പ്രതിഷേധ ദൃശ്യങ്ങൾ
തിരുവനന്തപുരം: സ്വര്‍ണക്കടത്തിലും ഡോളര്‍ക്കടത്തിലും മുഖ്യമന്ത്രിയുടേയും കുടുംബത്തിന്റേയും പേരില്‍ ആരോപണം ഉയര്‍ന്നതോടെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. കഴിഞ്ഞ ദിവസങ്ങളിലെല്ലാം റോഡിലായിരുന്നു പ്രതിഷേധമെങ്കില്‍ ഇത്തവണ വിമാനത്തിനുള്ളിലാണ് പ്രതിഷേധം ഉയര്‍ന്നത്.
കറുത്ത വസ്ത്രം ധരിച്ചെത്തിയവര്‍ പ്രതിഷേധിച്ചതോടെ പോലീസ് ഇവരെ ബലമായി കീഴ്‌പ്പെടുത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍ദീന്‍ മജീദ്, നവീന്‍കുമാര്‍ എന്നിവരാണ് പ്രതിഷേധിച്ചത്. പ്രതിഷേധിക്കാന്‍ എഴുന്നേറ്റതോടെ എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍ അടിച്ചിട്ടെന്ന് ഫര്‍ദീന്‍ മജീദ് പറഞ്ഞു. പുറത്തിറങ്ങിയാല്‍ കാണിച്ചുതരാമെന്ന് ഭീഷണിപ്പെടുത്തി. കണ്ണൂരില്‍ നിന്ന് വിമാനത്തില്‍ കയറിയിരുന്നുവെങ്കിലും തിരുവനന്തപുരത്ത് വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ മാത്രമാണ് ഞങ്ങള്‍ എഴുന്നേറ്റത്. യാത്രക്കാരുടെ മുന്നിലിട്ട് ഇ.പി. ജയരാജന്‍ മര്‍ദിച്ചെന്നും ഫര്‍ദീന്‍ ആരോപിച്ചു.
പ്രതിഷേധക്കാരെ മൊഴിയെടുത്തശേഷം വലിയതുറ പോലീസിന് കൈമാറും. വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ 'പ്രതിഷേധം .. പ്രതിഷേധം' എന്ന് പറഞ്ഞ് യുവാക്കള്‍ ഏഴുന്നേല്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് ഇ.പി ജയരാജന്‍ അവരെ നേരിടാന്‍ രംഗത്തിറങ്ങിയത്. മുഖ്യമന്ത്രിയെ ആക്രമിക്കാനാണ് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലക്ഷ്യമിട്ടതെന്ന് ഇ.പി ജയരാജന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ആക്രമിക്കാന്‍ മുതിരുന്നതിനിടെ ഞാന്‍ അവരെ തടയുകയായിരുന്നു. കള്ള് കുടിച്ചിട്ടാണ് അവര്‍ വിമാനത്തില്‍ കയറിയത്. 'എന്ത് കോണ്‍ഗ്രസാണിത്. ഭീകരപ്രവര്‍ത്തനമാണ് അവര്‍ നടത്തുന്നത്. ഞങ്ങളവിടെ ഇല്ലായിരുന്നുവെങ്കില്‍ ഇവര്‍ മുഖ്യമന്ത്രിയെ ആക്രമിക്കുമായിരുന്നു. പ്രവര്‍ത്തകരെ മൂക്കറ്റം കള്ളും കുടിപ്പിച്ച് പ്രതിഷേധമെന്ന പേരില്‍ കോണ്‍ഗ്രസ് കയറ്റി വിടുകയായിരുന്നു' - ഇ.പി ആരോപിച്ചു.
Content Highlights: Protest against CM In Flight
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..