അറസ്റ്റിലായ ഷഹാനയെ കോടതിയിൽ ഹാജരാക്കാനെത്തിച്ചപ്പോൾ (ഉൾച്ചിത്രത്തിൽ ഷഹാന)
ആലപ്പുഴ: പോലീസ് ക്വാര്‍ട്ടേഴ്സില്‍ മക്കളെക്കൊന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പോലീസുകാരനായ ഭര്‍ത്താവ് റെനീസിന്റെ (32) കാമുകി അറസ്റ്റില്‍. ലജ്നത്ത് വാര്‍ഡ് ഷമീറനമന്സിലില് ഷഹാനയെ(24)യാണ് ആത്മഹത്യാപ്രേരണക്കുറ്റത്തിന്റെ പേരില്‍ അറസ്റ്റുചെയ്തത്. ഇവരെ റിമാന്ഡുെചയ്തു. കോളേജ് വിദ്യാര്‍ഥിനിയാണ് ഷഹാന.
റെനീസിനെ വിവാഹംകഴിക്കാന്‍ ഷഹാന സമ്മര്‍ദം ചെലുത്തിയിരുന്നതായി പോലീസ് പറഞ്ഞു. അതിനായി ആത്മഹത്യചെയ്ത നജ്ലയും മക്കളും ഒഴിഞ്ഞുനല്‍കണമെന്നതായിരുന്നു ഇവരുടെയാവശ്യം. ഇല്ലെങ്കില്‍, റെനീസിന്റെ ഭാര്യയായി ക്വാര്‍ട്ടേഴ്സില്‍ വന്നു താമസിക്കുമെന്ന് നജ്ലയെ ഭീഷണിപ്പെടുത്തി. നജ്ല ആത്മഹത്യചെയ്ത ദിവസവും ഷഹാന ക്വാര്‍ട്ടേഴ്സിലെത്തി ഭീഷണിപ്പെടുത്തിയതായി പോലീസ് പറഞ്ഞു. ഇതു നജ്ലയെ കടുത്ത മാനസികസംഘര്‍ഷത്തിലും ദുഃഖത്തിലുമാഴ്ത്തിയതായി പോലീസ് പറഞ്ഞു. ഷഹാനയ്ക്കു റെനീസിന്റെ പിന്തുണയുമുണ്ടായിരുന്നു.
അടുത്ത ബന്ധുക്കളായ ഷഹാനയും റെനീസും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഒന്നരവര്‍ഷം മുന്‍പ്, ഷഹാനയ്ക്കുവന്ന വിവാഹാലോചന ഇരുവരും ചേര്‍ന്നു മുടക്കി. തുടര്‍ന്ന്, വീട്ടുകാരുമായി പിണങ്ങി ഷഹാന, റെനീസിന്റെ ബന്ധുവീട്ടില്‍ കഴിയുകയായിരുന്നു. പിന്നീട്, സ്വന്തം ബന്ധുവീട്ടിലേക്കു മാറി.
ഷഹാനയ്ക്കെതിരേ മൊബൈല്‍ഫോണ്‍ തെളിവുകളും മറ്റു ശാസ്ത്രീയത്തെളിവുകളും ലഭിച്ചിരുന്നു.
വണ്ടാനം മെഡിക്കല്‍കോളേജ് പോലീസ് എയ്ഡ്പോസ്റ്റിലെ സിവില്‍ പോലീസ് ഓഫീസറായിരുന്നു സക്കറിയവാര്ഡ് നവാസ് മന്‍സിലില്‍ റെനീസ്. സംഭവത്തിനുശേഷം സസ്പെന്‍ഷനിലായ ഇയാള്‍ ജയിലിലാണ്.
മേയ് 10-നാണ് നജ്ല (27), മകന് ടിപ്പുസുല്‍ത്താന്‍ (അഞ്ച്), മകള്‍ മലാല (ഒന്നേകാല്‍) എന്നിവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മക്കളെ കൊന്നശേഷം നജ്ല തൂങ്ങിമരിക്കുകയായിരുന്നു.
പണംചോദിച്ചും പീഡനം
റെനീസിന്റെ നിരന്തരമുള്ള മാനസിക, ശാരീരിക പീഡനമാണ് ആത്മഹത്യക്കു കാരണമായതെന്നായിരുന്നു റിമാന്‍ഡ് റിപ്പോര്‍ട്ട്. 10 വര്‍ഷം മുന്പുനടന്ന ഇവരുടെ വിവാഹത്തിനു സ്ത്രീധനമായി 40 പവനും 10 ലക്ഷം രൂപയും ബൈക്കും നല്‍കിയിരുന്നു. കൂടുതല്‍ പണമാവശ്യപ്പെട്ട് നജ്ലയെ ബുദ്ധിമുട്ടിച്ചിരുന്നു. പലതവണ നജ്ലയെ സ്വന്തം വീട്ടിലേക്കു പറഞ്ഞയച്ചിരുന്നു.
സ്ത്രീധനത്തിനുപുറമേ പലപ്പോഴായി വന്‍തുക റെനീസ് വാങ്ങിയെന്നും പോലീസ് കണ്ടെത്തി. പ്രശ്നങ്ങള്‍ പുറത്തറിയാതിരിക്കാന്‍ ഫോണ്‍ നല്‍കിയിരുന്നില്ല. പുറത്തുപോകുമ്പോള്‍ നജ്ലയെ മുറിയില്‍ പൂട്ടിയിട്ടിരുന്നു. റെനീസിന് വട്ടിപ്പലിശ ഇടപാടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഈടായി വാങ്ങിയ ഭൂമിയുടെ രേഖകള്‍, ചെക്ക് ലീഫുകള്‍, ബോണ്ട്പേപ്പര്‍ എന്നിവയടങ്ങിയ ബാഗ് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
കൊല്ലം ചന്ദനത്തോപ്പ് കേരളപുരം നഫ്ല മന്‍സിലില്‍ പരേതനായ ഷാജഹാന്റെയും ലൈലാബീവിയുടെയും മകളാണു നജ്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..