-നെ മയക്കംമാറാനുള്ള മരുന്ന് കുത്തിവെച്ചശേഷമാണ് കൂട്ടിൽ കയറ്റിയത്. മയക്കം വിട്ടെഴുന്നേറ്റ ‘പി.ടി.7’ ആദ്യമണിക്കൂറിൽ കൂട്ടിൽ പിടിച്ചിട്ടതിന്റെ വെപ്രാളമൊക്കെ കാട്ടിക്കൂട്ടി. ആദ്യം തുമ്പിക്കൈ ഉയർത്തി കൂടിന്റെ ഏറ്റവും മുകളിലെ അഴിയിൽപ്പിടിച്ച് മുകളിലേക്ക് കയറാൻ നോക്കി. ഇത് പരാജയപ്പെട്ടതോടെ അഴികളിൽ ശക്തമായി ഇടിച്ചു. ഇത് രണ്ടും ഫലമില്ലെന്ന് കണ്ടതോടെ പിൻകാലുകൾ രണ്ടും കൂടിന്റെ അഴികൾക്ക് മുകളിലേക്ക് ഉയർത്തി തൊഴിച്ച് കൂട് മറിച്ചിടാനും ശ്രമംനടത്തി.
ഇതൊന്നും ഫലിക്കില്ലെന്ന് കണ്ടതോടെ പരമാവധി വട്ടംചുറ്റി പുറത്തിറങ്ങാൻ പഴുതുകളുണ്ടോയെന്ന് ചുറ്റിലുംനോക്കി. ഇതിനിടെ വനംവകുപ്പുകാർ ‘പി.ടി.7’-നെ കാണാൻ ധോണി വനംഡിവിഷൻ ഓഫീസിലേക്ക് ആളുകളെ കയറ്റിവിട്ടു. രാത്രി മിന്നായംപോലെ നാട്ടുവഴികളിൽ കാണുന്ന ‘പി.ടി.7’-നെ കൂട്ടിലായിക്കണ്ടപ്പോൾ നാട്ടുകാർക്കും കൗതുകം. പലരും ചിത്രംപകർത്താനും കൂടിനുമുന്നിൽനിന്ന് സെൽഫിയെടുക്കാനും മത്സരിച്ചു. നാട്ടുകാരോട് അത്ര പരിചയക്കുറവില്ലാത്തതിനാൽ ചിന്നംവിളിക്കാനോ മറ്റ് പ്രതിഷേധങ്ങൾക്കോ ‘പി.ടി.7’ മിനക്കെട്ടുമില്ല.
കുങ്കിയാക്കി മാറ്റുന്നതിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി കൂട് പരിചയപ്പെടുന്നതിന് ‘പി.ടി.7’-ന് ഒരാഴ്ച സമയമനുവദിക്കുമെന്ന് വനം ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയ പറഞ്ഞു. പിന്നീട് പാപ്പാനെ നിയോഗിക്കും. പ്രത്യേക ഭക്ഷണ ‘മെനു’വും തയ്യാറാക്കിയിട്ടുണ്ട്. ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ പാപ്പാൻവഴി നൽകി ആനയെ പ്രചോദിപ്പിക്കുന്ന രീതി (പോസിറ്റീവ് ഇൻഡ്യൂസ്മെന്റ്) ആണ് നടപ്പാക്കുക. പാപ്പാനിൽ നിന്ന് ആന തീറ്റ നേരിട്ട് സ്വീകരിക്കുംവരെ ഈ രീതി തുടരും. ‘പി.ടി.7’നെ മർദിക്കാതെതന്നെ അനുസരണശീലം പഠിപ്പിക്കുന്ന സമ്പ്രദായമാണ് സ്വീകരിക്കുക.
‘പി.ടി.7’-ന് മനുഷ്യസമ്പർക്കം പരിചയമുള്ളതിനാൽ ഇത്തരം മാറ്റം വേഗത്തിലുണ്ടാവാം. ആരെയും കൂസാത്ത ആനയുടെ പ്രകൃതംതന്നെയാണ് കുങ്കിയാക്കി മാറ്റാനുള്ള തീരുമാനത്തിന് വനംവകുപ്പിനെ പ്രേരിപ്പിച്ചത്. നാലുമാസത്തിലേെറ പരിശീലനം വേണ്ടിവന്നേക്കാം.
