പെട്ടിമുടി ദുരന്തം | ഫൊട്ടൊ: സി.എച്ച്. ഷഹീർ | മാതൃഭൂമി
തിരുവനന്തപുരം: പെട്ടിമുടി ദുരന്തത്തിന് കാരണം അതി തീവ്രമഴയെന്ന് ജിയോളിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ അന്വേഷണ റിപ്പോര്‍ട്ട്. പെട്ടിമുടി പരിസ്ഥിതി ദുര്‍ബല പ്രദേശമാണെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒഴാഴ്ചയായി പെയ്ത അതി തീവ്രമഴയാണ് ദുരന്തത്തിന് കാരണം. പെട്ടിമുടിയിലെ ലയങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണമെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ജിയോളിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് മാതൃഭൂമി ന്യൂസിന് ലഭിച്ചു.

ദുരന്തമുണ്ടായ മേഖലയിൽ ഇതുവരെ നടത്തിയ മാപ്പിങ്ങ് പഠനങ്ങളിലെല്ലാം തന്നെ അതീവ പരിസ്ഥിതി ദുര്‍ബലമാണെന്നാണ് വ്യക്തമായത്.
ദുരന്തമുണ്ടായ ലയങ്ങളിലിരിക്കുന്ന പ്രദേശങ്ങളെല്ലാം ഒരു മലയുടെ താഴ്‌വാരത്തിലാണ്. ചെറിയ മരങ്ങളും പാറക്കല്ലുകളും നിറഞ്ഞ ഈ പ്രദേശം അതീവ പരിസ്ഥിതി ദുര്‍ബലമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഒരാഴ്ചയോളം നീണ്ടു നിന്ന ശക്തമായ മഴയെ തുടര്‍ന്ന് മുകള്‍തട്ട് ദുര്‍ബലമായി. ഇതേ തുടര്‍ന്ന് ഈ പ്രദേശങ്ങള്‍ വലിയ പാറക്കല്ലുകള്‍ ഉള്‍പ്പെടെ താഴേക്ക് ഇടിയുകയായിരുന്നു. ഇതാണ് ദുരന്തത്തിന് കാരണമായത്. 50 വര്‍ഷത്തോളമായി ഈ മേഖലയില്‍ താമസിക്കുന്നവരാണ് ദുരന്തത്തിന് ഇരയായ തൊഴിലാളികള്‍. നേരത്തെ പ്രദേശത്ത് ചെറിയ തോതില്‍ പോലും സമാനമായ സംഭവം ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ഇവര്‍ക്ക് മുന്‍കരുതല്‍ എടുക്കാനും കഴിഞ്ഞില്ല. ഇതാണ് ദുരന്തത്തിന്റെ തീവ്രത കൂടാന്‍ കാരണമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദുരന്ത സാധ്യത നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് നിന്ന് ലയങ്ങള്‍ മാറ്റണമെന്നും ഇവിടെയുള്ള പുഴയുടെ സമീപത്ത് മറ്റ് നിര്‍മാണങ്ങള്‍ പാടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. പെട്ടിമുടി വഴിയാണ് ഇടമലക്കുടിയിലേക്കുള്ള റോഡ് പോകുന്നത്. ഈ റോഡ് ഉയര്‍ത്തികൊണ്ട് വെള്ളം ഒഴുകി പോകാനുള്ള ചാലുകള്‍ ഉണ്ടാക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.
Content Highlight: Pettimudi landslide: investigation report by geological survey of India
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..