ഊരുമൂപ്പനെയും മകനെയും പോലീസ് ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടുപോകാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ | Photo: Screengrab|MBTV
ഷോളയൂര്‍: അട്ടപ്പാടിയില്‍ പോലീസ് അതിക്രമം. ഊരുമൂപ്പനെയും മകനെയും പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പിടികൂടിയതായി പരാതി. ഷോളയൂര്‍ വട്ടലക്കി ഊരുമൂപ്പനായ ചൊറിയമൂപ്പനെയും മകന്‍ മുരുകനെയുമാണ് പോലീസ് പിടികൂടിയത്. കുടുംബവഴക്കുമായി ബന്ധപ്പെട്ട പരാതിയിലാണ് പോലീസ് നടപടി. മരുകന്റെ 17 വയസ്സുളള മകനേയും പോലീസ് മര്‍ദിച്ചു.
കുറച്ചുദിവസം മുമ്പ് മുരുകനും കുടുംബവും ചേര്‍ന്ന് മറ്റൊരു ആദിവാസി കുടുംബത്തിന് നേരെ ആക്രമണം നടത്തിയതായി പരാതി ഉണ്ടായിരുന്നു. സംഭവത്തില്‍ മുരുകനും പരാതി നല്‍കിയിരുന്നു.
പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മുരുകനെയും മുരുകന്റെ പിതാവിനെയും അറസ്റ്റ് ചെയ്യുന്നതിനായി പോലീസ് ശ്രമിച്ചു. ഇത് സ്ത്രീകളുള്‍പ്പടെയുളളവര്‍ തടഞ്ഞു. മുരുകന്റെ 17 വയസ്സുളള മകന്റെ മുഖത്ത് പോലീസ് അടിച്ചതായും പരാതിയുണ്ട്.
പോലീസ് സ്‌റ്റേഷനില്‍ വിളിപ്പിച്ച് പറഞ്ഞുതീര്‍ക്കാവുന്ന ഒരു കേസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മുരുകനെയും മൂപ്പനേയും പിടിച്ചുകൊണ്ടുപോയതിനെതിരേ ആദിവാസി സംഘടനകള്‍ പ്രതിഷേധിച്ചു. ഷോളയൂര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ച ഇവര്‍ പിന്നീട് അട്ടപ്പാടി എഎസ്പി ഓഫീസിന് മുന്നിലേക്ക് സമരം മാറ്റി.
കൃത്യനിര്‍വഹണം നടത്തുന്നതില്‍ തടസ്സം നിന്നതിനാലാണ് സംഘര്‍ഷമുണ്ടായതെന്ന് പോലീസ് പറയുന്നു. മരുകന്‍ പോലീസിനെ കബളിപ്പിക്കാന്‍ ശ്രമിച്ചതായും മുരുകന്റെയും കുടുംബത്തിന്റെയും ആക്രമണത്തില്‍ മറ്റൊരു ആദിവാസിക്ക് തലയില്‍ വലിയ പരിക്കേറ്റിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..