മൃതദേഹവുമായി ബാങ്കിന് മുന്നിൽ പ്രതിഷേധിച്ചപ്പോൾ.Screengrab: Mathrubhumi News
കൊല്ലം: വീട്ടില്‍ ബാങ്ക് ജപ്തിനോട്ടീസ് പതിച്ചതില്‍ മനം നൊന്ത് കൊല്ലം ശൂരനാട് സൗത്ത് അജിഭവനില്‍ അഭിരാമി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൃതദേഹവുമായി ബന്ധുക്കള്‍ ബാങ്കിന് മുന്നില്‍ പ്രതിഷേധിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരും വഴിയാണ് കേരള ബാങ്കിന്റെ പതാരം ശാഖയ്ക്ക് മുന്നില്‍ അഞ്ച് മിനുറ്റോളം ആംബുലന്‍സ് നിര്‍ത്തിയിട്ട് പ്രതിഷേധിച്ചത്. ഇവിടെ നിന്നും നാട്ടുകാര്‍ അടക്കമുള്ളവര്‍ ആംബുലന്‍സിന് അടുത്തെത്തി അഭിരാമിക്ക് അന്തിമോപചാരമര്‍പ്പിച്ചു.
ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലായിരുന്നു ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവിടെ നിന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരുന്നതിനിടെയായിരുന്നു പ്രതിഷേധം. പ്രതിഷേധമുണ്ടാകുമെന്ന് പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. അതുകൊണ്ടു തന്നെ വന്‍ പോലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു. ബാങ്ക് നടപടിയില്‍ തെറ്റില്ലെന്നും കൂടുതല്‍ അന്വേഷിക്കുമെന്നും കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു. സര്‍ഫാസി ആക്ട് ആര്‍.ബി.ഐ നിഷ്‌കര്‍ഷിക്കുന്നതാണെന്നും കേരള ബാങ്ക് ആര്‍.ബി.ഐ നിയന്ത്രണത്തിലായതിനാല്‍ സര്‍ഫാസി ആക്ട് നടപ്പിലാക്കാതിരിക്കാനാവില്ലെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവനും പ്രതികരിച്ചു.
ചൊവ്വാഴ്ച വൈകീട്ട് നാലിനായിരുന്നു സംഭവം. കേരള ബാങ്ക് പതാരം ശാഖയില്‍ നിന്ന് 2019-ല്‍ അജികുമാര്‍ പത്ത് ലക്ഷം രൂപ വായ്പയെടുത്തിരുന്നു. വീട് പണി, അച്ഛന്റേയും ഭാര്യയുടേയും ചികിത്സ എന്നിവ കൊണ്ടുണ്ടായ മുന്‍ ബാധ്യതകള്‍ തീര്‍ക്കാനായിരുന്നു വായ്പയെടുത്തിരുന്നത്. വിദേശത്തായിരുന്ന അജികുമാര്‍ കോവിഡിനെ തുടര്‍ന്ന ജോലി നഷ്ടപ്പെട്ടതിനാല്‍ നാട്ടിലെത്തിയതായിരുന്നു. തുടര്‍ന്ന് തിരിച്ചടവ് മുടങ്ങുകയും ചെയ്തു. അജികുമാറും വീട്ടുകാരും മറ്റൊരു മരണ വീട്ടില്‍ പോയി തിരിച്ചെത്തിയപ്പോഴാണ് ബാങ്ക് നോട്ടീസ് പതിച്ചത് കണ്ടത്. ഇതില്‍ മകള്‍ ദുഖിതയായിരുന്നു. കാര്യം അന്വേഷിക്കാന്‍ അജികുമാറും ഭാര്യയും ബാങ്കില്‍ പോയപ്പോഴാണ് അഭിരാമി മുറിയില്‍ കയറി ജീവനൊടൊക്കിയത്.
Content Highlights: protest with abhirami's deadbody infront of kerala bank patharam branch


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..