മിസോറാം ഗവർണർ പി.എസ് ശ്രീധരൻ പിള്ള| ഫോട്ടോ:കെ.കെ സന്തോഷ് മാതൃഭൂമി
കോഴിക്കോട്: സഭാ തര്‍ക്കം രാഷ്ട്രീയ ഇന്ധനമാക്കുന്നതിനോട് താല്പര്യമില്ലെന്നും രണ്ട് കൂട്ടരും വിട്ടുവീഴ്ച ചെയ്താല്‍ മാത്രമേ പ്രശ്ന പരിഹാരം ഉണ്ടാവുകയുള്ളൂവെന്നും മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന് പിള്ള.
അത് ചെയ്താല്‍ ഇത് തരുമെന്ന നിലപാട് ശരിയല്ല. അത്തരമൊരു നിലപാടിന് പ്രധാനമന്ത്രിക്കും താല്പര്യമുണ്ടാവില്ല. രണ്ട് കൂട്ടരും വൈകാരികമായി വിഷയത്തെ കാണുകയാണെങ്കില്‍ പിന്നീട് ചര്‍ച്ചയില്‍ കാര്യമില്ലെന്നും പി.എസ് ശ്രീധരന് പിള്ള കോഴിക്കോട് മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.
അനുനയ ശ്രമം ഇനിയും തുടരും. പക്ഷെ രാഷ്ട്രീയ വിവാദമാക്കുന്ന കാര്യത്തിലേക്ക് പോവുകയാണെങ്കില്‍ തനിക്ക് ഒന്നും ചെയ്യാനില്ലെന്നും പ്രാര്‍ഥിക്കാന്‍ മാത്രമേ കഴിയുകയുള്ളൂവെന്നും ശ്രീധരന് പിള്ള പറഞ്ഞു. ആര് തീര്‍ത്താലും പ്രശ്നം തീരണമെന്നേയുള്ളൂ. മുഖ്യമന്ത്രി പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്നതിലും പ്രശ്നമില്ല. ഇതില്‍ രാഷ്ട്രീയം കാണേണ്ടെന്നും ശ്രീധരന് പിള്ള പറഞ്ഞു.
ഞങ്ങളെ സഹായിച്ചാല്‍ തിരിച്ചും സഹായിക്കുമെന്നും ബി.ജെ.പിക്ക് വോട്ട് ചെയ്യുമെന്നും സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രി ഇടപെടുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ രാവിലെ യാക്കോബായ സുറിയാനി സഭ മെത്രാപൊലീഞ്ഞ പ്രതികരിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു ശ്രീധരന് പിള്ള.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..