-
തിരുവനന്തപുരം: രാമായണമാസത്തില്‍ കേരളത്തിലെ പ്രതിപക്ഷമായ യു.ഡി.എഫും ബി.ജെ.പിയും രാക്ഷസീയമായ ചിന്തകളാണ് വച്ചുപുലര്‍ത്തുന്നതെന്നും മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും മന്ത്രി ജി. സുധാകരന്‍. കളളപ്രചാരണങ്ങളും വ്യക്തിഹത്യകളും നടത്തിക്കൊണ്ട് സര്‍ക്കാരിനെ താഴെയിറക്കാമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷത്തിന്റെ കുപ്രചരണമെന്നും അദ്ദേഹം ആരോപിച്ചു.
രാമായണമാസത്തെ രാക്ഷസീയമായ ചിന്തകള്‍ ഉപേക്ഷിച്ച് മനസ്സിനെയും ശരീരത്തേയും പരിശുദ്ധമാക്കേണ്ട മാസമായിട്ടാണ് മലയാളികള്‍ കാണുന്നത്. എന്നാല്‍ ഈ അവസരത്തില്‍ കേരളത്തിലെ പ്രതിപക്ഷം യു.ഡി.എഫും ബി.ജെ.പിയും രാക്ഷസീയമായ ചിന്തകളാണ് വച്ചുപുലര്‍ത്തുന്നത്. അത് ഉച്ചത്തില്‍ വിളിച്ചുപറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. തങ്ങള്‍ക്കൊരിക്കലും നേടാന്‍ കഴിയാത്ത ലക്ഷ്യങ്ങള്‍ നേടാന്‍ കഴിയുമെന്ന ചിന്ത വെച്ചുപുലര്‍ത്തി പ്രതിപക്ഷം വൃഥാ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
ഒരു അഴിമതി ആരോപണം പോലും സര്‍ക്കാരിനെതിരെ ഉന്നയിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. അതൊരുവലിയ നേട്ടമാണ്. കാലം ആ നേട്ടം സുവര്‍ണ അക്ഷരങ്ങളില്‍ എഴുതിവെച്ചിട്ടുണ്ട്. സര്‍ക്കാരിനെ മൊത്തത്തില്‍ പറയുന്നതിന് പകരം മുഖ്യമന്ത്രിയെ വേട്ടയാടുകയാണ്. ആറു പതിറ്റാണ്ടുകാലത്തെ സമര്‍പ്പിത വിജയമാണ് പിണറായി വിജയന്റേത്. എത്രയെത്ര പരീക്ഷണങ്ങളെയും ത്യാഗപൂര്‍ണമായ ഘട്ടങ്ങളെയും പിന്നിട്ടാണ് ഇവിടെ എത്തിയിരിക്കുന്നത്. അദ്ദേഹത്തെ വേട്ടയാടിയിട്ടും ഒരു കുറ്റവും ഭരണാഘടനപരമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റൈ അറിവില്ലാതെ നടന്ന കാര്യങ്ങള്‍ ഭരണഘടനാപരമായ ബാധ്യതയുളളതല്ല. ഭരണത്തിന്റെ ഭാഗമായി മറ്റാളുകള്‍ ചെയ്ത കുറ്റമാണ്. അതിന് നടപടി എടുക്കുകയും ചെയ്തതാണ്.
സ്വര്‍ണക്കടത്തില്‍ ശിവശങ്കരന് പങ്കുണ്ടെന്ന് തെളിഞ്ഞിട്ടില്ല. സര്‍ക്കാരിനോട് ശിവശങ്കരന്‍ വിശ്വാസവഞ്ചനകാട്ടി. ദുര്‍ഗന്ധം ശിവശങ്കരന്‍ വരെ മാത്രമേയുള്ളൂ. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയിട്ടില്ല. സ്വപ്‌നയുമായുള്ള സൗൃഹദം മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. ലൈഫ് മിഷന്‍ പദ്ധി കരാറുകരാനില്‍നിന്ന് സ്വപ്‌ന പണം വാങ്ങിയതിന് ഞങ്ങള്‍ എന്ത് പിഴച്ചുവെന്നും അദ്ദേഹം ചോദിച്ചു.
