പിണറായി വിജയൻ | ഫോട്ടോ: ജി. ശിവപ്രസാദ്/ മാതൃഭൂമി
കോട്ടയം: സമാനതകളില്ലാത്ത സമരമുന്നേറ്റമായിരുന്നു വൈക്കം സത്യാഗ്രഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചാതുര്‍വര്‍ണ്യത്തിന്റെ ജീര്‍ണ്ണമായ വ്യവസ്ഥക്കെതിരെയുള്ള യുദ്ധകാഹളമാണ് മുഴങ്ങിയത്. വൈക്കം സത്യാഗ്രഹം രാജ്യത്തിന് തന്നെ മാതൃകയായിരുന്നു. മാറുമറയ്ക്കല്‍ സമരം, അരുവിപ്പുറം പ്രതിഷ്ഠ, കല്ലുമാലസമരം, വില്ലുവണ്ടിയാത്ര, ഗുരുവായൂര്‍ സത്യാഗ്രഹം എന്നിങ്ങനെ നിരവധി നവോത്ഥാനമുന്നേറ്റങ്ങള്‍ ഉള്‍പ്പെട്ട ശൃംഘലയിലെ ശക്തമായ കണ്ണിയാണ് വൈക്കം സത്യാഗ്രഹം. സാമൂഹിക പരിഷ്‌കരണ നവോത്ഥാന ധാരയും ദേശീയ സ്വാതന്ത്ര്യസമരധാരയും വൈക്കം സത്യാഗ്രഹത്തില്‍ സമന്വയിച്ചു. വൈക്കം സത്യാഗ്രഹത്തില്‍ സാമുദായിക നവോത്ഥാന സംരംഭങ്ങളും ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനവും ഒരുമിച്ച് ചേര്‍ന്നു. രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ കൂടെ നേതൃത്വത്തില്‍ സാമൂഹിക ദുരാചരങ്ങള്‍ക്കെതിരെ അതുവരെ അങ്ങനെയൊരു പോരാട്ടം നടന്നതായി മറ്റെവിടെയെങ്കിലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വൈക്കം സത്യാഗ്രഹം ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനത്തിനെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് പിണറായി വിജയന്‍ നന്ദി പറഞ്ഞു. തമിഴ്‌നാട്ടില്‍ നിയമസഭാ സമ്മേളനം നടക്കുന്ന സാഹചര്യമായിട്ടും സ്റ്റാലിന്‍ എത്തിയത് വൈക്കം സത്യാഗ്രഹത്തോടുള്ള തമിഴ്‌നാട് സര്‍ക്കാരിന്റേയും അദ്ദേഹത്തിന്റേയും ആഭിമുഖ്യമാണ് പ്രകടമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമി, അയ്യങ്കാളിയടക്കമുള്ളവരുടെ സന്ദേശങ്ങളുടെ പ്രചോദനം ഇല്ലായിരുന്നെങ്കില്‍ വൈക്കം സത്യാഗ്രഹം പോലെ പുരോഗമനപരമായ സമരം കേരളത്തില്‍ നടക്കുമായിരുന്നില്ല. ഗാന്ധിജിയുടെ ഇടപെടല്‍ കൂടി ഉണ്ടായപ്പോഴാണ് ദേശീയ പ്രസ്ഥാനവുമായി വൈക്കം സത്യാഗ്രഹത്തിന്റെ കണ്ണി ഉറച്ചത്. പൊതുവഴികളിലൂടെ, പ്രത്യേകിച്ച് ക്ഷേത്രത്തിന് സമീപത്തുകൂടെയുള്ള വഴികളിലൂടെ സഞ്ചരിക്കാന്‍ വലിയ വിഭാഗം ജനങ്ങള്‍ക്ക് അവകാശമില്ലായിരുന്നു. ഇത് മനുഷ്യത്വവിരുദ്ധമായ പൗരസ്വാതന്ത്ര്യനിഷേധമാണെന്ന തിരിച്ചറിവില്‍ നിന്നാണ് വൈക്കം സത്യാഗ്രഹം രൂപപ്പെട്ടതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
'വൈക്കം സത്യാഗ്രഹം തമിഴ്‌നാടിനും അഭിമാനിക്കാന്‍ വക നല്‍കുന്നതാണ്. സാമൂഹിക പരിഷ്‌കരണ ശ്രമത്തില്‍ വ്യാപൃതരായ നിരവധി പേരാണ് തമിഴ്‌നാട്ടില്‍ നിന്ന് സത്യാഗ്രഹത്തിന് ഐക്യദാര്‍ഢ്യവുമായി വൈക്കത്ത് എത്തിയത്. അതിനാല്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ചടങ്ങിലെ സാന്നിധ്യത്തിന് സവിശേഷമായ ഔചിത്യ ഭംഗിയുണ്ട്. അഭിമാനകരമായ ഒരേ പോരാട്ട സംസ്‌കാര പൈതൃകം പങ്കിടുന്ന സഹോദര ജനതയാണ് തമിഴ്‌നാട്ടിലേതും കേരളത്തിലേതും. പോരാട്ടത്തില്‍ ഒരുമിച്ച് നില്‍ക്കുക എന്ന വലിയ മാതൃകയാണ് വൈക്കം സത്യാഗ്രഹം മുന്നോട്ട് വെച്ചത്. കേരളത്തിന്റേയും തമിഴ്‌നാടിന്റേയും മനസ്സ് ഒരുമിച്ചുനിന്നു. അത് വരുംകാലത്തും ഉണ്ടാകും. വലിയ സാഹോദര്യമായി അത് ശക്തിപ്പെടും. ഇന്ത്യക്ക് തന്നെ പുതിയ മാതൃക ഉയര്‍ത്തിക്കാട്ടും.', മുഖ്യമന്ത്രി അവകാശപ്പെട്ടു.
ഇണ്ടംതുരുത്തിമന ചെത്തുതൊഴിലാളി ഓഫീസായി നിലനില്‍ക്കുന്നത്, ചരിത്രം ആത്യന്തികമായ പുരോഗമനപരമായാണ് മുന്നേറുക എന്നതിന്റെ ദൃഷ്ടാന്തമാണ്. രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്ക് നവോത്ഥാനമുന്നേറ്റത്തില്‍ പങ്കുണ്ടായിരുന്നില്ലെന്ന രീതി ചിലര്‍ സ്വീകരിക്കുന്നുണ്ട്. അത് വസ്തുനിഷ്ടമല്ലെന്ന് വ്യക്തമാക്കുന്നാണ് വൈക്കം സത്യാഗ്രഹം. 20-ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ പ്രകടമായ നവോത്ഥാന പൈതൃകം മുന്നോട്ട് കൊണ്ടുപോകാന്‍ ഇടവന്ന പ്രസ്ഥാനങ്ങളാണ് ഇന്ന് തമിഴ്‌നാട്ടിലും കേരളത്തിലും ഭരണത്തിലുള്ളതെന്ന് ശ്രദ്ധിക്കപ്പെടേണ്ട യാദൃച്ഛികതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Content Highlights: pinarayi vijayan at Vaikom Satyagraha 100th anniversary inauguration
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..