അപകടസ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാർ(ഇടത്ത്) മരിച്ച ബാലു(വലത്ത്)
തിരുവനന്തപുരം: പോത്തന്‍കോട് സുധീഷ് വധക്കേസിലെ മുഖ്യ പ്രതിയായ ഒട്ടകം രാജേഷിനെ പിടികൂടാന്‍ പോയ പോലീസുകാർ സഞ്ചരിച്ച വള്ളം അപകടത്തിൽപ്പെട്ട വിവരം പുറത്തറിയുന്നത് തൊഴിലുറപ്പ് തൊഴിലാളികള്‍ കാരണം. വള്ളത്തില്‍ തൂങ്ങി കിടക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ കണ്ടു സമീപത്തെ തൊഴിലുറപ്പ് തൊഴിലാളികള്‍ നിലവിളിച്ചതോടെയാണ് അപകടവിവരം പുറത്തറിയുന്നത്.
വര്‍ക്കലയില്‍ നിന്ന് പണയില്‍കടവിലേക്ക് പോയ പോലീസ് സംഘം സഞ്ചരിച്ച വള്ളമാണ് അപകടത്തിൽപ്പെട്ടത്. എസ്എപി ക്യാമ്പിലെ പോലീസുകാരനായ ആലപ്പുഴ പുന്നപ്ര സ്വദേശി ബാലു(27) ആണ് അപകടത്തിൽ മരിച്ചത്.
വര്‍ക്കല സിഐ പ്രശാന്ത്, മറ്റൊരു പോലീസ് ഉദ്യോഗസ്ഥന് പ്രശാന്ത്, എസ്എപി ക്യാമ്പിലെ പോലീസുകാരന് ബാലു, വള്ളക്കാരന് വസന്തന് എന്നിവരുള്‍പ്പെട്ട സംഘം സഞ്ചരിച്ച വള്ളമാണ് അപകടത്തില്‍പെട്ടത്. വള്ളക്കാരനെയും സി.ഐ. അടക്കം രണ്ടുപോലീസുകാരെയും ആദ്യം തന്നെ രക്ഷിച്ചു. അല്പസമയം കഴിഞ്ഞാണ് ബാലുവിനെ കരയ്ക്കെത്തിച്ചത്. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഒട്ടകം രാജേഷ് ഒളിവില്‍ക്കഴിയുന്ന കേന്ദ്രം രഹസ്യ വിവരത്തിലൂടെ തിരിച്ചറിഞ്ഞ പോലീസ് വള്ളത്തില്‍ പണയില്‍ക്കടവിലേക്ക് പോവുകയായിരുന്നു. വിവിധ സ്റ്റേഷനുകളില്‍ നിന്നുള്ള പോലീസുകാര്‍ക്കൊപ്പം വര്‍ക്കലയില്‍ നിന്നുള്ള പോലീസുകാരും പ്രതിയെ പിടികൂടാനായി വള്ളത്തില്‍ പുറപ്പെട്ടിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്.
വള്ളത്തില്‍ തൂങ്ങി കിടക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ കണ്ടു സമീപത്തെ തൊഴിലുറപ്പ് തൊഴിലാളികള്‍ നിലവിളിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും മറ്റും ഓടിക്കൂടി രണ്ട് പോലീസുകാരെ കരയ്ക്കെത്തിച്ചു. അഗ്നിരക്ഷാസേനയെത്തിയ ശേഷമാണ് ബാലുവിനെ കരയ്ക്കെത്തിക്കാനായത്. അവശനിലയില്‍ കണ്ടെത്തിയ ഇദ്ദേഹത്തെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പോത്തന്‍കോട് സുധീഷ് കൊലക്കേസില്‍ പ്രതികളായ പത്ത് പേരെയും കഴിഞ്ഞദിവസങ്ങളില്‍ പോലീസ് പിടികൂടിയിരുന്നു. കേസിലെ രണ്ടാംപ്രതിയായ ഒട്ടകം രാജേഷാണ് ഇനി പിടിയിലാകാനുള്ളത്. ഇയാള്‍ക്കായി പെരുമാതുറ, അഞ്ചുതെങ്ങ്, വക്കം മേഖലകളില്‍ പോലീസ് വ്യാപകമായ അന്വേഷണം നടത്തിവരികയാണ്.
Content Highlights: Pothancode murder case investigation; Policeman died in boat accident
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..