'അവരുമായി അയാള്‍ക്ക് കൂട്ടുകൂടേണ്ട വല്ല ആവശ്യവുമുണ്ടോ? വഞ്ചകനല്ലേ അയാള്‍. അയാള്‍ ഒരു വിശ്വാസവഞ്ചകനാണ്. ഭരണഘടനാപരമായി അയാള്‍ ശിക്ഷിക്കപ്പെടണം. അതയാള്‍ക്ക് കിട്ടും എന്നാല്‍ അയാള്‍ക്ക് സ്വര്‍ണക്കച്ചവടത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞിട്ടില്ല. എന്നാല്‍ ഇവരുമായി ചേര്‍ന്ന് നടത്തിയ സൗഹൃദങ്ങള്‍ അപമാനകരമാണ്. അതിനാണ് സസ്‌പെന്‍ഡ് ചെയ്തത്. ഞങ്ങള്‍ ശിവശങ്കരന്മാരുടെയും സ്വപ്‌നയുടെയും ആരാധകരല്ല. ആപത്തുമില്ല. ഐഎഎസുകാരെ പറ്റി കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നല്ല കാഴ്ചപ്പാടുണ്ട്. ഇഎംഎസിന്റെ കാലം തൊട്ട്. അവരില്ലാതെ ഭരിക്കാനാവില്ല, പക്ഷേ അവരല്ല ഭരിക്കുന്നത്. ഭരിക്കുന്നത് ജനാധിപത്യ സര്‍ക്കാരാണ്.'- ജി. സുധാകരന്‍ പറഞ്ഞു
പതിനാറു വയസ്സു മുതല്‍ പാര്‍ട്ടിപ്രവര്‍ത്തനങ്ങളിലൂടെ വളര്‍ന്നുവന്നവര്‍ക്ക് ഇവിടെ വിലയുണ്ടോയെന്നാണ് അറിയേണ്ടത്. അതോ മറ്റു സംസ്ഥാനങ്ങളെ പോലെ സോപ്പുകുട്ടന്മാരുടെയും സോപ്പുകുട്ടത്തിമാരുടേയും നാടായി മാറ്റാന്‍ പോകുകയാണോ? ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തെയാണ് പിണറായി വിജയന്‍ പ്രതിനിധീകരിക്കുന്നത്. എന്നാല്‍ ജനതയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചുവരുന്ന രാഷ്ട്രീയ സംസ്‌കാരത്തെ കുഴിവെട്ടി മൂടാനുളള സംഘടിതശ്രമാണ് നടക്കുന്നത്. എന്നാല്‍ ജനങ്ങള്‍ സ്വീകരിച്ചതായി തെറ്റിദ്ധരിക്കരുതെന്നും അദ്ദേഹം പറയുന്നു.
കളളപ്രചാരണങ്ങളും വ്യക്തിഹത്യകളും നടത്തിക്കൊണ്ട് സര്‍ക്കാരിനെ താഴെയിറക്കാം, അല്ലെങ്കില്‍ പ്രയാസമാണ് എന്ന ചിന്തയിലാണ് പ്രതിപക്ഷത്തിന്റെ കുപ്രചരണം. എന്നാല്‍ അത് സാധ്യമല്ല. ബി.ജെ.പിയുടെയും യു.ഡി.എഫിന്റെയും തന്ത്രം എന്താണെന്ന് എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ട്. ആദ്യം യു.ഡി.എഫിനെ അധികാരത്തില്‍ കൊണ്ടുവരിക, അതിന് ബി.ജെ.പി. സഹായിക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണ് സംയുക്ത പ്രവര്‍ത്തനം. പിന്നീട് അവരെ ദ്രവിപ്പിച്ച് ബി.ജെ.പിക്ക് അധികാരത്തിലെത്താം. അതോടെ കോണ്‍ഗ്രസ് ഇല്ലാതാകും. ഇത് കോണ്‍ഗ്രസിലെ രാഷ്ട്രീയബോധമുളള ചില അണികള്‍ക്ക് വ്യക്തമായിട്ടുണ്ട്. ന്യൂനപക്ഷങ്ങളും മനസ്സിലാക്കിയിട്ടുണ്ട്. മറ്റുസംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെ മാറ്റുന്ന ഇവര്‍ ഇവിടെ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാന്‍ ശ്രമിക്കുകയാണ്. പിന്നീട് നമുക്ക് വരാം എന്ന വിഭിന്നതന്ത്രമാണ് പ്രയോഗിക്കുന്നതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
Content Highlights: G Suhakaran criticises both Congress and BJP
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..