മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തുന്നു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ചര്‍ച്ച സൗഹൗര്‍ദപരമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി പിന്തുണ നല്കി, ഒപ്പം പുതിയ പദ്ധതികള്‍ ഏറ്റെടുക്കാനുള്ള പ്രോത്സാഹനവും അദ്ദേഹം നല്‍കിയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നതിന് പ്രധാനമന്ത്രി അഭിനന്ദനമറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍
പ്രധാനമന്ത്രിയെ ആദ്യമായി കണ്ടപ്പോള്‍ ഗെയില്‍ പദ്ധതി പൂര്‍ത്തിയാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഓര്‍ക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഗെയില്‍ പദ്ധതിയുടെ വിജയത്തിനും ഇടതുപക്ഷ സര്‍ക്കാരിന്റെ രണ്ടാം വിജയത്തിനും പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. കേരളത്തിന്റെ വികസനത്തിനു വേണ്ടി എന്തു സഹായവും നല്കാന് തയ്യാറാണെന്ന് പ്രധാനമന്ത്രി ഉറപ്പു നല്കി.
കേരളത്തിന്റെ സുപ്രധാന വികസന പദ്ധതികള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. കേരളത്തിന്റെ സില്‍വര്‍ ലൈന്‍ പദ്ധതിയെ (സെമി ഹൈ സ്പീഡ് റെയില്‍ ലൈന്‍) കുറിച്ച് അദ്ദേഹം വിശദമായി ചോദിച്ചറിഞ്ഞു. കേരളത്തില്‍ ഫെറി സര്‍വീസ് ( തീര കടല്‍ മാര്‍ഗ്ഗം) ആരംഭിക്കുന്നതിനുള്ള സാദ്ധ്യതകളും പ്രധാനമന്ത്രി ആരാഞ്ഞു. വാരണാസി - കല്‍ക്കട്ട വാട്ടര്‍ വേസ് വിജയകരമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഇന്‍ലാന്‍ഡ് വാട്ടര്‍ വേയ്സ് പദ്ധതിയുടെ സാദ്ധ്യത പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് സംസ്ഥാനത്തെ കോവിഡ് സാഹചര്യം പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി.
പുതിയ കേസുകള്‍ കേരളത്തില്‍ ഉയര്‍ന്നു തന്നെ നില്ക്കുന്ന സാഹചര്യമുണ്ട്. എന്നാല്‍ ടെസ്റ്റിംഗ് ക്വാറന്റയില്‍ - ഐസൊലേഷന്‍ - ട്രീറ്റ്മെന്റ് എന്ന സ്ട്രാറ്റജി ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്നതിനാല്‍ മരണ നിരക്ക് 0.47 ശതമാനം മാത്രമാണ്. കോവിഡ് മഹാമാരി ഫലപ്രദമായി നിയന്ത്രിക്കാന്‍ കേരളത്തിന് കൂടുതല്‍ വാക്സിന് വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
ഈ മാസത്തിലെ ഉപയോഗത്തിന് 60 ലക്ഷം ഡോസ് ആവശ്യമുണ്ട്. ഈ മാസം മാത്രം 25 ലക്ഷം ഡോസാണ് സെക്കന്‍ഡ് ഡോസിനായി മാത്രം വേണ്ടി വരുന്നത്. വാക്സിന് ഒട്ടും തന്നെ പാഴാക്കി കളയാത്ത സംസ്ഥാനമാണ് കേരളം. ഇതു വരെ 18 വയസിനു മുകളിലുള്ള 44% പേര്‍ക്ക് ആദ്യ ഡോസ് വാക്സിന് നല്‍കിക്കഴിഞ്ഞു.
കോവിഡ് സാഹചര്യത്തിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് സംസ്ഥാനത്തിന് ലഭിക്കാനുള്ള 2020-2021 സാമ്പത്തിക വര്‍ഷത്തെ 4524 കോടിയുടെ ജി.എസ്.റ്റി. കോമ്പന്‍സേഷന്‍ അടിയന്തിരമായി വിതരണം ചെയ്യണമെന്നും അഭ്യര്‍ത്ഥിച്ചു.
