പി.സി. ജോർജ്| File Photo: Mathrubuhumi
തിരുവനന്തപുരം: സമുദായ സ്പര്‍ധയും വിദ്വേഷവും പടര്‍ത്തുന്ന പ്രസംഗം നടത്തിയെന്ന കേസില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചതിന് മുന്‍ എം.എല്‍.എ. പി.സി ജോര്‍ജിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ഫോര്‍ട്ട് പോലീസാണ് അറസ്റ്റ് ചെയ്തത്.
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലെ ജോര്‍ജിന്റെ വിവാദ പരാമര്‍ശത്തിലാണ് നടപടി. കേസില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ചിരുന്നുവെങ്കിലും പാലാരിവട്ടത്ത് വീണ്ടും സമാനമായ രീതിയില്‍ വിദ്വേഷ പ്രസംഗം നടത്തി. തുടര്‍ന്ന് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന് ഹര്‍ജി നല്കി. ഇത് പരിഗണിച്ച തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ജാമ്യം റദ്ദാക്കിയതോടെയാണ് ജോര്‍ജിന്റെ അറസ്റ്റിന് വഴിയൊരുങ്ങിയത്. പി.സി ജോര്‍ജിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. ഇതിനിടെ വെണ്ണല പ്രസംഗത്തിലും ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കേസില്‍ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
ജോര്‍ജിനെ പിന്തുണച്ച് ബി.ജെ.പിയും പ്രതിരോധിച്ച് പി.ഡി.പിയും രംഗത്തെത്തിയതോടെ വന്‍ സുരക്ഷയാണ് പോലീസ് ഒരുക്കിയിരുന്നത്. ജാമ്യം റദ്ദാക്കിയ വിധിക്കെതിരേ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് പി.സി ജോര്‍ജിന്റെ മകനും ജനപക്ഷം നേതാവുമായ ഷോണ്‍ ജോര്‍ജ് പറഞ്ഞു.
പാലാരിവട്ടം വെണ്ണലയിലെ പ്രസംഗം അനന്തപുരി പ്രസംഗത്തിന്റെ തുടര്‍ച്ചയാണെന്ന് കോടതി നിരീക്ഷിച്ചു. സമാനകുറ്റം ആവര്‍ത്തിക്കില്ലെന്ന ഉറപ്പിന്മേലാണ് ജാമ്യം അനുവദിച്ചത്. എന്നാല്‍ പത്ത് ദിവസത്തിനകം ജാമ്യവ്യവസ്ഥ ലംഘിച്ചു. കോടതി നല്കിയ ആനുകൂല്യം പ്രതി ദുരുപയോഗം ചെയ്തുവെന്നും കോടതി ചൂണ്ടിക്കാട്ടി.
സമുദായ സ്പര്‍ധയും വിദ്വേഷവും പടര്‍ത്തുന്ന പ്രസംഗം നടത്തിയെന്ന കുറ്റം ചുമത്തിയായിരുന്നു ജോര്‍ജിനെതിരേ ആദ്യം തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് ജോര്‍ജിനെതിരേ കേസ് എടുത്ത് അറസ്റ്റ് ചെയ്തത്. സമൂഹ മാധ്യമങ്ങളിലൂടെ പ്രസംഗം വ്യാപകമായി പ്രചരിച്ചതോടെ പോലീസ് മേധാവി അനില്‍ കാന്ത്, ജോര്‍ജിനെതിരേ കേസെടുക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ജാമ്യമില്ലാ കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയിരുന്നതെങ്കിലും മേയ് ഒന്നിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. എന്നാല്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്നും പറഞ്ഞ് പി.സി വീണ്ടും രംഗത്ത് വന്നതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്.
നിയമത്തെ വെല്ലുവിളിച്ച വെണ്ണല പ്രസംഗം
തിരുവനന്തപുരം ഹിന്ദു മഹാസഭാ സമ്മേളനത്തില്‍ പങ്കെടുത്ത് വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസ് നിലനില്‍ക്കെയാണ് പി.സി.ജോര്‍ജിനെതിരെ പാലാരിവട്ടത്തും സമാനമായ കേസെടുത്തത്. ഇതുമായി ബന്ധപ്പെട്ട ജോര്‍ജിന്റെ ജാമ്യാപേക്ഷ എറണാകുളം അഡിഷണല്‍ സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു.
തുടര്‍ന്ന് അറസ്റ്റിനുള്ള സാധ്യത മുന്നില്‍ക്കണ്ട് പി. സി. ജോര്‍ജ് ഒളിവില്‍ പോവുകയും ചെയ്തു. ഹൈക്കോടതിയില്‍ തിങ്കളാഴ്ച വീണ്ടും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് ഹൈക്കോടതി ജോര്‍ജിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയില്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന് നല്കിയ ഹര്‍ജി പരിഗണിച്ച് കൊണ്ട് ജാമ്യം റദ്ദാക്കുകയായിരുന്നു. ഹൈക്കോടതി അനുവദിച്ച ഇടക്കാല മുന്‍കൂര്‍ ജാമ്യം തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ അപേക്ഷയില്‍ തീരുമാനമെടുക്കുന്നതിന് തടസ്സമാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..