രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കപ്പെട്ടപ്പോൾ/ പിണറായി വിജയൻ | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: കോണ്‍ഗ്രസ് പലതരത്തിലുള്ള കുത്സിത പ്രവൃത്തികള്‍ ചെയ്തുകൊണ്ടിരിക്കുകയാണെന്നും അതിന്‍റെ ഏറ്റവുംവലിയ ഉദാഹരണമാണ് മഹാത്മാഗാന്ധിയുടെ ചിത്രവുമായി ബന്ധപ്പെട്ടുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മഹാത്മാ ഗാന്ധിയുടെ ചിത്രം തകര്‍ത്തുവെന്ന കോണ്‍ഗ്രസ് ആരോപണം സംബന്ധിച്ച് വാര്‍ത്താ സമ്മേളനത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇക്കാര്യത്തില്‍ വിശദീകരണംകൊടുക്കാന്‍ കുറച്ച് വിഷമംതന്നെയാണ്. എസ്എഫ്‌ഐക്കാര്‍ ഓഫീസില്‍ കയറി. കയറാന്‍ പാടില്ലാത്തതാണ്. ചില സംഭവങ്ങള്‍ അവര്‍ കാണിച്ചു, അതും ചെയ്യാന്‍ പാടില്ല. പക്ഷേ, അവര്‍ പോയശേഷം മാധ്യമങ്ങള്‍ അവിടെ കയറി ചിത്രങ്ങള്‍ എടുത്തിട്ടുണ്ട്. ഒരു മാധ്യമത്തില്‍ ഓഫീസിന്റെ ദൃശ്യം വാര്‍ത്തയായി വന്നിരുന്നു. അപ്പോള്‍ ചുമരില്‍ ചിത്രമുണ്ടായിരുന്നു. അവര്‍ ഇറങ്ങിയ ശേഷം എസ്എഫ്‌ഐക്കാര്‍ കയറിയിട്ടില്ല. അവിടെ മാധ്യമപ്രവര്‍ത്തകരുമുണ്ടായിരുന്നില്ല. കോണ്‍ഗ്രസുകാര്‍ മാത്രമാണുള്ളത്.
ചുമരിലുള്ള ചിത്രം താഴേക്കെത്തിക്കാനുള്ള ആശയം ആരുടെ കുബുദ്ധിയില്‍ നിന്നാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി ചോദിച്ചു. എന്തിനാണ് അങ്ങനെയൊരു കുബുദ്ധി കാണിച്ചത്? എസ്എഫ്‌ഐക്കാര്‍ പോയശേഷമാണ് ചിത്രം തകര്‍ത്തത് എന്നത് വ്യക്തമാണ്. ഇവര്‍ ഗാന്ധി ശിഷ്യര്‍ തന്നെയാണോ? ഗാന്ധി ചിത്രം തകര്‍ക്കാന്‍ എങ്ങനെയാണ് അവര്‍ക്ക് മനസ്സുവന്നത്? ഗോഡ്‌സേ പ്രായോഗികമായി ചെയ്തത് പ്രതീകാത്മകമായി ഇവര്‍ ചെയ്യുകയല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..