റോജി എം ജോൺ എംഎൽഎ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച ചിത്രം/ റോജി എം ജോൺ | Photo: facebook.com/rojimjohn
അങ്കമാലി: അങ്കമാലിയില്‍ സില്‍വര്‍ലൈന്‍ സര്‍വേ കല്ലുകള്‍ പിഴുത് പ്രതിഷേധം. പദ്ധതിക്കെതിരേ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സര്‍വേ കല്ലുകള്‍ പിഴുത നിലയില്‍ കണ്ടത്. അതേ സമയം സര്‍വേ കല്ലുകള്‍ പിഴുത നടപടിക്ക് പിന്തുണയുമായി റോജി എം ജോണ്‍ എംഎല്‍എ രംഗത്തെത്തി. ജനങ്ങളുടെ സ്വാഭാവിക പ്രതികരണമാണ് ഇക്കാര്യത്തില്‍ ഉണ്ടായതെന്നും കേരളത്തില്‍ സ്ഥാപിച്ച കല്ലുകള്‍ക്ക് മുഴുവന്‍ പോലീസ് കാവല്‍ നില്‍ക്കുമോയെന്നും റോജി എം ജോണ്‍ ചോദിച്ചു.
എറണാകുളം- തൃശ്ശൂര്‍ അതിര്‍ത്തിയില്‍ അങ്കമാലി, എളവൂര്‍, പാറക്കടവിലൂടെയാണ് നിര്‍ദ്ദിഷ്ട സില്‍വര്‍ ലൈന്‍ പദ്ധതി കടന്നുപോകുന്നത്. അതില്‍ ത്രിവേണി കവലയിലെ പാടശേഖരത്തിലാണ് ഇന്നലെ കെ-റെയില്‍ ഉദ്യോഗസ്ഥരെത്തി സര്‍വേ കല്ലുകള്‍ സ്ഥാപിച്ചത്. ഇതിനെതിരേ വലിയ പ്രതിഷേധം കെ-റെയില്‍ വിരുദ്ധ സമര സമിതി നേതൃത്വത്തില്‍ ഉയര്‍ന്നിരുന്നു. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയാണ് നടപടികള്‍ മുന്നോട്ട് കൊണ്ടുപോയത്.
ഇന്ന് പുലര്‍ച്ചെയാണ് സര്‍വേ കല്ലുകള്‍ പിഴുതു മാറ്റുകയും അതിന് മുകളില്‍ റീത്ത് വെയ്ക്കുകയും ചെയ്ത നിലയില്‍ കണ്ടെത്തിയത്. പാത കടന്നുപോകുന്നതിന്റെ സമീപത്തുള്ള വിവിധ കവലകളിലാണ് സര്‍വേ കല്ലുകള്‍ കൊണ്ടുവെച്ച് അതിന് മുകളില്‍ റീത്ത് വെച്ചിട്ടുള്ളത്. ഇതിന് റോജി എം ജോണ്‍ പിന്തുണ നല്‍കുകയായിരുന്നു.
അങ്കമാലി, പാറക്കടവ് പഞ്ചായത്തില്‍ പ്രതിക്ഷേധിച്ച ജനങ്ങളെ പോലീസിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്തും ഭീക്ഷണിപ്പെടുത്തിയും സ്ഥാപിച്ച കെ റെയില്‍ കല്ലുകള്‍ക്ക് 24 മണിക്കൂറിന്റെ ആയുസ് ഉണ്ടായില്ലെന്ന് റോജി എം ജോണ്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ജനങ്ങളെ വെല്ലുവിളിച്ച് മുന്നോട്ട് പോകുന്ന പിണറായി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിന് തക്ക മറുപടി നല്‍കിയ ധീരന്‍മാര്‍ക്ക് അഭിവാദ്യങ്ങളെന്നും ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
പ്രദേശത്തെ ജനങ്ങളെ യാതൊരു തരത്തിലും വിശ്വാസത്തിലെടുക്കാതെ, അവരോട് ചര്‍ച്ചക്ക് തയ്യാറാകാതെ പോലീസിനെ ഉപയോഗിച്ച് ഏകപക്ഷീയമായി കല്ലുകള്‍ സ്ഥാപിക്കുന്ന നടപടിയാണുണ്ടായതെന്ന് റോജി എം ജോണ്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ജനങ്ങളെ പരിഭ്രാന്തിയിലാക്കിയാണ് കല്ലുകള്‍ സ്ഥാപിച്ചത്. ആരുടേയും അനുവാദം ചോദിക്കാതെയാണ് വസ്തുവില്‍ കല്ലുകള്‍ സ്ഥാപിച്ചത്. കോടതിയെ സമീപിച്ച ആളുകളുടെ വാദം പോലും കേള്‍ക്കാതെ ഏകപക്ഷീയമായി ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് ഇത് ചെയ്തത്. സ്വാഭാവികമായും ജനങ്ങളുടെ പ്രതികരണം അതില്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights : Protest against K-Rail Survey in Angamaly


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..