നാട് വിറച്ച രണ്ടുവർഷം
കാട്ടാനകൾ പലതും നാട്ടിലെത്തിയെങ്കിലും ജനവാസമേഖലയിൽ പതിവായി ഭീതിപടർത്തുന്ന ‘പി.ടി.7’ (പാലക്കാട് ടസ്കർ-7) എന്നപേര് കേട്ടുതുടങ്ങിയത് 2020 മുതലാണ്.
- 2020-മേയ്-മലമ്പുഴ, ധോണി, മുണ്ടൂർ തുടങ്ങിയ മേഖലകളിൽ കാട്ടാനയെത്തുന്നത് പതിവായി. ജനവാസമേഖലയ്ക്കടുത്തെത്തുന്ന ആനയെ വനംവകുപ്പ് ‘പാലക്കാട് ടസ്കർ- ഏഴ്’ എന്ന് വിളിച്ചുതുടങ്ങി
- 2021 ഡിസംബർ-15 അക്രമകാരിയായ ‘പി.ടി.7’നെ തേടി വനംവകുപ്പ് ഡ്രോൺ നിരീക്ഷണം തുടങ്ങി.
- 2022-ജൂലായ് എട്ട്-പ്രഭാതസവാരിക്കെത്തിയ ധോണി കടുന്തുരുത്തി സ്വദേശി ശിവരാമനെ ഉമ്മിനിയിൽ കാട്ടാന ചവിട്ടിക്കൊന്നു. ആക്രമിച്ചത് ‘പി.ടി.7’ ആണെന്ന് നാട്ടുകാർ പറഞ്ഞെങ്കിലും അല്ലെന്നായിരുന്നു വനംവകുപ്പിെന്റ നിലപാട്. ഇതോടെ നാട്ടുകാർ ഡി.എഫ്.ഒ. ഓഫീസ് ഉപരോധിച്ചു.
- 2022 ജൂലായ് മുണ്ടൂർ, പുതുപ്പരിയാരം, വേലിക്കാട്, മണ്ണിൻകാട് ഭാഗങ്ങളിൽ ആനയിറങ്ങി. പ്രദേശത്തെ ബാബുവിന്റെ വീടിന്റെ ചുറ്റുമതിൽ തകർത്തു. ക്ഷീരസംഘത്തിലേക്ക് പാലുകൊണ്ടുപോവുകയായിരുന്ന രണ്ടുപേർ ആനയ്ക്കുമുന്നിൽനിന്ന് രക്ഷപ്പെട്ടത് കഷ്ടിച്ച്.
- 2022 നവംബർ-‘പി.ടി.7’-നെ കൂടൊരുക്കി പിടിക്കാൻ പദ്ധതിയുമായി വയനാട്ടിൽനിന്നുള്ള വിദഗ്ധസംഘം പാലക്കാട്ടേക്ക്. വൈൽഡ് ലൈഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയ ഉൾപ്പെടെയുള്ളവർ ധോണിയിലേക്ക്.
- 2022 നവംബർ 29-‘പി.ടി.7’-നെ മെരുക്കാൻ ഭരതൻ, വിക്രം എന്നീ കുങ്കിയാനകളെ എത്തിച്ച് ആർ.ആർ.ടി. സംഘം കാട്ടിലേക്ക്.
- 2023 ജനുവരി-ഒന്ന് ധോണിയിൽ കൂടുനിർമിക്കാൻ പദ്ധതി തയ്യാറാക്കി.
- വയനാട്ടിലേക്ക് മാറ്റില്ലെന്ന് വനംവകുപ്പ്
- 2023-ജനുവരി നാല്-ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവുപ്രകാരം 26 അംഗസംഘം ധോണിയിൽ കൂടുനിർമാണം തുടങ്ങി
- 2023 ജനുവരി എട്ട് കുങ്കിയാനകളുമായി ആർ.ആർ.ടി. സംഘം വീണ്ടും കാട്ടിലേക്ക്. രാത്രി പലഭാഗത്തും ആനയെത്തുന്നുണ്ടെങ്കിലും വലയത്തിലാക്കാൻ കഴിഞ്ഞില്ല
- 2023-ജനുവരി 14-ജനവാസമേഖലയിൽ രാത്രി വീണ്ടും ‘പി.ടി.7’ എത്തി. വ്യാപക കൃഷിനാശം. മൂപ്പെത്താത്ത നെൽപ്പാടം കൊയ്ത് കർഷകർ. തുടർന്ന് എല്ലാദിവസങ്ങളിലും ജനവാസമേഖലയിൽ വിലസി ‘പി.ടി.7’
- 2023 ജനുവരി 19- ആനക്കൂടുനിർമാണം പൂർത്തിയായി
Content Highlights: pt7-kunki-elephant
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..