ലീഡർ കെ. കരുണാകരന്റെ ഛായാചിത്രത്തിൽ കെ. മുരളീധരൻ എം.പി. പുഷ്പാർച്ചന നടത്തുന്നു
കോഴിക്കോട്: ബി.ജെ.പി.യുമായി ഇന്ത്യയിൽ ഏറ്റവുമധികം യോജിച്ച് പ്രവർത്തിക്കുന്ന സർക്കാർ കേരളത്തിലേതാണെന്ന് കെ. മുരളീധരൻ എം.പി. പറഞ്ഞു. കോഴിക്കോട്ടുനടന്ന കെ. കരുണാകരൻ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘‘പിണറായി വിജയൻ ബി.ജെ.പി.യുടെ ശത്രുഭാവത്തിലുള്ള ഉത്തമമിത്രമാണ്. കേരളത്തിലെ സി.പി.എം. നേതാക്കളുടെ വീട്ടിൽ ഇ.ഡി. പരിശോധനയ്ക്കെത്തുമ്പോൾ ക്രിക്കറ്റിനെക്കുറിച്ച് ചർച്ചചെയ്യുന്നത് അതിനാലാണ്. നരേന്ദ്രമോദി മനസ്സിൽ കാണുന്നതെല്ലാം നടപ്പാക്കിക്കൊടുക്കുന്ന ജോലിയാണ് പിണറായി നിർവഹിക്കുന്നത്. ബി.ജെ.പി. വിരോധം പ്രസംഗത്തിൽ മാത്രമേയുള്ളൂ’’ -അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് പാർട്ടിയിൽ വ്യത്യസ്ത കഴിവുള്ള നേതാക്കൾ ഒരുമിച്ച് പോരാടണം. സാമുദായിക നേതാക്കളുമായും മതമേലധ്യക്ഷന്മാരുമായും പാർട്ടി നല്ലബന്ധം നിലനിർത്തണം. അവരുടെ ‘തിണ്ണ നിരങ്ങേണ്ട’ എന്നൊക്കെ പറഞ്ഞാൽ കൈയടികിട്ടും. പക്ഷേ, ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ വോട്ടുവീഴില്ല. ഇതെല്ലാം ആർക്കുമെതിരേ ഒളിയമ്പെയ്യുന്നതല്ല. എനിക്കും ഇതൊക്കെ ബാധകമാണ്. ആദ്യം യുദ്ധം ജയിക്കണം. എന്നിട്ടുവേണം ആരാണ് മുഖ്യമന്ത്രിയാവേണ്ടത്, പ്രധാനമന്ത്രിയാവേണ്ടത് എന്നൊക്കെ തീരുമാനിക്കാൻ.
അനുകൂലസാഹചര്യങ്ങളിലും പ്രതികൂലസാഹചര്യങ്ങളിലും പാർട്ടിയെയും മുന്നണിയെയും നയിക്കാൻ കെ. കരുണാകരന് കഴിഞ്ഞിട്ടുണ്ട്. നിയമസഭയിൽ ഒൻപത് സീറ്റുള്ളപ്പോഴും 111 സീറ്റുള്ളപ്പോഴും അദ്ദേഹം പ്രസ്ഥാനത്തെ സമർഥമായി നയിച്ചു. ഇതിൽനിന്നൊക്കെ ഇപ്പോഴത്തെ കോൺഗ്രസിന് പലതും പഠിക്കാനുണ്ടെന്ന് മുരളീധരൻ പറഞ്ഞു.
ലീഡർ സ്റ്റഡി സെന്റർ സംഘടിപ്പിച്ച യോഗത്തിൽ ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ അധ്യക്ഷനായി. തിക്കോടി നാരായണൻ രചിച്ച ‘ലീഡർ ഓർമകളുടെ പൂമരം’ എന്ന പുസ്തകം ചടങ്ങിൽ പ്രകാശനംചെയ്തു. മുതിർന്ന നേതാവ് എൻ.കെ. അബ്ദുറഹ്മാനെ ആദരിച്ചു. കെ.പി.സി.സി. ജനറൽ സെക്രട്ടറി പി.എം. നിയാസ്, സി.പി. വിശ്വനാഥൻ, ആർ. സച്ചിത്ത്, ദിനേശ് പെരുമണ്ണ, ചോലയ്ക്കൽ രാജേന്ദ്രൻ, പി. കുഞ്ഞുമൊയ്തീൻ തുടങ്ങിയവർ സംസാരിച്ചു.
Content Highlights: BJP, Pinarayi Vijayan, K Muraleedharan, Kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..