സജി ചെറിയാൻ | Photo: മാതൃഭൂമി
തിരുവല്ല: മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തില്‍ പ്രാഥമികാന്വേഷണം. സംസ്ഥാന പോലീസ് മേധാവി അനിൽകാന്തിനും പത്തനംതിട്ട എസ്.പിക്കും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പ്രാഥമികാന്വേഷണം ആരംഭിച്ചത്.
മന്ത്രിയുടെ പ്രസംഗം പരിശോധിക്കാൻ വേണ്ടി തിരുവല്ല ഡി.വൈ.എസ്.പിയെ ആണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. പ്രസംഗത്തിൽ ഭരണഘടനയെ അഹവേളിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കും. പ്രസംഗം പരിശോധിച്ച ശേഷം നൽകുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കും മന്ത്രിക്കെതിരെ തടർനടപടികൾ.
ബ്രിട്ടീഷുകാർ പറഞ്ഞത് ഇന്ത്യക്കാർ എഴുതിവെച്ചതാണ് ഇന്ത്യൻ ഭരണഘടനയെന്നും ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണിതെന്നുമുള്ള മന്ത്രിയുടെ പരാമർശം വൻ വിവാദമായിരുന്നു. ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗത്തിനെതിരേ പ്രതിഷേധം ശക്തമായതോടെ നിയമസഭയിൽ മന്ത്രി ഖേദപ്രകടനം നടത്തി. എന്നാൽ സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലേറിയ മന്ത്രി ഭരണഘടനയെ അവഹേളിച്ചതിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. മന്ത്രി രാജിയാണ് പ്രതിപക്ഷവും ആവശ്യപ്പെടുന്നത്.
സംഭവത്തെ ഗൗരവത്തോടെ കാണുന്നുവെന്നും മന്ത്രിസഭയുടെ തലവനെന്ന നിലയിൽ മുഖ്യമന്ത്രി ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..