സംസ്ഥാനത്തിന്റെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് എയിംസ് വേണമെന്നുള്ളത്. കേരളത്തില്‍ 65 വയസിന് മുകളിലുള്ളവരുടെ എണ്ണം ദേശീയ ശരാശരിയിലും കൂടുതലാണ്. പകര്‍ച്ചവ്യാധികളുടെ വ്യാപനവും ഇവിടെ കൂടുതലാണ്. അങ്കമാലി - ശബരി റെയില്‍പ്പാത നിര്‍മാണം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായി എം ഒ യു ഒപ്പു വച്ചിട്ടുള്ളതാണ്. ഇതിന്റെ പ്രതീക്ഷിക്കുന്ന ചെലവ് 2815 കോടി രൂപയാണ്. ഇതിന്റെ 50 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കും.
തലശ്ശേരി - മൈസൂര്‍ റെയില്‍ വികസനമാണ് മറ്റൊരു പദ്ധതി. തലശേരി മുതല്‍ മൈസൂര്‍ വരെയുള്ള യാത്രാസമയം അഞ്ചു മണിക്കൂറായി കുറയ്ക്കാന്‍ ഇതു വഴി കഴിയും. ദേശീയ പാര്‍ക്കുകളും വനഭൂമിയും ഒഴിവാക്കി സര്‍ക്കാര്‍ പുതിയ ഡി പി ആര് സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന്റെ അനുമതി വേഗത്തിലാക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഇതുവരെ വിദേശ എയര്‍ലൈനുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചിട്ടില്ല. ആസിയാന്‍ ഓപ്പണ്‍ സ്കൈ പോളിസി പ്രകാരമുളള സര്‍വീസുകളിലും കണ്ണൂര്‍ എയര്‍പോര്‍ട്ടിനെ ഉള്‍പ്പെടുത്തിയിട്ടില്ല. ഇത് 2019 ഡിസംബര്‍ 19 നും ജൂലൈ ഒന്നിനും കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുള്ളതാണ്. ഇത് സംബന്ധിച്ച് അനുകൂല തീരുമാനം അടിയന്തിരമായി ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയ്ക്കായുള്ള പ്രൊപ്പോസലും കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി പ്രൊപ്പോസലും നഗര വികസന മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. രണ്ട് പോജക്ടിനും കൂടി 4673 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
സിറ്റി ഗ്യാസ് വിതരണവുമായി ബന്ധപ്പെട്ട തടസ്സങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് (ഐ.ഒ.എ.ജി.പി.എല്‍, അറ്റ്ലാന്റിക് ഗള്‍ഫ് ആന്റ് പസഫിക് കമ്പനി (എ.ജി.& പി) എന്നീ രണ്ടു കമ്പനികളാണ് വിതരണം ഏറ്റെടുത്തിട്ടുള്ളത്.
കൊച്ചിയിലെ പെട്രോ കെമിക്കല്‍ കോംപ്ലക്സ് എത്രയും വേഗം പ്രവര്‍ത്തനക്ഷമമാക്കണമെന്നും ആവശ്യപ്പെട്ടു. 2019 ജനുവരി 27 ന് പ്രധാനമന്ത്രി തറക്കല്ലിട്ട പ്രോജക്ടാണിതെന്നും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതിനായി ബിപിസിഎല്‍ തയ്യാറാക്കിയ 12500 കോടി രൂപയുടെ പ്രോജക്ട്സ് ബി.പി.സി എല്‍ ബോര്‍ഡ് അംഗീകരിച്ചിട്ടുള്ളതാണ്. ഇതിനായി കേരള സര്‍ക്കാര്‍ 170 ഏക്കര്‍ ഭൂമിയും കൈമാറിയിട്ടുണ്ട്. ഇത് വേഗത്തില്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ഗൗരവപൂര്‍വ്വം പരിഗണിച്ച് അനുകൂല നടപടികള്‍ കൈക്കൊള്ളുമെന്ന് അദ്ദേഹം ഉറപ്പു നല്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..